ADVERTISEMENT

ഇന്ത്യയിൽ സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്നു പഠനം. ലോകത്ത് പ്രതിവർഷം 2.1 ദശലക്ഷം സ്ത്രീകളെ സ്തനാർബുദം ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഓരോ വർഷവും 1,62,468 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകൾക്കിടയിലെ കാൻസർ മരണങ്ങളിൽ 15%വും സ്തനാർബുദം മൂലമാണെന്നാണ് റിപ്പോർട്ട്. 

30 കളുടെ തുടക്കത്തിലുള്ള സ്ത്രീകളിൽ സ്തനാർബുദം തിരിച്ചറിയുന്നത് വർധിച്ചിട്ടുണ്ടെന്ന് കൺസൽറ്റന്റ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ. ബോബൻ തോമസ് പറയുന്നു. തുടക്കത്തിൽ കണ്ടെത്തുകയാണെങ്കിൽ 90% സ്തനാർബുദങ്ങളും ചികിത്സിച്ച് ഭേദപ്പെടുത്താം. 2018-ൽ ഇന്ത്യയിൽ 87,090 സ്ത്രീകൾ കാൻസർ ബാധിതരായി മരണത്തിന് കീഴടങ്ങയിട്ടുണ്ട്. ഇന്ത്യൻ നഗരങ്ങളിൽ ഉടനീളം ഇത് ആശങ്കപ്പെടുത്തും വിധം വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

സ്തനാർബുദം തുടക്കത്തിൽതന്നെ കണ്ടെത്താൻ സാധിക്കുന്നതാണ് ചികിത്സയ്ക്കും രോഗിയെ രക്ഷപ്പെടുത്താനും അവസരം വർധിപ്പിക്കുന്നത്. വൈകുന്തോറും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള സാധ്യത കുറയുകയാണ്. അതുകൊണ്ടുതന്നെ രോഗം തിരിച്ചറിയുന്നതിനുള്ള ബോധവൽക്കരണം വളരെ പ്രധാനമാണ്. ലോകത്തെമ്പാടും സ്തനാർബുദം വ്യാപകമാണെങ്കിലും, ഇതിന്‍റെ കാരണങ്ങളെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. സ്തനാർബുദത്തിനു വഴിവയ്ക്കുന്ന നിരവധി കാരണങ്ങളുണ്ടായേക്കാം. ജീവിതശൈലി, ജീൻ എന്നിവയോ ഇവ രണ്ടുമോ കാരണമാകാം. ഇന്ത്യയിലെ സ്തനാർബുദത്തിന്‍റെ സ്വഭാവം മറ്റു രാജ്യങ്ങളിലേതിൽനിന്നു വ്യത്യസ്തമാണ്. ചില സ്തനാർബുദങ്ങൾ പരമ്പരാഗതമാണ്, അതിൽ ബാഹ്യഘടകങ്ങൾക്ക് പ്രസക്തിയില്ല.

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ അർബുദം, പ്രമേഹം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയവയുടെ നിയന്ത്രണവും നിവാരണവും അടക്കം നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. പൊതുവായി കണ്ടുവരുന്ന അർബുദങ്ങളായ ഓറൽ, ബ്രസ്റ്റ്, സെർവിക്കൽ അർബുദങ്ങളുടെ കണ്ടെത്തലും നിയന്ത്രണവും നിവാരണവും 150 ലേറെ ജില്ലകളിൽ നടപ്പിലാക്കുന്നുണ്ട്. രോഗം തുടക്കത്തിലേ കണ്ടെത്തുക എന്നതു മാത്രമല്ല ഇതുമായി ബന്ധപ്പെട്ട റിസ്ക്കുകളെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. രാജ്യത്ത് 27 റീജനൽ കാൻസർ സെന്‍ററുകൾ രോഗം തുടക്കത്തിലേ കണ്ടെത്തുന്നതിനും ചികിത്സയ്ക്കും ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നുണ്ട്.

സ്തനങ്ങളിൽ കുരുക്കളോ കട്ടിയായി കിടക്കുന്ന ഭാഗമോ ശ്രദ്ധയിൽ പെട്ടാൽ അവഗണിക്കരുത്. അങ്ങനെയുള്ളവർ അടിയന്തര വൈദ്യസഹായത്തിന് വിധേയരാകണം. സ്തനങ്ങളിലെ വേദന, വെള്ളം ഊറൽ, ആകൃതിയിലും വലുപ്പത്തിലും ശ്രദ്ധേയമായ മാറ്റം, മുലക്കണ്ണിലുള്ള മാറ്റങ്ങൾ, ചർമത്തിന്റെ മങ്ങൽ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പരിശോധന നടത്തണമെന്നും ബോബൻ തോമസ് പറയുന്നു. 

English Summary: The number of breast cancer cases in the 30s increases; ways to identify early

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com