കൊറോണ വൈറസ്: ചരിത്രം ആവർത്തിക്കുമോ? ഉണ്ടാകില്ല
Mail This Article
1918–19–ൽ ലോക മഹായുദ്ധ കാലത്ത് അമേരിക്കയിലും യൂറോപ്പിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും പടർന്നുപിടിച്ച സ്പാനിഷ് ഫ്ലൂ എന്ന പകർച്ചവ്യാധി 500 മില്യൻ പേരെ രോഗബാധിതരാക്കുകയും 500 ലക്ഷത്തിനു മുകളിൽ ജീവനപഹരിക്കുകയും ചെയ്ത ചരിത്രം ആവർത്തിക്കുമോ? തീർച്ചയായും ഇല്ലായെന്നു പറയുമ്പോൾ, അങ്ങനെ സംഭവിക്കാതിരിയ്ക്കാൻ അതീവ ജാഗ്രതയോടെ മുൻ കരുതൽ എടുക്കേണ്ടതും ആവശ്യമായി വന്നിരിയ്ക്കുന്നു.
1918– ൽ സ്പാനിഷ് ഫ്ലൂ ആദ്യമായി അമേരിക്കയിലെ കാൻസാസിൽ കാണപ്പെടുകയും കുറച്ചു പേർക്ക് മാത്രം മരണം സംഭവിക്കുകയും ചെയ്തു. പിന്നീട് രണ്ടാം വട്ടമായി ബോസ്റ്റണിലെ പട്ടാളക്യാംപിൽ രോഗം പ്രത്യക്ഷപ്പെട്ടു. ഏറെ മരണം സംഭവിയ്ക്കുമ്പോഴും ശരിയായ വിവരങ്ങൾ പുറത്തു വിടുകയോ വേണ്ടത്ര മുൻ കരുതലുകൾ എടുക്കകയോ ചെയ്തില്ല. തുടർന്ന് ലോക മഹായുദ്ധത്തിൽ ആയിരക്കണക്കിനു പട്ടാളക്കാർ അവരറിയാതെ ലോകമെമ്പാടും രോഗം പരത്തുന്ന വാഹകരായി.
1918 ഒക്ടോബർ മാസത്തിൽ മാത്രം അമേരിയ്ക്കയിൽ രണ്ടു ലക്ഷത്തോളം പേർ മരിച്ചു, യൂറോപ്പിലും സ്ഥിതി മറിച്ചായിരുന്നില്ല. ഇന്ന് നൂറു വർഷത്തിനുശേഷം വൻശക്തിയായി എത്തിയ കോവിഡ്–19 എന്ന സാംക്രമിക രോഗത്തെ നേരിടാൻ അത്യാധുനിക ലോകത്ത് ജീവിയ്ക്കുന്ന നാം ഒറ്റക്കെട്ടായി പൊരുതേണ്ടിയിരിക്കുന്നു.
സംസ്ഥാനങ്ങൾ തമ്മിലോ, രാജ്യങ്ങൾ തമ്മിലോ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കി 1918–ൽ സ്പാനിഷ് ഫ്ലു എന്ന് നാമകരണം ചെയ്ത തെറ്റ് ഇനിയും ആവർത്തിച്ച് വൂഹാൻ വൈറസ് എന്നോ, ചൈനീസ് വൈറസ് എന്നോ ഒക്കെയുള്ള പേരുകൾ ഒഴിവാക്കി. രാജ്യഭേദമെന്യേ ബുദ്ധിയും ശക്തിയും ടെക്നോളജിയും മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം ആവശ്യാനുസരണം സഹകരണാടിസ്ഥാനത്തിൽ ആവശ്യമുള്ളിടത്ത് ആവശ്യമുള്ള സമയത്ത് എത്തിച്ച് കൊറോണയെന്ന മഹാമാരിയെ ത്തുരുത്താൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. ഇനിയും വൈകരുത്.