രക്ഷപെടാൻ 2 % മാത്രം സാധ്യത, അബോർഷൻ നിർദേശിച്ചു; ഒടുവിൽ ഡോക്ടർ തോറ്റു, 'ഫെയ്ത്ത്' വിജയിച്ചു!
Mail This Article
ഗർഭകാലം 16 ആഴ്ച പിന്നിട്ടപ്പോഴാണ് കുഞ്ഞിനെ അബോർട്ട് ചെയ്യണമെന്ന നിർദേശം സ്കോട്‌ലൻഡ് സ്വദേശിയായ നതാഷ ഷേര്‍വിനോടും ഭർത്താവ് സാമിനോടും ഡോക്ടർ പറയുന്നത്. കാരണം അമ്നിയോട്ടിക് ദ്രാവകം പൊട്ടി പകുതിയും നഷ്ടമായതിനാൽ കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യതയില്ലാത്തതു തന്നെ. വെറും രണ്ടു ശതമാനമായിരുന്നു കുഞ്ഞിന്റെ ജീവന് ഡോക്ടർമാർ നൽകിയ ഉറപ്പ്. എന്നാൽ ഇരുവരും ഗർഭച്ഛിദ്രത്തിന് ഒരുക്കമായിരുന്നില്ല. പിന്നീട് സംഭവിച്ചതെല്ലാം ഡോക്ടർമാരെപ്പോലും അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങളായിരുന്നു.
ഡോക്ടർ നൽകിയ രണ്ടു ശതമാനം ഉറപ്പിന്റെ ബലത്തിൽ എന്തും നേരിടാൻ നതാഷയും സാമും ഒരുക്കമായിരുന്നു. പകുതി അമ്നിയോട്ടിക് ദ്രാവകം നഷ്ടമായ അവസ്ഥയില്‍ നതാഷ ആശുപത്രിയില്‍തന്നെ തുടര്‍ന്നു. ഒടുവില്‍, ജീവനോടെ കിട്ടില്ല എന്നു ഡോക്ടർമാർ പറഞ്ഞ മകള്‍ക്ക് നതാഷ ജന്മം നല്‍കി.
കുഞ്ഞിന് ‘വിശ്വാസം’ എന്നര്‍ഥം വരുന്ന ഫെയ്ത്ത് എന്നാണ് പേരു നല്‍കിയത്. തൂക്കക്കുറവ് മൂലം കുഞ്ഞിന് ആശുപത്രിയില്‍ തുടരേണ്ടി വന്നു.
പ്രസവശേഷവും ദുരന്തങ്ങള്‍ നതാഷയെ തേടി വന്നു. പ്രസവം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ സെപ്സിസ് പിടിപെട്ടു. അവിടെയും നതാഷ ജയിച്ചു. പിന്നീട് കുഞ്ഞിന് ശ്വാസകോശരോഗം പിടികൂടി. അവിടെയും നതാഷയും കുടുംബവും ജയിച്ചു കയറി.
ദീര്‍ഘകാലത്തെ ആശുപത്രിവാസത്തിനു ശേഷം ഇന്ന് ഫെയ്ത്ത് ഷേര്‍വിന്‍ 22 മാസക്കാരിയാണ്. പൂര്‍ണആരോഗ്യവതി. മാത്രമല്ല, ടെയ്‌ലര്‍ എന്ന മകന്റെ കൂടി അമ്മയാണ് നതാഷ. സാധാരണ സ്ത്രീകള്‍ക്ക് ഗര്‍ഭത്തിന്റെ 37 ആഴ്ചയോടെയാണ് ദ്രാവകം പോകുന്നത്. നതാഷയുടേത് വ്യത്യസ്തമായ കേസ് ആയിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വെറും ആറുശതമാനം സ്ത്രീകള്‍ക്കാണ് ഈ അപൂര്‍വ അവസ്ഥ ഉണ്ടാകുക.
Englidh summary: Amniotic water broke at just 16 weeks gives birth to 'miracle' baby