ADVERTISEMENT

തലവേദനയുടെ രൂപത്തിലെത്തിയ ബ്ലഡ് കാൻസറിനെ വേരോടെ ശരീരത്തിൽനിന്ന് ഇറക്കിവിട്ട അതിജീവനത്തിന്റെ കരുത്തുറ്റ പോരാളിയാണ് അരൂർ  അരൂക്കുറ്റി സ്വദേശി വിഷ്ണുരാജ്. ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന സമയത്താണ് അർബുദം തിരിച്ചറിഞ്ഞത്. തനിക്ക് രോഗമാണെന്ന് സ്വയം അംഗീകരിച്ച്, എന്തു വില കൊടുത്തും സ്വപ്നങ്ങൾ സാക്ഷാത്കരിക്കണമെന്ന ദൃഢപ്രതിജ്ഞയുമെടുത്ത് ചികിത്സയ്ക്കിറങ്ങിയ വിഷ്ണുവിന് പ്രാണന്റെ ഒരു ഭാഗമായ അച്ഛനെ നഷ്ടപ്പെട്ടു. വെല്ലുവിളികളെയെല്ലാം അതിജീവിച്ച് രോഗമുക്തനായ വിഷ്ണു മനോരമ ഓണ്‍ലൈനോടു സംസാരിക്കുന്നു.

പെട്ടെന്നൊരു ദിവസം തുടങ്ങിയ തലവേദന, അഞ്ചാറു ദിവസമായിട്ടും മാറ്റമില്ലാതെ നിൽക്കുന്നു. അടുത്തുള്ള ഡോക്ടറെ കാണിച്ച് വേദനസംഹാരി വാങ്ങിക്കഴിച്ചിട്ടും യാതൊരു വ്യത്യാസവുമില്ല. ഒരു ദിവസം രാവിലെ പല്ലുതേച്ച് തുപ്പിയപ്പോൾ രക്തത്തിന്റെ അംശം കണ്ടു. ആശുപത്രിയിൽ കാണിക്കാമെന്നു കരുതിയാണ് ഞാനും അച്ഛനും കൊച്ചി മെഡിക്കൽട്രസ്റ്റ് ആശുപത്രിയിലെത്തിയത്. ആ യാത്രയിൽ മറ്റാരു ഉദ്ദേശ്യവും കൂടിയുണ്ടായിരുന്നു. ഒരു ബുള്ളറ്റ് വാങ്ങിത്തരാമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ആശുപത്രിയിൽനിന്ന് തിരിച്ചിറങ്ങി ബുള്ളറ്റ് ഷോറൂമിൽ പോയി അതും നോക്കാമെന്ന ധാരണയിലാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. പക്ഷേ വിധി കരുതിവച്ചിരുന്നത് മറ്റൊന്നായിരുന്നു.

രക്തപരിശോധനയിൽ കൗണ്ടിൽ നല്ല വ്യത്യാസം കണ്ടു. അപ്പോൾതന്നെ ഡോക്ടർ കാൻസർ ആയിരിക്കാമെന്ന സംശയം പറഞ്ഞു. ഏതാണെന്ന് അറിയാനായി ബോൺമാരോ ചെയ്യണമെന്നും ഡോക്ടർ അറിയിച്ചു. അതിൽ ബ്ലഡ്കാൻസർ ആണെന്നു സ്ഥിരീകരിച്ചു. അന്ന് 25 വയസ്സാണ്. ഡോക്ടറുടെ  വാക്കുകൾ കേട്ട അടുത്ത നിമിഷം ഭൂമിയിൽ ആർക്കും ഒരു ഭാരമാകാൻ ഞാനില്ല, ആത്മഹത്യ ചെയ്തേക്കാം എന്നുറപ്പിച്ചു. പക്ഷേ ധൈര്യം കൂടുതൽ ഉള്ളത് കാരണം ആ തീരുമാനം പാളിയെന്നു പറഞ്ഞാൽ മതിയല്ലോ. മരിക്കുവാൻ വേണ്ടതിന്റെ പകുതി ധൈര്യം മതി മുന്നോട്ട് ജീവിക്കാൻ എന്ന് എനിക്ക് മനസ്സിലായി. എന്റെ ബുള്ളറ്റ് മോഹവും അവിടെ ഇല്ലാതായി.

പിന്നെ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു. ഡോക്ടർ രാമസ്വാമിയുടെ കീഴിൽ രണ്ടരവർഷക്കാലമായിരുന്നു ചികിത്സ. രണ്ടു വർഷമായപ്പോൾ ഡോക്ടർ മറ്റൊരു ആശുപത്രിയിലേക്ക് മാറി. അവിടെ ചികിത്സാചെലവ് കൂടുതലായതിനാൽ ഡോ. ശ്രീരാജിന്റെ കീഴിൽ വീണ്ടും ആറുമാസത്തെ ചികിത്സ. 

കീമോയിൽ ചികിത്സ ആരംഭിച്ചു. ആദ്യത്തെ രണ്ടു മാസം അടച്ചിട്ട റൂമിൽ തന്നെയായിരുന്നു. ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കാൻ ആഗ്രഹിച്ച എന്നെ കൂട്ടിൽ ഇട്ടാൽ ഉള്ള അവസ്ഥ പറയണ്ടല്ലോ. പുറംലോകവുമായി ആകെയുള്ള ബന്ധം ജനാലകളിൽ കൂടിയുള്ള കാഴ്ചകൾ മാത്രം. വേദനകളുടെ കാലഘട്ടം ഒരു തുടർക്കഥ ആയി.

തളർന്നു പോയ എനിക്ക് കട്ട സപ്പോർട്ട് തന്ന എന്റെ അച്ഛൻ പറഞ്ഞ വാക്കുകളായിരുന്നു എനിക്ക് കരുത്ത്. ‘എടാ ഇതും കഴിഞ്ഞു നിന്റെ വണ്ടിയുമായി നമ്മൾ വീട്ടിൽ പോകും. മോൻ ഇതൊക്കെ നേരിടാൻ തയ്യാറാകണം..’ യാത്രയെ പ്രണയിച്ച എനിക്ക് വണ്ടിയെ കാമുകിയായി കിട്ടുന്ന സ്വപ്നം കണ്ടു നാളുകൾ കടന്നുപോയി..

ഒരിക്കൽ പുറംലോകം കാണാൻ കൊതിയായിട്ട് രാത്രി പുറത്തിറങ്ങി. നഴ്സിങ് സ്റ്റേഷൻ അടുത്തപ്പോൾ അവർ കണ്ടുപിടിച്ചു. പിന്നീടങ്ങോട്ട് കീമോ എൻജോയ് ചെയ്ത നാളുകൾ. അവിടെ പുൽക്കൂട് ഒരുക്കി,  സ്റ്റാർ ഇട്ടു ക്രിസ്മസ് ആഘോഷം. വേദനകൾക്കിടയിലും ഞാൻ സന്തോഷിക്കാൻ പഠിച്ചു. പക്ഷേ എന്റ മുന്നിൽ വിഷമം കാണിക്കാതെ അച്ഛനും അമ്മയും അഭിനയിക്കുന്നതു കണ്ടു ചങ്ക് കലങ്ങി പോയിട്ടുണ്ട്.

കീമോ തുടങ്ങി രണ്ടുമാസം കടന്നുപോയപ്പോൾ ശരീരം മെലിഞ്ഞുണങ്ങി. മുടി ഇല്ല. കറുത്ത, വികൃത രൂപമായി. ഇടയ്ക്കൊക്കെ ബ്ലീഡിങ് ഉണ്ടാകും. 

ഇതിനിടയിൽ ഞാൻ തകർന്നത് എനിക്ക് സപ്പോർട്ട് തന്നു കൂടെ നിന്ന എന്റെ എല്ലാം എല്ലാം ആയ അച്ഛൻ എന്നെ വിട്ടുപോയപ്പോഴാണ്. എനിക്കുള്ള എല്ലാം തന്നിട്ട് അച്ഛൻ യാത്രയായി.

പിന്നെ ഇൻഫെക്‌ഷൻ കാലം ആയിരുന്നു. ഡോക്ടർ എന്നോട് പറഞ്ഞു: വിഷ്ണു, മരുന്നുകൊണ്ട് ചെയ്യാനുള്ളതെല്ലാം ചെയ്തു ഇനി നീ പ്രാർഥിക്കൂ. ബാക്കിയെല്ലാം ഈശ്വരന്റെ കൈയിലാണെന്ന്. പിന്നീടങ്ങോട്ട് ഒരു ധൈര്യം എന്റെ കൂടപ്പിറപ്പായി. 

vishnu1

വരുന്നതെന്തും നേരിടാൻ ഞാൻ സജ്ജമായി. സ്വയം വണ്ടി ഓടിച്ചു പോയി അതിശക്തമായ കീമോ എടുത്തത് അഭിമാനത്തോടെ ഓർക്കുന്നു. അങ്ങനെ രണ്ടുവർഷം കടന്നുപോയി.

കാൻസർ പതിയെ പടിയിറങ്ങി തുടങ്ങിയപ്പോൾ പുതിയ അതിഥിയായി ബോൺ ടിബി എത്തി. പക്ഷേ മാനസികമായി ബലവാനായി മാറിയ ഞാൻ അതിനെയും നേരിട്ടു. ഒരുവർഷം അതും പോരാടി. അങ്ങനെ രണ്ടും എന്നെ വിട്ടു പോകാൻ തുടങ്ങി. ഇപ്പോൾ പനിയോ മറ്റോ വരുമ്പോൾ ബ്ലഡ് കൗണ്ട് ടെസ്റ്റ് ചെയ്യും. കൗണ്ടിൽ വ്യത്യാസമൊന്നുമില്ലെങ്കിൽ സാധാരണ ഡോക്ടറെ കാണിച്ച് മരുന്നു വാങ്ങും. ദൈവഭാഗ്യം കൊണ്ട് രോഗം മാറിയിട്ട് ഇതുവരെ പേടിപ്പെടുത്തുന്ന രീതിയിൽ ഒന്നും സംഭവിച്ചിട്ടില്ല. 

ഇപ്പോൾ നാലു വർഷം കഴിഞ്ഞിരിക്കുന്നു, ഞാൻ സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നിട്ട്. അന്ന് തകർന്ന സ്വപ്നമായ ബുള്ളറ്റ് ഇപ്പോൾ ഞാൻ സ്വന്തമാക്കി. ബുള്ളറ്റും കൊണ്ട് സഞ്ചരിക്കാൻ പറ്റുന്ന സ്ഥലങ്ങളിലൊക്കെ പോകണം. ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങണം. ഈ ആഗ്രഹമായിരുന്നു ചികിത്സയുടെ നാളുകളിലും എനിക്ക് കൂടുതൽ ഊർജ്ജം പകർന്നത്.

കാൻസർ എന്നത് ഒരിക്കലും ജീവിതത്തിന്റെ അവസാനവാക്കല്ല. എന്തെങ്കിലും പ്രതിസന്ധി വരുമ്പോൾ തളർന്നു പോകാതെ അതു നേരിടാനുള്ള മനസ്സാണ് കാണിക്കേണ്ടത്. മരിക്കാനായി ഇപ്പോൾ കാൻസർ വരണമെന്നൊന്നുമില്ല, ആക്സിഡന്റ് ഉണ്ടായോ, അറ്റാക്ക് വന്നോ എങ്ങനെ വേണമെങ്കിലും മരിക്കാം. അതുകൊണ്ട് പേടിച്ചിരിക്കേണ്ട കാര്യമൊന്നുമില്ല. രോഗമാണെന്ന് അംഗീകരിച്ച് വ്യാജചികിത്സകളുടെ പിറകേ പോകാതെ നല്ല ചികിത്സ തിരഞ്ഞെടുത്താൽ കാൻസറിനെ എന്നല്ല ഒന്നിനെയും പേടിക്കേണ്ട കാര്യമില്ല.

യാത്രകളെ ഏറെ  പ്രണയിക്കുന്നതു കൊണ്ടുതന്നെ വിഷ്ണു എറണാകുളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർ ആയി  ജോലിനോക്കുകയാണ്. 

English Summary: Cancer survivor Vishnuraj about his blood cancer survival story, Cancer Day 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com