ADVERTISEMENT

വിനോദത്തിനും ബിസിനസിനും ഔദ്യോഗികാവശ്യങ്ങൾക്കുമായി ദീർഘദൂരം സഞ്ചരിക്കുന്നവരു‍ടെ എണ്ണം കൂടിയതോടെ സ്പാകളുടെ എണ്ണം കുതിച്ചുരുകയാണ്. സ്ട്രെസും സ്ട്രെയിനും ഒഴിവാക്കാനുള്ള വിവിധ സുഖചികിത്സാ രീതികൾ ലഭ്യമാക്കുന്ന സ്പാകൾ ഹോട്ടൽ വ്യവസായത്തിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാകുകയാണ്. ആയുർവേദത്തിന്റെ നന്മകൾ പാശ്ചാത്യലോകത്തിനും ഇഷ്ടമാകുന്ന രീതിയിൽ ഉപയോഗപ്പെടുത്തുന്നവയാണു മിക്ക സ്പാകളും. ഇന്ത്യയിലേക്കു പാശ്ചാത്യ ടൂറിസ്റ്റുകളെ എത്തിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് വെൽനെസ് ടൂറിസം; മനസ്സിനും ശരീരത്തിനും നവോന്മേഷമേകുന്ന സ്പാകൾ ഇതിന്റെ മുഖ്യ ഭാഗവും.

ഹോട്ടൽ ബുക്ക് ചെയ്യാൻ ബിസിനസ് യാത്രക്കാർ പരിഗണിക്കുന്ന മുഖ്യഘടകങ്ങളിലൊന്നാണ് സ്പാ ഉണ്ടോ എന്നത്. ദീർഘനേര വിമാനയാത്രയുടെ ക്ഷീണമകറ്റാനും ബോഡി ക്ലോക്ക് ശരിയാക്കാനും സ്പാ ഉപയോഗപ്പെടുത്തുന്നവർ ധാരാളമാണെന്ന് കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ ഈയിടെ സ്പാ ആരംഭിച്ച ‘സെൻസസ് ആൻഡ് എലമെന്റ്സ്’ എന്ന വെൽനെസ് കമ്പനിയുടെ സ്ഥാപകനും ഇന്ത്യയിലെ ഒട്ടേറെ വൻകിട നക്ഷത്ര ഹോട്ടലുകളുടെയും സ്പാ കമ്പനിയായ സോഹത്തിന്റെയും സ്പാ ബിസിനസിനു ചുക്കാൻ പിടിച്ചയാളുമായ ഡോ.യോഗേഷ് പ്രഭാകരൻ പറയുന്നു.  അരമണിക്കൂർ മുതൽ രണ്ടും മൂന്നും മണിക്കൂർ വരെ നീളുന്ന സ്പാ ട്രീറ്റ്മെന്റുകളാണു സാധാരണം.

കൊച്ചിയുടെ ഹോട്ടൽ– ടൂറിസം വ്യവസായത്തിനും സ്പാ വലിയ ഉണർവാണ് ഏകുന്നത്. മൊബൈലും കംപ്യൂട്ടറും ദീർഘനേരം ഉപയോഗിക്കുന്ന യുവതലമുറ ജോലികളും സമ്മർദവും പെരുകുമ്പോൾ സ്പാകളുടെ വളർച്ച സ്വാഭാവികം. 

നക്ഷത്ര ഹോട്ടലുകൾ സ്വന്തം സ്പാ വിഭാഗം തന്നെ പ്രവർത്തിപ്പിക്കുകയോ പ്രശസ്ത വെൽനെസ് കമ്പനികളുടെ സ്പാ ഹോട്ടലിൽ നടത്തുകയോ ആണു ചെയ്യുന്നത്. ഹോട്ടലുകളിലല്ലാതെയുള്ള സ്വതന്ത്ര സ്പാകളും (ഡേ സ്പാ) ഇന്ത്യയിലെ നഗരങ്ങളിൽ വ്യാപിക്കുന്നു. 

ജീവിതദൈർഘ്യം കൂടിയപ്പോൾ ‘ആരോഗ്യവും സന്തോഷവുമുള്ള ജീവിതം’ എന്ന ആശയത്തിനു പ്രസക്തി കൂടി. അത്തരം ജീവിതശൈലിയുടെ ഭാഗമായാണു സ്പാ സേവന വ്യവസായം വളരുന്നതെന്ന് ഡോ.യോഗേഷ് പറയുന്നു. 

ശരീരത്തിനും മനസ്സിനും ഒരുപോലെ സൗഖ്യമേകുന്ന ട്രീറ്റ്മെന്റ് ഉറപ്പാക്കാൻ അന്തരീക്ഷവും ഉപയോഗിക്കുന്ന വസ്തുക്കളും വൃത്തിയും വളരെ പ്രധാനമാണ്. മെഡിറ്റേഷൻ മൂഡുള്ള നനുത്ത സംഗീതവും പ്രത്യേക എണ്ണകളുടെ സൗമ്യ സുഗന്ധവും ഒപ്പം മൊബൈൽ ഫോണിൽനിന്ന് കുറച്ചുനേരത്തേക്കെങ്കിലുമുള്ള വിമുക്തിയും സ്പാ ജീവിതത്തിന്റെ സൗന്ദര്യം. നാഡീകേന്ദ്രങ്ങളിൽ ഉണർവേകുകയും പേശികളിലെ ക്ഷീണമകറ്റുകയും ചെയ്യുന്ന തിരുമ്മലും കിഴിയും ശിരോധാരയുമൊക്കെയാണു മുഖ്യ ചികിത്സകൾ. 

ഗുണനിലവാരം കാത്തുസൂക്ഷിച്ചാലേ അതിഥികൾ വീണ്ടുമെത്തൂ എന്ന് ലോകത്തെ ഏറ്റവും മികച്ച സ്പായ്ക്കുള്ള അവാർഡ് നേടിയ ഒബ്റോയോ സ്പായ്ക്കു നേതൃത്വം നൽകിയ ഡോ.യോഗേഷ് പറയുന്നു. ആഴ്ചയിലൊരിക്കലും രണ്ടാഴ്ചയിലൊരിക്കലുമൊക്കെ സ്പാ സന്ദർശിച്ച് നവോന്മേഷം കൈവരിക്കുന്ന വലിയൊരു വിഭാഗം ഇന്ത്യയിലും വളർന്നുവരുന്നു. 

ഏതെങ്കിലും ജോയിന്റുകളോ മസിലോ അമിതമായി ഉപയോഗിക്കുന്നതുവഴിയുണ്ടാകുന്ന പരുക്ക് (റെപ്പറ്റീറ്റിവ് സ്ട്രെയിൻ ഇൻജുറി) ആധുനിക ജീവിതശൈലിയുടെ ഗുരുതര അപകടങ്ങളിലൊന്നാണ്. മർമ–എർഗ്ണോമിക്സ്–.യോഗ–ആയുർവേദ–മെഡിറ്റേഷൻ (MEYAM) കോംബിനേഷനുള്ള സ്പാ ചികിത്സ ഇതിനു പ്രതിവിധിയാകുമെന്നു ഡോ.യോഗേഷ് പറയുന്നു.

ആയുർവേദപ്പെരുമ കൊണ്ടുതന്നെ കേരളത്തിന് ഇക്കാര്യത്തിൽ വലിയ സാധ്യതകളാണ് ഇനിയുമുള്ളതെന്ന് ഹോട്ടൽ– ടൂറിസം വ്യവസായികൾ വ്യക്തമാക്കുന്നു.

English Summary: Stress Relieving Spa Treatments 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com