ADVERTISEMENT

പുകയില വിരുദ്ധ സന്ദേശവുമായി ലോക്‌ഡൗൺ കാലയളവിൽ ഒരു കൂട്ടം ദന്തഡോക്ടർമാർ ഒരുക്കിയ ‘മോക്ഷം’ എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. കുടുംബപശ്ചാത്തലത്തിൽ ഒരു കഥാചിത്രമെന്ന നിലയിലാണ് ഇതിലെ വിഷയാവതരണം. ലോക്ഡൗൺ നിയമങ്ങൾ ലംഘിക്കാതെ അവരവരുടെ വീടുകളിൽ നിന്ന് അഭിനയിച്ച് മൊബൈൽ ഫോണുകളിൽ പകർത്തിയ ദൃശ്യങ്ങൾ സംയോജിപ്പിച്ചാണ്  ഷോർട്ട്ഫിലിമിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

പ്രശസ്ത ചലച്ചിത്രതാരം ഇന്ദ്രൻസ് കൂടി ഈ സംരംഭത്തിൽ പങ്കാളിയായതോടെ ഈ ഷോർട്ട് ഫിലിമിന് പുതിയൊരു മാനവും കൈവന്നു. ഷോർട്ട് ഫിലിമിന്റെ ഉദ്ദേശലക്ഷ്യം മനസ്സിലാക്കിയ ഇന്ദ്രൻസ് പൂർണമനസ്സോടെ ഇതിൽ സഹകരിക്കുകയും എല്ലാ പ്രോൽസാഹനവും നൽകുകയും ചെയ്യുകയായിരുന്നു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് അംഗങ്ങളാണ്  ‘മോക്ഷ’ ത്തിന്റെ അണിയറ ശില്പികൾ.

mosham
‘മോക്ഷം’ ഷോർട്ട് ഫിലിമിന്റെ പ്രകാശനം അടൂർ പ്രകാശ് എംപി നിർവഹിക്കുന്നു. ഡോ. വിഷ്ണു, ഡോ. ഷെറിൻ കലാം, ഡോ. അനീഷ്, ഡോ. ബിജു, ഡോ. അഭിലാഷ് എന്നിവർ സമീപം.

ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ വിവിധ ബോധവൽക്കരണ പരിപാടികൾ, ക്യാംപുകൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഈ വർഷം പൊതുപരിപാടികൾ ഒഴിവാക്കേണ്ട സാഹചര്യത്തിലാണ് പുകയില വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ബോധവൽക്കരണ ഷോർട്ട് ഫിലിം എന്ന ചിന്ത  ഉരുത്തിരിഞ്ഞതെന്നു ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുകയും ഒപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ഡോ. ജെ.എസ്. വിഷ്ണു മനോരമ ഓൺലൈനോടു പറഞ്ഞു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഡെന്റൽ കോളജ് അധ്യാപകൻ കൂടിയാണിദ്ദേഹം.

ബോധവൽക്കരണ ഡോക്യുമെന്ററികൾ സമൂഹമാധ്യമങ്ങളിൽ ഏറെ ലഭ്യമാണ്. അവയുടെ സ്ഥിരം പാറ്റേണിൽ നിന്നു മാറി കുടുംബ പശ്ചാത്തലത്തിൽ ഒരു കഥയെന്ന പോലെ അവതരിപ്പിച്ചതിലൂടെ കൂടുതൽ ജനത്തിലേക്ക് പുകയിലവിരുദ്ധ സന്ദേശം എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ അഭിനയിച്ചവരിൽ ഭൂരിഭാഗവും ദന്തഡോക്ടർമാരാണ്. ചിത്രത്തിന്റെ ലോഗോ പ്രകാശനം ചെയ്തത് അടൂർ പ്രകാശ് എംപിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com