രോഗത്തെ കുറിച്ചു സംശയമുണ്ടോ? ഡോക്ടറെ കാണാൻ ക്യൂ നിൽക്കേണ്ട; ഈ ഡോക്ടർ ഫെയ്സ്ബുക്കിലുണ്ട്!
Mail This Article
സോഷ്യൽ മീഡിയ സേവനങ്ങളുടെ വിഭാഗത്തിൽ ഈ വർഷത്തെ ഐഎംഎ പുരസ്കാരം ലഭിച്ച ഡോ. സൗമ്യ സരിന്റെ ‘ഓൺലൈൻ’ വിശേഷങ്ങൾ
ഡോക്ടർമാരെ കാണണമെങ്കിൽ സാധാരണ ഒപി ടിക്കറ്റെടുത്ത് എത്രനേരം കാത്തുനിന്നാലാണ്. എന്നാൽ ഡോ. സൗമ്യ സരിനെ കാണാൻ മറ്റൊരിടം കൂടിയുണ്ട്. ഹീലിങ് ടോൺസ് എന്ന പേരിൽ ഡോക്ടറുടെ ഫെയ്സ്ബുക്ക് പേജിലേക്ക് ഒന്നു ലോഗിൻ ചെയ്താൽ മതി. പാലക്കാട് നെന്മാറ അവിറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നവജാതശിശുവിഭാഗം ഡോക്ടർ ആണെങ്കിലും സൗമ്യയുടെ ഫെയ്സ്ബുക്ക് പേജിൽ ആരോഗ്യപരമായ ഒട്ടേറെ വിഷയങ്ങളെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ പോസ്റ്റുകളും വിഡിയോകളും കാണാം. ലക്ഷക്കണക്കിനു പേരാണ് ഡോ. സൗമ്യയുടെ ഫോളോവേഴ്സ്. അതുകൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയ സേവനങ്ങളുടെ വിഭാഗത്തിൽ ഈ വർഷത്തെ ഐഎംഎ പുരസ്കാരം ഡോക്ടറെ തേടിയെത്തിയത്.
ലൈവിൽ വരും; മറുപടി ഉടൻ
അലോപ്പതി ചികിൽസ, മരുന്നുകൾ, ആരോഗ്യജീവിതശൈലി തുടങ്ങി സമകാലിക വിഷയങ്ങൾ വരെ ഡോക്ടർ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. ഉദാഹരണത്തിന് ബത്തേരിയിലെ ഷഹല എന്ന പെൺകുട്ടി പാമ്പുകടിയേറ്റു മരിച്ച സംഭവത്തെത്തുടർന്ന് പാമ്പുകടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. സൗമ്യ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് വൻ പ്രതികരണമാണ് ലഭിച്ചത്. ഇതുപോലെ സമകാലികമായ വാർത്താവിഷയങ്ങളെക്കൂടി സജീവമായ ചർച്ചകളിലൂടെ സാധാരണക്കാരിലേക്ക് എത്തിക്കുന്നു എന്നതാണ് ഡോ. സൗമ്യയുടെ ഫേയ്സ്ബുക്ക് പേജിന്റെ സവിശേഷത.
ആഴ്ചയിൽ രണ്ടോ മൂന്നോ വിഡിയോകൾ പോസ്റ്റ് ചെയ്യുന്നതിനു പുറമേ ഇടയ്ക്കിടെ ഫെയ്സ്ബുക്ക് ലൈവിലും ഡോക്ടർ വരാറുണ്ട്. ചർച്ചയുടെ വിഷയം ഫോളോവേഴ്സിനെ മുൻകൂട്ടി അറിയിക്കുന്നതിനാൽ അവർക്ക് അവരുടെ സംശയങ്ങൾ തൽസമയം ചോദിക്കാനും ഇത് അവസരമൊരുക്കുന്നു. നവജാത ശിശുക്കളുടെ ഐസിയു വിഭാഗത്തിൽ ജോലി ചെയ്യുന്നതിന്റെ സമ്മർദത്തിനും തിരിക്കിനുമിടയിലും ഫോളോവേഴ്സിന്റെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകാൻ ശ്രമിക്കാറുണ്ടെന്ന് ഡോക്ടർ പറയുന്നു.
ചികിൽസ ശാസ്ത്രമാണ്; ആളെക്കൊല്ലരുത്
ആശുപത്രിത്തിരക്കിനിടയിൽ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വ്യത്യസ്തമായ ആശയത്തിലേക്കുകൂടി തിരിഞ്ഞതെന്നു ചോദിച്ചാൽ അതിനും കൃത്യമായ മറുപടിയുണ്ട്. മെഡിസിൻ ഒരു പാഷൻ പോലെ കണ്ട് പഠിച്ചതാണ് സൗമ്യ. അലോപ്പതിക്കു ബദലായും സമാന്തരമായും മറ്റു പല ചികിൽസാരീതികളും ഇന്ന് ആളുകൾക്കിടയിൽ പ്രചാരം നേടിവരുന്നുണ്ട്. അന്ധവും അശാസ്ത്രീയവുമായ ഇത്തരം രീതികൾ പലപ്പോഴും ആളെക്കൊല്ലുന്ന ചികിൽസകളാണെന്ന് ജനം തിരിച്ചറിയുന്നില്ല. ഇത്തരം ബദൽ ചികിൽസാ സമ്പ്രദായങ്ങൾക്കെതിരെ ജനങ്ങളിൽ അവബോധമുണ്ടാക്കുകയാണ് പ്രധാനലക്ഷ്യം. മറ്റൊന്ന്, ആരോഗ്യത്തെക്കുറിച്ച് ആർക്കും എന്തും എഴുതാം എന്ന അവസ്ഥയാണിന്ന്. പ്രത്യേകിച്ചും സോഷ്യൽ മീഡിയ വഴി പല തെറ്റായ വിവരങ്ങളും ആളുകളിലേക്ക് എത്തുന്നു. ശരിയേത് തെറ്റേത് എന്നു തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ. ആളുകളിലേക്ക് കൃത്യതയുള്ള വിവരങ്ങൾ നൽകുക എന്നതാണ് പേജിലൂടെ ചെയ്യുന്നത്.
മണ്ണാർകാട് സ്വദേശിയാണ് ഡോ. സൗമ്യ. സകുടുംബം നെന്മാറയിലാണ് താമസം. അഞ്ചുവർഷത്തെ സിവിൽ സർവീസ് ജീവിതത്തോട് സന്തോഷപൂർവം ഗുഡ്ബൈ പറഞ്ഞ് പൊതുപ്രവർത്തകനും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ഐടിവിഭാഗം കേരള കോഓർഡിനേറ്ററുമായി പ്രവർത്തിക്കുന്ന ഭർത്താവ് ഡോ.സരിനും രണ്ടാംക്ലാസുകാരിയായ മകൾ സ്വാതികയുമാണ് സൗമ്യക്കുവേണ്ട പിന്തുണ നൽകുന്നത്. ഫെയ്സ്ബുക്ക് ലൈവിൽ മാത്രമല്ല, ആരോഗ്യസദസ്സുകളിലും പൊതുകൂട്ടായ്മകളിലും ലൈവ് ആയി ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകാറുമുണ്ട് ഡോ. സൗമ്യ.
English Summary: IMA award winner dr. Soumya Sarin