ADVERTISEMENT

പ്ലസ് ടു പരീക്ഷ കഴിഞ്ഞ് അവധിക്കാലം അടിച്ചുപൊളിക്കുന്ന സമയം, കോളജ് ജീവിതം സ്വപ്നംകണ്ട് റിസൽറ്റിനു കാത്തിരിക്കുമ്പോൾ കൊച്ചി മരട് സ്വദേശി ലിബിൻ മണിയെത്തേടിയെത്തിയത് മറ്റൊരു റിസൽറ്റായിരുന്നു. തന്റെ ജീവിതംതന്നെ മാറ്റിമറിക്കാനെത്തിയ ആ പരീക്ഷണകാലത്തെക്കുറിച്ച്, കാൻസറിന്റെ രൂപത്തിലെത്തിയ മറ്റൊരു പരീക്ഷാവിജയത്തെക്കുറിച്ച് കാൻസർദിനത്തിൽ മനോരമ ഓൺലൈനോടു സംസാരിക്കുകയാണ് ലിബിൻ.

2004 മേയ്. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ഫലത്തിനായി കാത്തിരിക്കുന്നു. കൂട്ടുകാരുമൊത്ത് അവധി ആഘോഷിച്ചും കോളജ് ജീവിതം സ്വപ്നം കണ്ടും നടക്കുന്ന സമയം. പക്ഷേ പ്ലസ്ടു റിസൽറ്റിനു മുമ്പു വന്നത് എനിക്ക് കാൻസർ ആണെന്ന റിസൽറ്റായിരുന്നു.

ഇടയ്ക്കിടെ വരുന്ന പനി, ശരീരം ക്ഷീണിക്കുകയും തൊണ്ടയ്ക്ക് ഇരുവശത്തും മുഴകൾ പോലെ തോന്നുകയും ചെയ്തു. അങ്ങനെ വീടിനടുത്തുള്ള ഒരു ഡോക്ടറെ ആദ്യം കാണിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം  കൊച്ചി അമൃത ആശുപത്രിയിലെത്തി. അവിടെ എക്സ്–റേ എടുത്തപ്പോൾ ലങ്സിന്റെ വലതുവശത്ത് നെഞ്ചിന്റെ താഴെയായി ഒരു മുഴ കണ്ടു. കുറേ ടെസ്റ്റുകൾ നടത്തി. കാൻസർ എന്ന ചിന്ത മനസ്സിൽ ഇല്ലാത്തതുകൊണ്ടാകാം എനിക്ക് ഒരു ഭയവും ഇല്ലായിരുന്നു. ടെസ്റ്റുകളുടെ റിസൽറ്റ് വാങ്ങാൻ ഞാനും ആന്റിയും കൂടിയാണ് പോയത്. അവിടെ ഡോ. പവിത്രൻ എന്നെ റൂമിനു പുറത്തിരുത്തി ആന്റിയോട് എന്തെൊക്കെയോ പറയുന്നു, ശേഷം എന്നെ അകത്തേക്കു വിളിച്ച് എനിക്ക് Hodgkin's lymphoma ആണെന്നും സെക്കൻഡ് സ്റ്റേജ് ആണെന്നും ചെയ്യേണ്ട ചികിത്സകളെക്കുറിച്ചും അതിനുള്ള ചെലവുമൊക്കെ പറഞ്ഞു.

Hodgkin's lymphoma എന്ന പേര് കേട്ടപ്പോൾ ആദ്യം അസുഖമെന്താണെന്നു  തിരിച്ചറിയാനുള്ള ബുദ്ധിയൊന്നും എനിക്കില്ലായിരുന്നു. പിന്നെ ഓങ്കോളജി വിഭാഗം ആയതിനാൽ കാൻസർ ആണോ എന്നൊരു സംശയം. ഏക മകന് അസുഖം വന്നതറിഞ്ഞ് ആകെ തളർന്നു പോയ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും ഡോക്ടറുടെയും സംസാരത്തിൽ നിന്നാണ് സംഗതി ഇതാണെന്നു ഞാൻ തിരിച്ചറിഞ്ഞത്.

രോഗത്തെക്കാളും എന്നെ അലട്ടിയത് ചികിത്സിക്കാൻ വേണ്ട തുക എങ്ങനെ കണ്ടെത്തുമെന്നതായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛനും വീട്ടമ്മയായ അമ്മയും പണം എങ്ങനെ കണ്ടെത്താനാണ്. ഇതിനിടയിലാണ് വീടിനടുത്തുതന്നെയുള്ള ഗംഗാധരൻ ഡോക്ടറെ കാണാമെന്നു തീരുമാനിക്കുന്നത്. ശരിക്കു പറഞ്ഞാൽ രോഗത്തോടു പൊരുതാനുള്ള മനോധൈര്യവും ജീവിതത്തിന്റെ രണ്ടാം ഭാഗവും ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.

അങ്ങനെ 71 ശതമാനം മാർക്കോടെ പ്ലസ്ടു വിജയിച്ച ഞാൻ ഇനി ഏതു കോഴ്സ് ചെയ്യണമെന്ന് ആലോചിക്കേണ്ട സമയത്തു നേരെ പോയത് കൊച്ചി ലേക്‌ഷോർ ആശുപത്രിയിലേക്കാണ്. ചികിത്സാചെലവ് എങ്ങനെ താങ്ങുമെന്നു ദുഃഖിച്ചിരുന്ന ഞങ്ങൾക്കു മുന്നിലേക്ക്  ദൈവമായി വന്നതായിരുന്നു ഡോ. ഗംഗാധരൻ. എന്റെ ചികിത്സയുടെ ഏറിയ പങ്കും വഹിച്ചത് ഗംഗാധരൻ ഡോക്ടറും ഡോക്ടർ പരിചയപ്പെടുത്തിയ, അവിടെ ലങ്സ് കാൻസർ ചികിത്സയ്ക്കായെത്തിയ കാക്കനാടുള്ള തോമസ് അങ്കിളുമാണ്. തോമസ് അങ്കിൾ മരിച്ചുപോയെങ്കിലും അങ്കിളിന്റെ ഇംഗ്ലണ്ടിലുള്ള മകളുമായും കാക്കനാട് താമസിക്കുന്ന അങ്കിളിന്റെ അനിയന്റെ ഭാര്യ ഏലിയാമ്മ ആന്റിയുമായും ഇപ്പോഴും ബന്ധമുണ്ട്. ഇരുവരും ഇടയ്ക്കിടെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. ഇടയ്ക്ക് ഞാൻ കാക്കനാട് വീട്ടിലേക്കും പോകാറുണ്ട്. എന്റെ അതിജീവനത്തിന് ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നതും ഇവരോടാണ്.

libin-dr-gangadharan
ഡോ. ഗംഗാധരനോടൊപ്പം ലിബിൻ

രോഗം പൂർണമായും മാറുമെന്ന ഗംഗാധരൻ ഡോക്ടറുടെ വാക്കുകൾ വിശ്വസിച്ചു ഞാൻ ചികിത്സയ്ക്കു തയാറായി. അങ്ങനെ കൂട്ടുകാർ ഉപരിപഠനത്തിനു ചേർന്നപ്പോൾ ഞാൻ കീമോതെറപ്പിക്കായി ആശുപത്രിക്കിടക്കയിൽ. എന്റെ മനസ് കണ്ടിട്ടാവണം ഡോക്ടർ എന്നോട് കോളജിൽ ചേരാൻ ആവശ്യപ്പെട്ടു. അങ്ങനെ കളമശ്ശരി സെന്റ് പോൾസ് കോളജിൽ ബിരുദത്തിനു ചേർന്നു.

കോളജ്‌ലൈഫ് അടിച്ചുപൊളിക്കണമെന്ന് ആഗ്രഹിച്ച ഞാൻ രോഗാതുരനായി, കീമോയൊക്കെ ചെയ്ത് മുടിയൊന്നുമില്ലാതെ പോകുന്നത് ആദ്യം എന്നെ ഒന്നു വിഷമിപ്പിച്ചു. പക്ഷേ ക്ലാസ്സിലെ കുട്ടികളും ടീച്ചേഴ്സും സുഹൃത്തുക്കളുമൊക്കെ തന്ന സപ്പോർട്ടിൽ അതൊന്നും ഒരു വിഷയമേ അല്ലാതായി. ഇടയ്ക്ക് കീമോയൊക്കെ ചെയ്ത് ശരീരവും ആകെ ക്ഷീണിച്ച് ബ്ലഡ് കൗണ്ട് പ്രശ്നമൊക്കെ വന്നപ്പോൾ രണ്ടുമൂന്നു മാസം ക്ലാസ്സിൽ പോകാൻ കഴിഞ്ഞില്ല. 

ഒന്നര വർഷത്തോളമുള്ള കീമോതെറപ്പിക്കും റേഡിയേഷനും ശേഷം രോഗം എന്നിൽ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായിത്തുടങ്ങി. അപ്പോഴേക്കും ഡിഗ്രി ഒന്നാം വർഷവും കഴിഞ്ഞിരുന്നു. 2004 മേയിൽ തുടങ്ങിയ ചികിത്സ 2005 ജനുവരിയിൽ പൂർത്തിയാക്കി. തുടർന്ന് ഓരോ ആറു മാസവും ഫോളോ അപ്. അതു പിന്നീട് ഒരു വർഷമായി. പത്തു വർഷം ഇങ്ങനെ തുടർന്നു. ഇതിനിടയിൽ തേവര സേക്രട്ട് ഹാർട്ട് കോളജിൽ പിജി ചെയ്തു. പത്തു വർഷം കഴിഞ്ഞപ്പോൾ ഡോക്ടർതന്നെ പറഞ്ഞു ഇനി ചെക്കപ്പിന്റെ ആവശ്യമില്ലെന്ന്. എങ്കിലും ഇപ്പോഴും ഇടയ്ക്കിടെ പോയി ഡോക്ടറെ കാണാറുണ്ട്. ഇപ്പോൾ രോഗത്തിൽനിന്ന് പൂർണമായും മുക്തനായി, കാൻസറിനെ അതിജീവിച്ച ആളായി, കൊച്ചിയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു.

libin-family
ലിബിൻ അമ്മയോടും അച്ഛനോടുമൊപ്പം

മെഡിക്കൽ മേഖല ഇത്രയും വികസിച്ചെങ്കിലും ഇപ്പോഴും എല്ലാർക്കും പേടിയാണ്, അസുഖം ഇതാണെന്ന് അറിയുമ്പോൾത്തന്നെ ജീവിതം തീർന്നു എന്നുള്ള തോന്നലാണ്. പിന്നെ ചികിത്സച്ചെലവോർത്തുള്ള ടെൻഷനും. ഇവരോട് എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാനുള്ളത്, ഭയപ്പെടാതെ, കൃത്യമായ ചികിത്സ ചെയ്താൽ രോഗത്തെ അതിജീവിക്കാമെന്നുതന്നെയാണ്.

തിരിച്ചറിവില്ലാത്ത പ്രായത്തിൽ വന്ന അസുഖം എനിക്ക് ഒരുപാട് അറിവുകൾ പകർന്നു തന്നാണ് പടിയിറങ്ങിപ്പോയത്. നന്മയുള്ള  കുറെ മനുഷ്യർ ഉണ്ടെന്നു പഠിപ്പിച്ചു, അടിച്ചുപൊളി മാത്രമല്ല ജീവിതം എന്നു പഠിപ്പിച്ചു. എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു, എന്റെ ഡോക്ടർ, ബന്ധുക്കൾ, കൂട്ടുകാർ, നൻമ നിറഞ്ഞ കുറേ നല്ല മനുഷ്യർ. മറക്കില്ല മരണം വരെ, കൂടെ നിന്നതിന്...സഹായിച്ചതിന് എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വന്നതിന്....ഒരുപാട് ഒരുപാട് നന്ദി എല്ലാവരോടും.

English Summary: Cancer survivor Libin Mani about his Survival story, Cancer Day 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com