ADVERTISEMENT

നഗ്നശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത രഹ്ന ഫാത്തിമയെ വിമർശിച്ചും അനുകൂലിച്ചും വാദങ്ങൾ ഉയരുന്നതിനിടെ, മുതിർന്ന ഒരാളുടെ ആദർശ പ്രഖ്യാപനത്തിനുള്ള ഉപകരണമായി കുട്ടികളെ മാറ്റുന്നതിൽ ഒരു അബ്യുസ് നിഴലിക്കുന്നില്ലേ? എന്ന ചോദ്യവുമായി മാനസികാരോഗ്യ വിദഗ്ധൻ ഡോ. സി.ജെ. ജോൺ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഡോക്ടർ ആശങ്ക പങ്കുവയ്ക്കുന്നത്. 

ഡോക്ടർ സി.ജെ. ജോണിന്റെ കുറിപ്പ്:

അമ്മയുടെ അർധനഗ്‌ന മേനിയിൽ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയാൽ അവർ സ്ത്രീശരീരത്തോട് ആദരവുള്ളവരായിരിക്കുമെന്നും കപട ലൈംഗിക സങ്കൽപങ്ങളുടെ പിടിയിൽ പെടാതിരിക്കുമെന്ന ആശയമാണ് ഒരു വനിത ബോഡി ആർട്സ് ആൻഡ് പൊളിറ്റിക്സ് എന്ന ലേബലിൽ മുന്നോട്ടു വയ്ക്കുന്നത്. ആ ഗവേഷണത്തിലെ പരീക്ഷണ വസ്തുക്കളായി അവരുടെ കുട്ടികളെ ഉപയോഗിച്ച് ചിത്രം വരപ്പിക്കുന്ന ഒരു യുട്യൂബ് വിഡിയോയും ഇട്ടിട്ടുണ്ട് .ആ ധീരത കൊണ്ട് ഈ വാദഗതി ശരിയെന്ന് പറയാൻ പറ്റില്ലല്ലോ? ഈ കുട്ടികൾ വളർന്ന് വരുമ്പോഴല്ലേ ഈ പരീക്ഷണത്തിന് ഫലമുണ്ടായിയെന്ന് പറയാൻ പറ്റുകയുള്ളൂ. അതിനു മുമ്പുള്ള അവകാശ വാദങ്ങൾ ഒരു കപട വിപ്ലവത്തിന്റെ കാഹളം മാത്രമാകില്ലേ ? ഈ പരീക്ഷണത്തിന്റെ പാർശ്വ ഫലവും വിപരീത ഫലവും കൂടി ഗവേഷക പരിഗണിക്കണ്ടേ ? 

ഗവേഷക പറയുന്നത് പോലെയുള്ള ഒരു കപട ധാർമികതയുടെയും ലൈംഗികതയുടെയും സംസ്കാരവുമായി ഇടപഴകി ജീവിക്കാൻ പോകുന്ന ഈ കുട്ടികൾ ഈ അനുഭവത്തെ എങ്ങനെയാവും ഭാവിയിൽ ഉൾക്കൊള്ളുകയെന്ന് പ്രവചിക്കാൻ പറ്റുമോ ? ഈ കുട്ടികളുടെ സ്‌കൂളിലെ മറ്റു കുട്ടികളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളെ കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തി ഈ പ്രായത്തിൽ അവർക്കുണ്ടോ? ആ കാറ്റിൽ പെട്ട് അവർ ഒരു ലൈംഗിക അരാജകത്വത്തിന്റെ വഴിയിൽ പോകാമെന്ന അപകടവും ഇല്ലേ? കുട്ടികളുടെ വ്യക്തിത്വവും ലൈംഗികതയുമൊക്കെ രൂപപ്പെട്ട് വരുന്ന ക്യാൻവാസ് ഇതിലും വലുതല്ലേ? 

സ്ത്രീയോടുള്ള ആദരവ് വളർത്താനുള്ള പാഠങ്ങൾ വീട്ടിൽ തുടങ്ങണമെന്ന ആശയത്തോട് പൂർണ യോജിപ്പ്‌. പക്ഷേ അതിൽ ഇങ്ങനെയൊരു പാഠത്തിനുള്ള പ്രസക്തി എന്താണെന്ന് വ്യക്തമല്ല. അമ്മയും കുട്ടികളും ഉൾപ്പെടുന്ന കലാപരമായ ഈ അന്യോന്യത്തിൽ അശ്ലീലം കാണുന്നില്ല. അത് ഒരു സ്വകാര്യ ഗവേഷണമായി ഒതുക്കാമായിരുന്നു. അത് ക്യാമറയിൽ പകർത്തി  പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് ഇപ്പോഴേ എറിഞ്ഞു കൊടുക്കണമായിരുന്നോ? ചെയ്യുന്നത് എന്തെന്നും എന്തിന് വേണ്ടിയെന്നും കൃത്യമായി അറിയാത്ത പ്രായത്തിൽ മുതിർന്ന ഒരാളുടെ ആദർശ പ്രഖ്യാപനത്തിനുള്ള ഉപകരണമായി കുട്ടികളെ മാറ്റുന്നതിൽ ഒരു അബ്യുസ് നിഴലിക്കുന്നില്ലേ? കുട്ടികൾ വളർന്ന് കൗമാരത്തിലും യുവത്വത്തിലുമൊക്കെ എത്തുമ്പോഴല്ലേ അവർ സ്ത്രീകളോട് എങ്ങനെ പെരുമാറുമെന്ന് അറിയാനാകൂ. ഈ വിപ്ലവത്തെ ചാരു കസേരയിൽ ഇരുന്ന് അനുകൂലിക്കുന്നവർ സ്വന്തം വീട്ടിൽ ഈ പരീക്ഷണം നടത്തുമോ ആവോ? ആക്ടിവിസം ചമഞ്ഞു കല്ലെറിയും മുൻപേ അത് കൂടി ആലോചിക്കുക. ആ കുട്ടികളെ ഓർത്തു വിഡിയോ ഇടുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com