ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് കേസുകൾ; ആശങ്കയോടെ സംസ്ഥാനം
Mail This Article
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്കയേറ്റുന്നു. ഒരാഴ്ചക്കിടെ 207 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതേ കാലയളവില്‍ 10 ആരോഗ്യ പ്രവർത്തകർ കോവിഡ് ബാധിതരായതും ആറുപേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താത്തതും അതിജാഗ്രത ആവശ്യപ്പെടുന്നു.
ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ദിവമായിരുന്നു ഇന്നലെ, 62 പേർ. മേയ് 8 ന് തുടങ്ങിയ മൂന്നാം ഘട്ടത്തിൽ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 128 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 124 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 39 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കരോഗബാധിതരില്‍ കാസര്‍കോട് ഒാട്ടോ ഡ്രൈവർക്കും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയ സ്ത്രീകൾക്കും കോവിഡ് ബാധ എങ്ങനെയെന്ന് വ്യക്തതയില്ല.
കണ്ണൂർ ധർമടം സ്വദേശികളായ ദമ്പതികൾ, ഇടുക്കിയിലെ ബേക്കറിയുമ എന്നിവർക്കും രോഗം ബാധിച്ച വഴിയറിയില്ല. ഇളവുകൾ തുടങ്ങിയതോടെ ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം ഇനിയും വർധിച്ചേക്കാം. വാളയാർ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തക, കണ്ണൂരിലെ മൂന്ന് നഴ്സുമാർ, രണ്ട് ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ 10 ദിവസത്തിനിടെ 12 ആരോഗ്യ പ്രവർത്തകർ രോഗബാധിതരായതും അതീവ ഗൗരവത്തോടെ കാണണം. സുരക്ഷാ കവചങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഉപയോഗവും അപര്യാപ്തതയും പ്രതിസന്ധിയാണ്.
വീട്ടിൽ ക്വാറന്റീനില്‍ കഴിയുന്നവരുടെ ബന്ധുക്കൾ രോഗബാധിതരാകുന്നത് റൂം ക്വാറന്റീൻ പാലിക്കുന്നതിലെ വീഴ്ചകളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. മൂന്നാം ഘട്ടം അതി തീവ്രമാകുമെന്ന മുന്നറിയിപ്പുകൾക്കിടെ നിർദേശങ്ങൾ ലംഘിക്കുന്നത് സമൂഹവ്യാപനത്തിന് പോലും കാരണമായേക്കാം.