ADVERTISEMENT

കാൻസറിനെ അതിജീവിച്ചവർക്കും അതിനു ശ്രമിക്കുന്നവർക്കും പ്രിയപ്പെട്ടയാളാണ് ബാലേട്ടൻ എന്ന ബാലകൃഷ്ണൻ വലിയാട്ട്. പൈൽസ് എന്ന തെറ്റിദ്ധാരണ ഉണ്ടാക്കി വന്ന അർബുദം, ചികിത്സയ്ക്കിടയിൽ പല രൂപത്തിലെത്തിയ വിധിയുടെ പരീക്ഷണം ഇവയെല്ലാം അതിജീവിച്ച് കരുത്തുറ്റവനായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ബാലേട്ടൻ പറയുന്നു, പിന്നിട്ട ആ വഴികളെക്കുറിച്ച്:

നാലു വർഷം മുൻപ് ഒമാനിലെ മസ്കറ്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് ടോയ്‌ലറ്റിൽ പോകുമ്പോൾ വേദനയും കുറെശ്ശെ രക്തവും വരാൻ തുടങ്ങിയത്. പൈൽസ് ആയിരിക്കുമെന്നു കരുതി അവിടെ സ്വകാര്യ ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ പറഞ്ഞതും അതുതന്നെയെന്നായിരുന്നു. പരിചയത്തിൽ ആർക്ക് അസുഖം വന്നാലും അവിടെ ചികിത്സിക്കാൻ നിർത്താതെ നാട്ടിലേക്ക് പറഞ്ഞയയ്ക്കുന്ന ഞാനും നാട്ടിൽ വന്ന് ചികിത്സിക്കാൻ തീരുമാനിച്ചു. അതിനിടയിൽ അവിടെ കുറച്ച് കമ്പനിയിലെ ജോലിക്കാർക്ക് ശമ്പളം കൊടുക്കാതെ മലയാളി മാനേജ്മെന്റ് ബുദ്ധിമുട്ടിക്കുകയും ശമ്പളം ചോദിച്ചവരെ കള്ള കേസിൽ കുടുക്കുകയും ചെയ്ത സംഭവമുണ്ടായി. അവരെ ജയിലിൽ നിന്നിറക്കുകയും കമ്പനിയുടെ പേരിൽ ലേബർ ഓഫിസിൽ കേസു കൊടുപ്പിക്കുകയും അവരെ എന്റെ വീട്ടിൽ നിർത്തി സംരക്ഷണം കൊടുക്കുകയും ചെയ്യേണ്ടി വന്നു. ലേബർ ഓഫിസിൽ കാര്യങ്ങൾ ശരിയാവാത്തതു കൊണ്ട് കോടതിയിൽ കേസു നടത്തേണ്ടി വന്നതു മൂലം മാസങ്ങൾ കാത്തിരിക്കേണ്ടി വന്നു. അതിനിടെ, വേദനയ്ക്കുള്ള മരുന്ന് കഴിച്ച് ഞാനും പിടിച്ചുനിന്നു. അവരുടെ കാര്യത്തിൽ അനുകൂല വിധിയായപ്പോൾ നാട്ടിലേക്കു തിരിച്ചു.

എന്റെ അയൽവാസിയും സഹോദരതുല്യനുമായ ഡോ.രാജേഷിന്റെ നിർദേശപ്രകാരം നാട്ടിലെത്തി MES മെഡിക്കൽ കോളജിലെ സർജനെ കാണിച്ചു. കൊളൊണോസ്കോപ്പി പരിശോധന നടത്തി. തുടർന്ന് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും ഇവിടെയും നടത്തിയ പാത്തോളജി ടെസ്റ്റിലൂടെ 5 സെ.മീ. വ്യാസമുള്ള റക്ടം കാൻസർ (Rectal Cancer) ആണെന്നു കണ്ടെത്തി. തുടക്കത്തിൽ എത്താൻ കഴിയാതിരുന്നതിനാൽ രോഗം രണ്ടാം സ്റ്റേജിലെത്തിയെന്നാണ് ഡോക്ടറിൽ നിന്നറിയാനായത്.

balettan1

ഡോക്ടർ സംശയം പറഞ്ഞപ്പോൾതന്നെ അദ്ദേഹത്തോടു ഞാൻ പറഞ്ഞത്, കൂടെ വന്നിരിക്കുന്നത് ഭാര്യയും ഭാര്യാപിതാവുമാണ്, അവരെ പേടിപ്പിക്കുന്ന രീതിയിൽ പറയരുതെന്നും ഒരു സൂചന കൊടുത്താൽ മതിയെന്നുമാണ്. ബാക്കിയെല്ലാം ഞാൻ പറഞ്ഞു കൊടുത്തോളാം. ഹോസ്പിറ്റൽ റിപ്പോർട്ട് കിട്ടിയപ്പോഴും ആരെയും ഭയപ്പെടുത്താതെ ഞാൻതന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. സംഗതി കാൻസറാണ്, അതിനെ ചികിത്സിക്കാനും മാറ്റിയെടുക്കാനും കഴിയും. അതുകൊണ്ട് ആരും പരിഭ്രമിക്കാതിരിക്കുക. ഒരു പനി വന്നാൽ എങ്ങനെയാണോ അങ്ങനെ കണ്ടാൽ മതി. ഈ കാര്യത്തിൽ സമൂഹത്തിലെ ചില തെറ്റിദ്ധാരണകൾ, ആളുകളുടെ സഹതാപം ഇതെല്ലാം കണ്ട് നിങ്ങൾ വേദനിക്കരുത് എന്നെല്ലാം പറഞ്ഞു മനസ്സിലാക്കി. അവർക്ക് എന്നിലുള്ള വിശ്വാസവും എന്റെ രീതികൾ അറിയുന്നതും കൊണ്ട് അവരും ധൈര്യം സംഭരിച്ചു. 

ആദ്യം ഞാൻ ഈ കാര്യം പറഞ്ഞത് ഉമാപ്രേമനെന്ന ജീവകാരുണ്യ പ്രവർത്തകയോടാണ്. അവരുടെ വാക്കുകളും പോസിറ്റീവ് ആയിരുന്നു. ബ്ലഡ് ഡോണേഴ്സ് കേരള, കോട്ടയ്ക്കൽ ഗവ. രാജാസ് ഹൈസ്കൂളിൽ 1985–ൽ കൂടെയുണ്ടായിരുന്ന സഹപാഠികൾ, വീ ഹെൽപ്, മസ്കറ്റ് മലയാളീസ്, കൊളത്തൂർ വാർത്ത, വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റൽ, കരുണ ഹോസ്പിറ്റൽ, കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി, വളാ‍ഞ്ചേരി ചെഗ്വേര ഫോറം തുടങ്ങി വളാഞ്ചേരിയിലെ ഓരോരുത്തരുടെയും സഹകരണവും സ്നേഹവുമാണ് തിരിച്ചുപിടിച്ച ഈ ജീവിതത്തിനു പിന്നിലുള്ളത്.

ഏറ്റവും നല്ല ചികിത്സ ലഭ്യമാകണമെന്നതിനാലും സാമ്പത്തിക ചെലവും ആലോചിച്ച് തിരുവനന്തപുരം റീജയനൽ കാൻസർ സെന്ററിൽ തുടർ ചികിത്സ തീരുമാനിച്ചു. അവിടെ റേഡിയേഷൻ ഉൾപ്പെടെ ഉള്ള ചികിത്സകളും ഓപ്പറേഷനും ഡോക്ടർ നിർദ്ദേശിച്ചു. 2015 നവംബർ 11 മുതൽ ചികിത്സ തുടങ്ങി. 30 റേഡിയേഷൻ, കൂടെ കീമോയുടെ ടാബ്‌ലറ്റും.

റേഡിയേഷന് ദിവസേന വൈകിട്ട് ഒരു മണിക്കൂർ റേഡിയേഷൻ റൂമിനു മുമ്പിൽ വെള്ളം കുടിച്ച് വയർ നിറച്ചിരിക്കണം. സമയക്രമമനുസരിച്ച് ഓരോരുത്തരെയായി വിളിക്കും. റൂമിനു മുമ്പിൽആണും പെണ്ണും കുട്ടികളും പല നാട്ടുകാരുമായി പല മുഖങ്ങൾ. രോഗികളും കൂടെ നിൽക്കുന്നവരും ഒരു കാര്യത്തിൽ ഒരു പോലെ ആയിരുന്നു; രക്തപ്രസാദമില്ലാത്ത, നിർവികാരമായ മുഖങ്ങൾ. എല്ലാവരെയും പരിചയപ്പെടാൻ തുടങ്ങി. ആദ്യം ആരുമൊന്നും മിണ്ടില്ലായിരുന്നു. പിന്നീട് സംസാരമായി, ചിരികളായി, തമാശയായി. പിന്നീട് ഓരോരുത്തരും ഞാനെത്തുന്നതും കാത്തിരിപ്പായി. പുറത്തെ സംസാരവും ചിരികളും നിറഞ്ഞപ്പോൾ റേഡിയേഷൻ ചെയ്യുന്ന മാഡം വന്ന് ദേഷ്യപ്പെട്ട സന്ദർഭം വരെയുണ്ടായിട്ടുണ്ട്. അനന്തപത്മനാഭന്റെ നാട്ടിലെത്തിയ എനിക്ക് പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം തുടങ്ങിയവ സന്ദർശിക്കാനായത് ഈശ്വരകടാക്ഷം മാത്രമായി കണ്ടു.

ഹെർണിയ, താറുമാറായ ഇടതു കിഡ്നി, യൂറോളജി സംബന്ധമായ പ്രശ്നങ്ങൾ അങ്ങനെ പലതുമുണ്ടായി. അതിനിടയിൽ യാത്രക്കിടയിൽ കുന്ദംകുളത്തു വച്ച് ബസ്സിനു മുകളിൽ നിന്നു ഭാരമുള്ള ചാക്കുകെട്ട് തലയിൽ വീണ് കഴുത്തിലെ എല്ലിന് പൊട്ടൽ സംഭവിച്ചു. ഇതിനെത്തുടർന്ന് ഓപ്പറേഷൻ നീട്ടിവെക്കേണ്ടി വന്നു. 

balettan2

കൃത്യമായ ചികിത്സ ലഭിച്ചതിനാൽ കാൻസറിനെ എന്റെ ശരീരത്തിൽനിന്ന് ഇറക്കിവിടാൻ സാധിച്ചു. കാൻസർ സംബന്ധമായ എല്ലാ ചെക്കപ്പുകളും നടത്തി കാൻസർ ശരീരത്തിലില്ലെന്നും ഇനി വരുവാൻ സാധ്യത ഇല്ലെന്നും ഉറപ്പാക്കിയത് മാനസിക സന്തോഷവും ധൈര്യവുമാണ്.

രോഗം എന്തു തന്നെയായാലും ചികിത്സിച്ചു മാറ്റുക, നല്ല ചികിത്സ കണ്ടെത്തുക. രോഗികളുമായി ചെറുപ്പം മുതൽ സഹവസിച്ചിരുന്നതുകൊണ്ടും പ്രവാസകാലത്തും രോഗികളെ ഹോസ്പിറ്റലിൽ കൊണ്ടുപോയും കൂട്ടിരുന്നും സ്നേഹസാന്ത്വനത്തിലൂടെ കൈ പിടിച്ചുയർത്താൻ നോക്കിയിരുന്നതുകൊണ്ടും എന്റെ രോഗത്തെ ഞാനും എന്റെ കുടുംബവും ഒരിക്കലും പേടിയോടെ കണ്ടില്ല. ഇതുതന്നെയാകാം രോഗത്തെ പോസിറ്റീവായി കണ്ട് നേരിടാനുള്ള ധൈര്യം എനിക്കു തന്നത്. 

ഒന്നിനെയും നെഗറ്റീവ് ആയി കാണാനാവാത്തതു കൊണ്ട് എല്ലാവർക്കും ധൈര്യം കൊടുക്കാനായി. അർബുദത്തെ രോഗമായി കാണാതെ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകൾ പോലെ ഒരവസ്ഥയായി കാണുകയാണു വേണ്ടത്.

ഇന്ന് കാണുന്ന ഏറ്റവും വലിയ പ്രശ്നം കാൻസർ രോഗത്തെ ഭീകരമാക്കി സമൂഹത്തിൽ വലിയ പേടിപരത്തി കോടികൾ സമ്പാദിക്കുന്ന മാഫിയകളുമുണ്ടെന്നതാണ്. അതാണ് ഭീകരം. 

എന്റെ വലിയൊരു സ്വപ്നമാണ് ‘അതിജീവനം We Can’ എന്നത്. RCC യിലെ ശോകമൂകമായ രോഗികളെയും അവരുടെ ബന്ധുമിത്രാദികളെയും കണ്ടപ്പോൾ മനസ്സിൽ ഉടലെടുത്തതാണ് ഈ ഒരു ചിന്ത. യഥാർഥ ചികിത്സ കണ്ടെത്തുക, തളരുന്നവർക്ക് ആശ്വാസമാവുക. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർബുദ രോഗികൾ മാത്രമുള്ള ഈ പ്രസ്ഥാനം സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ ചേർത്തു പിടിക്കുക, കപട ചികിത്സകന്മാരുടെ പിറകെ പോകാതെ ഇന്ന് സമൂഹത്തിൽ ലഭ്യമാകുന്ന നല്ല ചികിത്സ നേടിക്കൊടുക്കുക എന്നതാണ്.

രോഗത്തെ അതിജീവിച്ച ബാലേട്ടൻ ഇന്ന്ബ്ലഡ് ഡോണേഴ്സ് കേരള സ്റ്റേറ്റ് അഡ്വൈസറി ബോർഡ് അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായി രക്തദാന മേഖലയിൽ സജീവ സാന്നിധ്യമാണ്. മുട്ടക്കോഴി വളർത്തലും Xpatree എന്ന മസ്കറ്റ് സുഹൃത്തുക്കളുടെ സഹായത്തോടെ വിരൽത്തുമ്പിൽ സ്നേഹസമ്മാനം എന്ന ഓൺലൈൻ സർപ്രൈസ് കേക്കും ഗിഫ്റ്റും എത്തിച്ചുകൊടുക്കുന്നതിലും സജീവമാണ് ബാലകൃഷ്ണൻ. ഇദ്ദേഹത്തിന്റെ എല്ലാ ചാരിറ്റി പ്രവർത്തനങ്ങൾക്കും കൂട്ടായി ഭാര്യ ബിന്ദുവും മക്കളായ പ്രഹ്ലാദും പവിത്രയുമുണ്ട്. 

English Summary: Cancer survivor Balakrishnan Valiyattu says his survival story, Cancer Day 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com