ADVERTISEMENT

വായിലെ അർബുദമുഴ നീക്കാൻ ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം വായിലെ അമിത രോമവളർച്ച മൂലം ബുദ്ധിമുട്ടനുഭവപ്പെടുന്ന വെള്ളറട സ്വദേശി സ്റ്റീഫന്റെ ദുരവസ്ഥ സമൂഹമാധ്യമങ്ങളിലടക്കം ജനരോഷമുണർത്തിയിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇവിടെ എന്താണു സംഭവിച്ചതെന്നുള്ള വിശദീകരണം നൽകുകയാണ് ഐഎംഎ കേരള വൈസ്പ്രസിഡന്റ് ഡോ. സുൽഫി എം നൂഹു. അദ്ദേഹം സമൂഹമാധ്യമത്തിൽ നൽകിയ വിശദീകരണം ഇങ്ങനെ

'തിരുവനന്തപുരം ആർസിസിയിലെ ഒരു രോഗിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം വായ്ക്കുള്ളിൽ രോമം വളരുന്നത് നാം വാർത്തകളിൽ കണ്ടു. വാർത്ത കാണുന്ന ആർക്കും രോമവളർച്ച മൂലം രോഗി അനുഭവിക്കുന്ന ബുദ്ധിമുട്ട് ഊഹിക്കുവാൻ കഴിയുന്നതിൽ അധികം എന്ന് മനസ്സിലാക്കാം

ഡോക്ടർക്ക് ചികിത്സയ്ക്കിടയിൽ എന്തെങ്കിലും തെറ്റു പറ്റിയതാണോ ഈ രോമവളർച്ച ഉണ്ടാക്കിയത്‌ എന്നുള്ളത് സ്വാഭാവിക ചോദ്യം. അതിന് വ്യക്തമായ മറുപടി നൽകേണ്ടത് ഉത്തരവാദിത്വവും ആണു താനും.

രോഗിക്ക് വേണ്ട തുടർ ചികിത്സയ്ക്ക് ചികിത്സിച്ച ഡോക്ടറുടെ തന്നെ നിർദ്ദേശപ്രകാരമുള്ള ഓപ്ഷൻസ് തുറന്നു കൊടുക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മുൻകൈ എടുക്കുന്നു.

ഇവിടെ രോമവളർച്ച എങ്ങനെ എന്നുള്ളത് സംശയലേശമെന്യേ പറയേണ്ടതായിട്ടുണ്ട്. ഇത് നിത്യവും ആർ സി സി യിൽ ഇതേ തരത്തിലുള്ള ശസ്ത്രക്രിയകൾക്ക് ശേഷം വരുന്ന രോഗികൾക്ക് ഉണ്ടാകുന്ന വ്യതിയാനം ആണ്. മൂക്കിന്റെ വശങ്ങളിലെ വായു അറയിൽ ഉണ്ടായ കാൻസർ രോഗം മാറ്റുവാൻ നടത്തിയ ശസ്ത്രക്രിയയിൽ ആണു മൂക്കിനും വായക്കും ഇടയ്ക്കുള്ള ഭിത്തി എടുത്ത് മാറ്റേണ്ടി വന്നിട്ടുള്ളത്. ആ ദ്വാരം അടയ്ക്കാതിരുന്നാൽ ആഹാരം കഴിക്കുമ്പോൾ ഭക്ഷണപദാർത്ഥങ്ങൾ മൂക്കിലേക്കു വരുന്ന അത്യന്തം ദുർഘടകമായ ഘട്ടം ഒഴിവാക്കുവാൻ ഇത് ചെയ്തേ മതിയാവുകയുള്ളൂ. ഇതിന് പല തരത്തിലുള്ള മാർഗങ്ങൾ അവലംബിക്കാറുണ്ട്. കൃത്രിമ പ്ലേറ്റ് വച്ച് പിടിപ്പിക്കുക, ശരീരത്തിലെ തന്നെ മറ്റു ഭാഗങ്ങളിൽ നിന്നും തൊലിയും താഴെയുള്ള ശരീരഭാഗങ്ങളും ചേർത്തുകൊണ്ട് ദ്വാരം അടയ്ക്കുക എന്നിവ ചികിത്സ മാർഗങ്ങൾ ആണ്.

ഇതിൽ ശരീരത്തിന്റെ അനുയോജ്യമായ ഭാഗങ്ങളിൽ നിന്നും എടുക്കുന്ന ചർമത്തിന് രോമവളർച്ച ഉണ്ടാകാനുള്ള സാധ്യത തീർച്ചയായുമുണ്ട്. ഈ ഓപ്പറേഷൻ കഴിഞ്ഞു വരുന്ന മിക്ക രോഗികൾക്കും രോമവളർച്ച ഉണ്ടാകാറുണ്ടെങ്കിലും പലർക്കും അത് ചെറിയതോതിൽ വളരെ ചെറിയ കാലയളവിൽ മാത്രം നിൽക്കുന്നതിനാൽ തന്നെ ജീവൻ രക്ഷിക്കുന്ന ഒരു ശസ്ത്രക്രിയയുടെ ഒരു ചെറിയ ബുദ്ധിമുട്ട് ആയി ഇതിനെ മെഡിക്കൽ ശാസ്ത്രം കാണാറുണ്ട്. പലരിലും ഓപ്പറേഷന് ശേഷമുള്ള കീമോ തെറാപ്പി ചികിത്സയിലൂടെ ഇത് അപ്രത്യക്ഷമാകും.

എന്നാൽ ഈ രോഗിക്ക് അർബുദം പരിപൂർണമായി നീക്കംചെയ്യാൻ കഴിഞ്ഞതിനാൽ കീമോതെറാപ്പി വേണ്ടി വന്നില്ല .

അതുമാത്രമല്ല ശസ്ത്രക്രിയ വിദഗ്ധർ ഒന്നടങ്കം സമ്മതിക്കുന്ന ഒരു പ്രത്യേകത കൂടി ഇത്തരം പ്രക്രിയകളിൽ ഉണ്ടുതാനും.

രോമവളർച്ച ഉണ്ടാകുന്നത് ഒരുപക്ഷേ ശസ്ത്രക്രിയയുടെ ഒരു വിജയമായി അതായത് തുന്നിച്ചേർത്ത ശരീരഭാഗം ശരിയായി ചേർന്നു എന്നുള്ളതിന് ഒരു ലക്ഷണമായി പോലും വിലയിരുത്തപ്പെടുന്നു. ഒറ്റനോട്ടത്തിൽ സ്വീകാര്യമാകുന്ന ഒരു കാര്യം അല്ലെങ്കിൽ പോലും അതാണ് വസ്തുത.

ഈ രോഗി വായിലെ മുടി വളർച്ചയുമായി ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ഡോക്ടർ എല്ലാ രോഗികൾക്കും എന്നപോലെ മുടിവളർച്ചയ്ക്ക് ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു. ചെറിയ തോതിലുള്ള രോമവളർച്ചക്ക് എല്ലാ രോഗികൾക്കും ചെയ്യുന്നതുപോലെ കത്രിക കൊണ്ട് സ്വയം മുറിച്ചു മാറ്റുകയോ മുറിച്ചുമാറ്റാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മറ്റൊരാളുടെ സഹായത്തോടെ മുറിച്ചു മാറ്റുകയും ചെയ്യുക എന്നുള്ളത് സാധാരണ നൽകുന്ന ഉപദേശം മാത്രം. ആ പ്രകൃതിയെ കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തതായി ചികിത്സിച്ച ഡോക്ടർ പറയുന്നു. മുടിവെട്ടാൻ മറ്റൊരാളെ വിളിക്കൂ എന്ന് പറഞ്ഞത് രോഗിക്ക് ഉൾക്കൊള്ളാനായില്ല എന്നുള്ളത് മറ്റൊരു വസ്തുത. 

അതായത് ഇത്തരം ശസ്ത്രക്രിയകൾ വളരെ സർവസാധാരണമായി ചെയ്തു വരുമ്പോൾ ഉണ്ടാകുന്ന ഒരു നോർമൽ ഔട്ട്കം ആണ് ഈ രോമവളർച്ച. ഇതിന് പരിഹാര മാർഗങ്ങളിലൊന്ന് തന്നെയാണ് മുടിവെട്ടി കളയുന്നത്. സ്വയം മുടിവെട്ടാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരാളെ കൊണ്ട് വെട്ടിക്കുക എന്നുള്ളതും നമുക്ക് പെട്ടെന്ന് സ്വീകാര്യമല്ലെങ്കിൽ പോലും ഒരു മാർഗം തന്നെയാണ്

അതിശക്തമായ രീതിയിൽ വലിയതോതിൽ രോമവളർച്ച ഉണ്ടാകുന്ന രോഗികൾക്ക് അത്‌ നിയന്ത്രിക്കുവാനുള്ള മറ്റു മാർഗങ്ങൾ സാധ്യമാണ്. ലേസർ ചികിത്സയിലൂടെ രോമവളർച്ചയെ നിയന്ത്രിച്ച് നിർത്തുവാൻ തീർച്ചയായും കഴിയും. അപൂർവം കേസുകളിൽ മാത്രമാണ് ഇത്‌ ഉപയോഗിക്കേണ്ടി വരുന്നത്.

ഈ രോഗിക്ക് അത്തരമൊരു ചികിത്സ മാർഗം നൽകുവാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ചികിത്സിച്ച ഡോക്ടറുടെ നിർദേശങ്ങളും ഉപദേശങ്ങളും അനുസരിച്ച് അനുയോജ്യമായ സ്ഥലത്ത് ഈ ചികിത്സ നടത്തുവാനുള്ള സജ്ജീകരണങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏറ്റെടുത്തു നടത്തുന്നതാണ്. ചികിത്സാ മേഖലയിൽ ഒറ്റയടിക്ക് വിലയിരുത്തപ്പെടുന്ന പല കാര്യങ്ങളിലും ഒരു അദർ സൈഡ് ഓഫ് മിഡ്‌നെറ് ഉണ്ട് എന്ന് മാത്രം ഓർക്കുക.'

English Summary: Hair growth after cancer surgery; IMA explanation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com