ADVERTISEMENT

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു വിളിപ്പാടകലെ വിശപ്പകറ്റാനായി മണ്ണുവാരി തിന്ന കുട്ടികളുടെ വാർത്ത ഏവരേയും കണ്ണീരിലാഴ്ത്തിയതാണ്. സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പകറ്റാൻ ഒരു നേരത്തെ ഭക്ഷണം നൽകാൻ സാധിക്കാത്ത ആ അമ്മയുടെ നിസ്സഹായാവസ്ഥ ആ കണ്ണുകളിൽ വ്യക്തവുമായിരുന്നു. ഇതൊക്കെ ഇപ്പോഴും ഈ നാട്ടിൽ നടക്കുന്നുണ്ടോ, ഇങ്ങനെയും നിസ്സഹായരായി പോകുന്നവരുണ്ടോ എന്നു സംശയിക്കുന്നവർക്കു മുന്നിലേക്ക് നേരിട്ടു കണ്ട അനുഭവങ്ങളെക്കുറിച്ചു പറയുകയാണ് ഡോ. അശ്വതി സോമൻ. ഡോക്ടറുടെ കുറിപ്പ് വായിക്കാം.

#അനുഭവക്കുറിപ്പ് #11 #വിശപ്പാണ് ചോരയുടെ നിറം

"ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി പട്ടിണി കിടക്കുമ്പോഴും സമാധാനിച്ചത് വൈകുന്നേരം നാല് കാലിൽ വന്നാലും തന്റെ 5 മക്കൾക്ക് ഭക്ഷണം കൊടുക്കുന്ന ഒരു ഭർത്താവുണ്ടല്ലോ എന്നാണ്. എന്നാൽ അയാൾ പത്തിൽ പഠിക്കുന്ന എന്റെ ആദ്യ ഭർത്താവിലെ മോളെ പീഡിപ്പിക്കുകയാണെന്നു അറിയില്ലായിരുന്നു മാഡം. അറിഞ്ഞിട്ടും ഞാൻ മിണ്ടാതെ നിന്നു. പഠിപ്പോ വിവരവോ ഇല്ല. സഹായത്തിന് പോലും ആരും ഇല്ല. ഞാനെങ്ങനെ അയാൾക്കെതിരെ കേസ് കൊടുക്കും? കേസ് കൊടുത്താൽ ഏമാന്മാർ അയാളെ കൊണ്ടോകും, അവളുടെ താഴെയുള്ള 4 കുട്ടികളുടെ വിശന്ന് തളർന്നുറങ്ങുന്ന മുഖം കാണാൻ വയ്യ മാഡം. 3 മാസവും, 1.5 വയസും ഉള്ള കൊച്ചിനെ അങ്കണവാടിയിൽ വിടാൻ പോലും പറ്റില്ല. അവരെ വെച്ചു എന്തു ജോലിയാ ഞാൻ ചെയ്യുക.അയാള്ടെ മക്കളെ അയാൾ ഒന്നും ചെയ്യാറില്ല. പക്ഷേ ഇവളും ന്റെ മോൾ തന്നെയല്ലേ. ന്റെ കുട്ടിക്ക് നടക്കാൻ പോലും വയ്യ ഇപ്പോ.ഇനി സഹിക്കാൻ വയ്യാത്തത് കൊണ്ടാണ് ഇപ്പൊ കേസ് കൊടുത്തത്."

കുറച്ചു കാലങ്ങൾക്കു മുമ്പ് മഞ്ചേരിയിൽ വെച്ചു നേരിട്ടറിഞ്ഞ ഒരു അമ്മയുടെ പൊള്ളുന്ന യാഥാർഥ്യമാണ് ഇത്.

ഏതാണ്ട് ഒരു വർഷത്തിന്റെ അടുത്തു പഴക്കം വരും ഈ അനുഭവത്തിന്. ഇടയ്ക്ക് മനസ്സിൽ എന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നലോ ജീവിതത്തിന്റെ കഷ്ടപ്പെടലുകളോ പരിഹാസങ്ങളോ കാരണം ഞെരിഞ്ഞമരുമ്പോൾ ചുമ്മാ നമ്മുടെ നാട്ടുകാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാറുണ്ട്. നിർഭയയിൽ സ്വന്തം വീട്ടിൽ പോലും അരക്ഷിതാവസ്ഥ നിറഞ്ഞു നിൽക്കുന്നവരെ അടുത്തറിയുമ്പോൾ എന്റെ ഏതു പ്രശ്നങ്ങളും ഉരുകി ഇല്ലാതാകുന്നതും ഞാൻ അറിയാറുണ്ട്. അങ്ങനെ സ്വന്തം പ്രശ്നങ്ങളിൽ നിന്നുള്ള ഒരു ഒളിച്ചോട്ട ചർച്ചയിൽ ആണ് ഇവരെ കുറിച്ച് അറിഞ്ഞത്.

തത്കാലം അവളെ ലക്ഷ്മി എന്നു വിളിക്കാം. 5ക്ലാസ്സ് വരെ പഠിച്ചു, ഏകദേശം 15 വയസ്സോടെ കല്യാണം കഴിഞ്ഞു. 3 വയസ്സു വ്യത്യാസത്തിൽ രണ്ടു പെങ്കൊച്ചുങ്ങളുമായി ജീവിക്കുന്നതിന് ഇടയിലാണ് ആദ്യ ഭർത്താവ് ആകസ്മികമായി ഉണ്ടായ ആക്‌സിഡന്റിൽ മരിക്കുന്നത്. വീട്ടിൽ അടക്കപ്പെട്ട ഒരു ജീവിതവുമായി ആണ് അവൾ പിന്നെ കഴിഞ്ഞത്. മകൾക്കു 10, 7ഉം വയസ്സായെങ്കിലും വെളുത്തു മെലിഞ്ഞ് സുന്ദരിയായ അവളെ സ്നേഹിക്കാൻ ഒരാൾ വന്നത് അവൾക്ക് ആശ്വാസമായിരുന്നു.

താൻ ഇനിയും സ്നേഹിക്കപ്പെടാൻ അർഹയാണെന്നുള്ള തിരിച്ചറിവ് അവൾക്കു ജീവിക്കാൻ ഒരു ധൈര്യം നൽകി. വീട്ടുകാരുടെ പുസ്തകത്തിലെ തെറ്റിൽ നിന്ന് അവളുടെ ശരിയിലേക്ക് അങ്ങനെ 2 മക്കളോടൊപ്പം അവൾ ഒളിച്ചോടി. അവരുടെ ജീവിതവും ആദ്യമൊക്കെ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു. ഭർത്താവു കുറച്ചു കുടിക്കും എന്നതൊഴിച്ചു ഒരു അല്ലലും ഇല്ല. ഈ സാക്ഷര കേരളത്തിൽ കുടിക്കാത്ത ഭർത്താക്കന്മാരോ? അതൊക്കെ ഒരു തെറ്റാണോ? എന്തായാലും അവർക്ക് 3 കുട്ടികൾ കൂടി പിറന്നു.

5-മത്തെ കുട്ടിയെ വയറ്റിൽ ചുമക്കുന്ന സമയത്താണ് തന്റെ പത്തിൽ പഠിക്കുന്ന മോൾക്ക്‌ അനുഭവിക്കേണ്ടി വരുന്ന ശാരീരിക പീഡനങ്ങളെക്കുറിച്ച് അവൾക്കു ബോധ്യം വരുന്നത്. അയാളുടെ ഉദ്ദേശശുദ്ധിയെ കുറിച്ചു യാതൊരു തെറ്റിദ്ധാരണയും ഇല്ലാതിരുന്ന അവൾക്കു പക്ഷേ അതു സഹിക്കാൻ ആവുന്നതല്ലായിരുന്നു. ഒരുപാട് കെഞ്ചി പറഞ്ഞു നോക്കി. തെറ്റി പിരിഞ്ഞു ഒരു അകന്ന ബന്ധുവിന്റെ അടുത്തു പോയപ്പോൾ അയാൾക്ക്‌ അതും സുഖം. കുട്ടിയെ ഒറ്റയ്ക്ക് കിട്ടിയല്ലോ. ഒച്ചവച്ചു നാട്ടുകാരെ അറിയിച്ച് ഉള്ള മാനവും പോകുന്ന അവസ്‌ഥയായി. കൂടാതെ കൂലിപ്പണിക്കാരന് എല്ലാ ദിവസവും എവിടെ പണി. ഈ കഥ കുറച്ചു പേർ അറിഞ്ഞപ്പോൾ അവൻ ഒരു പാഠം പഠിക്കട്ടെ, കുടി നിർത്തട്ടെ എന്ന് കരുതി അവരും ജോലി കൊടുക്കാതായി. വൈകാതെ കുടുംബം പട്ടിണിയിലും ആയി.

ആവറേജിലും below IQ ഉള്ള ഇവരോട് സാമ്പത്തിക ഭദ്രതയെ കുറിച്ചും, ഭാവിയിലേക്കുള്ള ഇൻവെസ്റ്റിമെന്റിനെ കുറിച്ചൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം. കുടുംബം പട്ടിണിയായി. അമ്മക്ക് പ്രസവവും അടുത്തു. മൂത്ത കുട്ടിയുടെ പഠിത്തം മുടക്കേണ്ട എന്ന് കരുതി വീട്ടിൽതന്നെ ആക്കി. അങ്ങനെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്‌ഥ.

പ്രസവം കഴിഞ്ഞു വീട്ടിൽ വന്നപ്പോഴേക്കും മറ്റുള്ളവരുടെ സംസാരത്തിൽ നിന്നു കേസ് കൊടുക്കണം എന്നു വിചാരിച്ചതാണ്. പക്ഷേ അപ്പോഴേക്കും ഭർത്താവിന്റെ സ്നേഹ സംസാരത്തിൽ വീണു പോയി.. കുമ്പസാരം എന്നു വേണം പറയാൻ. എനിക്ക് സ്വന്തം മക്കളോട് ഒന്നും തോന്നുന്നില്ലല്ലോ. എല്ലാവരെയും അയാൾ പൊന്നു പോലെ നോക്കുന്നും ഉണ്ടല്ലോ എന്ന്. അതുകൊണ്ടു മൂത്ത കുട്ടിയുടെ അടുത്ത് നടന്നതൊക്കെ മറക്കാൻ. ഇവളോടും പുതിയ വാവയോടും ഒക്കെ സ്നേഹം തന്നെ. പിന്നെ 15 വയസ്സുകാരിയുടെ അച്ചടക്ക കുറവും മാത്രമായി കാരണം. അയാൾ ഈ കേസിൽ അകത്തു പോയാൽ ഇവൾക്ക് സംഭവിക്കാവുന്ന മാനഹാനിയും പട്ടിണിയും എല്ലാം കൊണ്ട് ഒരു ബ്രെയിൻ വാഷ്‌, വിജയിച്ച ഒരു കുതന്ത്രം. 5ക്‌ളാസ് വിവരവും ചെറിയ ബുദ്ധിയും ആരും തുണയുമില്ലാത്ത 'തുല്യത' എന്ന വാക്ക്‌ പോലും കേൾക്കാത്ത ആ പാവത്തിന് അപ്പോഴും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

സ്വന്തം വീട്ടിൽ വച്ച്, അമ്മയുടെ മൗനാനുവാദത്തോടെ സ്വന്തം കൂടപ്പിറപ്പുകൾക്കു വേണ്ടി, അച്ഛനാൽ അവൾ പലപ്പോഴായി പീഡിപ്പിച്ചു കൊണ്ടേയിരുന്നു. അവളോടുള്ള മത്ത് മാറി അവളുടെ അനിയത്തിയുടെ നേർക്കു തിരിഞ്ഞതോടെ ചേച്ചിക്ക് ബുദ്ധി വച്ചു. വേച്ചു വേച്ചു നടക്കുന്ന അവൾ എല്ലാവരോടും എല്ലാം പറയും എന്നും, മരിക്കാൻ പോകുകയാണെന്നും പറഞ്ഞു സ്വന്തം അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടേയിരുന്നു. അവസാനം ആ അമ്മ മനസ്സിലും വല്ലാത്ത നീറ്റൽ കാരണം ചൈൽഡ് ലൈനിലും cwc യിലും കേസ് കൊടുത്തു. അയാൾ പൊലീസ് പിടിയിലും ആയി.

കഥ ഇവിടെ ശുഭ പര്യവസായി ആകാൻ ഇതു സിനിമ അല്ലല്ലോ.. ജീവിതമല്ലേ.. ലേ

താങ്ങാൻ ആരും ഇല്ല. 3മാസവും, 1 വയസ്സും 2 മാസവും, 3 വയസ്സും, 12ഉം ,15ഉം വയസ്സുള്ള 5 കുട്ടികളും ഒരു പെറ്റ വയറും. ഇതു നിറക്കാൻ ഈ പറയുന്ന കേസോ കൂട്ടോ ഒന്നിനും പറ്റില്ലല്ലോ. പിന്നെ തന്നെ ജീവനു തുല്യം സ്നേഹിച്ച ഭർത്താവില്ലാത്ത ഒറ്റപ്പെടലും അരക്ഷിതാവസ്‌ഥയും. രണ്ടു കുട്ടികളെ സ്കൂളിൽ അയക്കാൻ കാശ് വേണ്ടേ. ഒരു കുട്ടിയെ അങ്കണവാടിയിലും ആക്കി. പല ദിവസവും പട്ടിണി കിടന്നു. അയാളെ പൊലീസിൽ പിടിപ്പിച്ചത് വല്യ ഒരു തെറ്റായി, കുറ്റബോധമായി. എരിയുന്ന വയർ അണയാൻ ഒരു വഴിയും കണ്ടിരുന്നില്ല. മറ്റുള്ളവരോട് സഹായം ചോദിക്കാൻ തുടങ്ങി. ഇടയ്ക്കൊക്കെ വല്ലതും കിട്ടും. കൊച്ചു കുട്ടികളെ കൊണ്ട് ആരും ജോലിക്കു നിർത്തില്ല.

രണ്ടാമത്തെ കല്യാണവും വീട്ടിൽ നിന്നുള്ള ഒളിച്ചോട്ടവും അവളുടെ സ്വഭാവ സർട്ടിഫിക്കറ്റു നിർണയത്തിന് മാത്രം സഹായിച്ചു. പിഴച്ചവളും, അവളുടെ പിഴച്ച മകളും നാട്ടുകാരിൽ ചിലരുടെ ക്രൂര വിനോദങ്ങൾക്കും നോട്ടങ്ങൾക്കും സംസാരങ്ങൾക്കും ഇരയായി എന്നു മാത്രം.

പലരും സഹായിച്ചു, ഞങ്ങളും. പറ്റുന്ന പോലെ ഒക്കെ സഹായിച്ചു. വാടക വീട്ടിൽ നിൽക്കുന്ന ഇവരുടെ മുഴുവൻ ചെലവും എല്ലാവർക്കും, എല്ലാക്കാലത്തും ചെയ്തു കൊടുക്കാവുന്ന ഒന്നല്ലല്ലോ. ജോലി എടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ അവർക്ക്‌ റീഹാബിലിറ്റേഷൻ ക്ലാസ്സിലും കാര്യമില്ല. കുട്ടികളെ പല സ്ഥലത്താക്കി അവർക്ക് ജീവിക്കാനും പറ്റില്ല.......

ചില പൊള്ളുന്ന ജീവിതങ്ങൾ ഇങ്ങനെ ആണ്. ഞാൻ ചുറ്റിലും കാണുന്ന ഇതുപോലെ ഉള്ള പല ജീവിതങ്ങളിൽ ഒന്ന്‌ മാത്രമാണ് ഇത്. അതുകൊണ്ടു കുട്ടികളെ നോക്കാൻ വയ്യാതെ ചൈൽഡ് ലൈനിൽ ഏൽപ്പിച്ച ആ അമ്മ 'മിടുക്കി'. ഭക്ഷണം മറ്റുള്ളവർ നൽകിയിട്ടും കുട്ടികൾക്ക് കൊടുക്കാൻ മടി കാണിച്ചുവെന്നു നാട്ടുകാർ പറയുന്നു. സത്യം അറിയില്ല. കുട്ടികൾ മണ്ണ് തിന്നത് വിശപ്പ്‌ അകറ്റാൻ ആകാം അല്ലെങ്കിൽ രക്തക്കുറവ് കാരണമോ നുട്രീഷ്യൻ കുറവ് കാരണമോ ആകാം. അവരുടെ നന്മയെ കരുതി നാട്ടുകാർ ഇടപ്പെട്ട് കുട്ടികളെ രക്ഷിച്ചതും, അതിന് അമ്മ എതിരു നിൽക്കാതിരുന്നതും നല്ലതുതന്നെ.

അനുഭവങ്ങൾ, ഇത്രയ്ക്ക് കാഠിന്യം ഉള്ളതല്ലെങ്കിലും ഇനിയും പറയാനുണ്ട്. തന്റെ 3 കുട്ടികളെ ഒരു അനാഥാലയത്തിൽ ആക്കി കള്ളുകുടിയനും ഉപദ്രവകാരിയും ആയ ഭർത്താവിൽ നിന്നു രക്ഷപ്പെടാനായി എന്റെ വീട്ടിൽ പണിക്കു നിന്ന ഒരു കൊച്ചുണ്ടായിരുന്നു. പ്രേമിച്ചു എന്ന ഒരു തെറ്റുമാത്രമേ ഇവർ ചെയ്തിട്ടുള്ളൂ. ഒറ്റയ്ക്കുള്ള സ്ത്രീയുടെ അരക്ഷിതാവസ്ഥ അത്രയ്ക്ക് മനസ്സിലാകും എനിക്ക്. സ്വയം ഒരു സർക്കാർ ജോലി കിട്ടി തിരുവനന്തപുരത്തു ട്രെയിനിങ് വന്നപ്പോൾ 2.8ഉം , 9മാസവും ഉള്ള കുട്ടികളെ സുരക്ഷിതമായി ഒരാഴ്ച താമസിപ്പിക്കുവാൻ ഗതിയില്ലാതെ, സ്ഥലമില്ലാതെ ഈ അനാഥാലയത്തിൽ അന്തേവാസിയായി ഞാനും കുട്ടികളും ഇവർക്കൊപ്പം താമസിച്ചിട്ടുമുണ്ട്. Experience എന്നു നല്ല പേരിട്ടു വിളിക്കാമെങ്കിലും ഉള്ളു പലപ്പോഴും പൊള്ളിയിട്ടുണ്ട് ജീവിതത്തെ അടുത്തറിഞ്ഞപ്പോൾ. പിന്നെ അഹങ്കാരി ആയതു കൊണ്ടു ഞാൻ അതു സഹിച്ചു.

ഇതുപോലെ ഉള്ള പല സംഭവങ്ങളും നമുക്ക് ചുറ്റും ഒരുപാട് ഉണ്ട്. ചുണ്ണാമ്പ് തേക്കുന്നത് നിർത്തി സ്വന്തം അയൽക്കാരനെ ഒന്നു അന്വേഷിച്ചാൽ മതി. കാണാം ഒരുപാട് ജീവിതങ്ങളെ.

പിന്നെ മുകളിൽ പറഞ്ഞ കഥയിലെ അന്ത്യം... എല്ലാ ജീവിതത്തിലെയും പോലെ ജാമ്യം ലഭിച്ച പുരുഷൻ, സ്‌നേഹമയനായ പുരുഷൻ, അധ്വാനിച്ചു കുടുംബത്തെ പോറ്റുന്ന നാഥൻ, തുണ, നെടും തൂണ് അവൻ തിരിച്ചു വന്നപ്പോൾ മൂത്ത കുഞ്ഞിനെ ആദ്യ ഭർത്താവിന്റെ വീട്ടിൽ ആക്കി മറ്റു 4 കുഞ്ഞുങ്ങളോട്‌ കൂടി അവർ 'സുഖമായി' ജീവിക്കുന്നു. ആദ്യം കഷ്ടിച്ചു രക്ഷപ്പെട്ട രണ്ടാമത്തെ മകളും അവർക്കൊപ്പം തന്നെ. നല്ല നടപ്പുള്ള പ്രതിപുരുഷനെ പൂർണമായി വിശ്വസിച്ചു സ്വന്തം ജീവിതം ഇത്, തന്റെ വിധി എന്നു വിശ്വസിച്ചു എല്ലാവരും ജീവിക്കുന്നു.

ചോരയുടെ നിറം വിശപ്പാണെന്ന് ഇങ്ങനെ പല കാരണങ്ങളാൽ ഞാൻ പഠിച്ചു

എന്റെ കൂടെ പണിക്കു നിന്നവളും, ആദ്യം കേസ് ഒക്കെ ഭർത്താവിന് എതിരായി കൊടുത്തെങ്കിലും ഒരു മാപ്പിൽ എല്ലാം മറന്നു കുട്ടികളുമായി ജീവിക്കുന്നു. ഇടയ്ക്ക് അവരെ വീണ്ടും അനാഥാലയത്തിൽ ആക്കി ജോലിയും തേടുന്നു.

ഇതൊക്കെതന്നെ ഇനിയും ഇനിയും ചുറ്റും നടന്നു കൊണ്ടിരിക്കുന്നു. ചെറുപ്പം മുതൽ ആണിന് വേണ്ടി കാത്തിരിക്കുന്ന രാജകുമാരിമാരുടെ കഥകൾ മാത്രമുള്ള ഫെയറി ടെയ്ൽസും വായിച്ചു വളരുന്ന നമ്മുടെ സമൂഹവും പഠിക്കേണ്ടത്‌ മനുഷ്യന് വേണ്ടുന്ന (സ്ത്രീക്കോ പുരുഷനോ ഭിന്നലിംഗകാർക്കോ എന്നല്ല) മനുഷ്യന് വേണ്ടുന്ന ഒരു സ്വാതന്ത്ര്യവും സ്വയം നിലനിക്കാൻ കഴിവുള്ള ഒരു വ്യക്തിത്വവും ഉണ്ട് എന്നതാണ്. അതു ചെറുപ്പം മുതൽ വളർത്തിയെടുക്കേണ്ടതിന്റെ അനിവാര്യത അതിന്റെ പാരമ്യത്തിലാണ് അതു ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും പറഞ്ഞു കൊണ്ട് ഇനിയും ചുറ്റുപാടും നടക്കുന്ന പട്ടിണി മരണങ്ങൾ ഒഴിവാകട്ടെ എന്നു ആഗ്രഹിച്ചു കൊണ്ട് നിർത്തുന്നു.

English summary: Sexual Abuse in Household; Doctor writes about Brutal Realities of Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com