കോവിഡ് മരണങ്ങള്‍ക്കു പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ
Mail This Article
കോവിഡ് 19 മൂലമുള്ള മരണങ്ങള്‍ ലോകത്തെയാകെ ഭീതിയിലാഴ്ത്തുകയാണ്. എന്നാല്‍ കൊറോണ വൈറസ് മൂലം ചിലര്‍ മരണത്തിനു കീഴടങ്ങുമ്പോള്‍ മറ്റു ചിലര്‍ക്ക് വെറും ജലദോഷം പോലെ രോഗം വന്നു പോകുന്നത് ശാസ്ത്രലോകത്തെ വലിയ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ശ്വാസകോശത്തെയാണ് കൊറോണ വൈറസ് ഏറ്റവും കൂടുതലായി ബാധിക്കുക. എന്നാല്‍ ഹൃദ്രോഗികള്‍, കരള്‍ രോഗമുള്ളവര്‍, പ്രായമായവര്‍ എല്ലാം കൊറോണയെ ഭയക്കേണ്ടതുണ്ട്.
അടുത്തിടെ നടത്തിയൊരു പഠനം പറയുന്നത് അമ്പതു വയസ്സു കഴിഞ്ഞ പുരുഷന്മാര്‍, കരള്‍– കിഡ്നി രോഗികള്‍, ശ്വാസകോശസംബന്ധമായ രോഗങ്ങളുള്ളവർ, അമിതവണ്ണം ഉള്ളവര്‍ എന്നിങ്ങനെ ഉള്ളവര്‍ക്ക് കൊറോണ മൂലം മരണം സംഭവിക്കാന്‍ സാധ്യത കൂടുതലെന്നാണ്.
കഴിഞ്ഞ ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. നിലവിലെ പഠനങ്ങളുടെ വെളിച്ചത്തില്‍, കൊറോണ വൈറസ് ബാധിക്കാന്‍ സാധ്യത കൂടുതലുള്ളത് പ്രായമായവര്‍ക്കാണ്. സ്ത്രീകളെക്കാള്‍ വൈറസ് ബാധ കൂടുതലാകുന്നതും പുരുഷന്മാര്‍ക്കാണ്.
കോവിഡ്19 ന് മനുഷ്യ ശരീരത്തിലെ വാതിലായി പ്രവര്‍ത്തിക്കുന്ന പ്രോട്ടീന്‍ പ്രായമായവരില്‍ വളരെ കൂടിയ തോതിലാണ് കാണപ്പെടുന്നത്. ഒരേ പ്രായത്തിലുള്ള പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഈ പ്രോട്ടീന്‍റെ സാന്നിധ്യം കുറവായിരിക്കും. ഇതിനാലാണ് കൊറോണ വൈറസ് ബാധ പ്രായമായവരിലും താരതമ്യേന പുരുഷന്മാരിലും കൂടുതലായി കാണപ്പെടുന്നത്. കുട്ടികളിലും യുവ പ്രായക്കാരിലും പ്രതിരോധ ശേഷി കൂടുതലായതും ഒരു പരിധി വരെ രോഗബാധ കുറയ്ക്കാന്‍ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.