ചെറിയാൻ ഡോക്ടർ: കരുതലിന്റെ മധുരം, സ്നേഹത്തിന്റെ തണുപ്പ്
Mail This Article
ഡോക്ടർ എന്നു കേൾക്കുമ്പോൾ ചില മുഖങ്ങളാണ് മനസ്സിലേക്ക് ഓടിവരിക. അതിൽ ആദ്യത്തേത് ചെറിയാൻ ഡോക്ടറുടേതാണ്. അദ്ദേഹമൊരു പീഡിയാട്രീഷ്യനാണ്. എന്നെയും ചേച്ചിയേയും ചെറുപ്പത്തിൽ ചികിത്സിച്ചത് അദ്ദേഹമായിരുന്നു. രോഗങ്ങൾക്ക് പഞ്ഞമില്ലാതിരുന്നതുകൊണ്ട് കുട്ടിക്കാലത്ത് കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണാൻ പോകേണ്ടി വരാറുണ്ട്. ഒരു മിഠായി നൽകിയാണ് അദ്ദേഹം കുട്ടികളെ സ്വീകരിക്കാറുള്ളത്. സാധാരണ കടയിൽനിന്നു വാങ്ങുന്ന മിഠായികളല്ല, നല്ലതരം ചേക്ലേറ്റുകളായിരുന്നു അവ. വളരെയധികം സ്നേഹത്തോടെയും കരുതലുകളോടെയും സംസാരിക്കും. ഒരുപക്ഷേ കുട്ടിക്കാലത്ത് അത്രയും സ്നേഹവും കരുതലും ബന്ധുക്കളിൽനിന്നു പോലും കിട്ടാത്തതുകൊണ്ടു കൂടിയാകും അദ്ദേഹത്തിന്റെ മുഖം മനസ്സിൽ നിന്നു മായാത്തത്.
ആ മിഠായികളുടെ മധുരവും സ്നേഹവുമൊക്കെയാണ് എന്നെയും ചേച്ചിയേയും അവിടേക്ക് ആകർഷിച്ചിരുന്നതെങ്കിൽ വീട്ടുകാരുടെ കാര്യം വ്യത്യസ്തമായിരുന്നു. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിറഞ്ഞ ജീവിതത്തിൽ കൂടുതല്‍ വേദനയാണ് മക്കൾക്ക് വരുന്ന രോഗങ്ങൾ. മക്കളുമായി ചെറിയാൻ ഡോക്ടറുടെ ക്ലിനിക്കിലേക്ക് ചെല്ലുമ്പോൾ അദ്ദേഹമൊരിക്കലും പൈസയുടെ കണക്കു പറയുമായിരുന്നില്ല. വേദനകളും പ്രയാസങ്ങളുമൊക്കെ അദ്ദേഹത്തോടു പറയാനും അവർക്ക് അവസരം ലഭിച്ചിരുന്നു. അങ്ങനെ ചെറിയാൻ ഡോക്ടർ സ്നേഹവും മരുന്നും നൽകി ഒരോ തവണയും രോഗം മാറ്റി കൊണ്ടിരുന്നു.
മറ്റൊരു ഓർമ കൂടി അദ്ദേഹം നൽകിയിട്ടുണ്ട്. കാറിലൊരു യാത്രയുടെ തണുപ്പുള്ള ഓർമകൾ. ഒരിക്കൽ ഞാനും അച്ഛനും ഒരിടത്തുവച്ച് ഡോക്ടറെ കണ്ടു. സംസാരിച്ചു കഴിഞ്ഞ് പോകാൻ ഒരുങ്ങുമ്പോൾ അദ്ദേഹവും വീട്ടിലേക്ക് പോകുകയാണെന്നും കാറിൽ ഞങ്ങളെ കൊണ്ടു വിടാമെന്നും പറഞ്ഞു. അതൊരു വെളുത്ത അംബാസിഡർ കാറായിരുന്നു. എസിയൊക്കെയുള്ളത്. അന്നാണ‍് ഞാൻ ആദ്യമായി കാറിൽ കയറുന്നത്. കാറുകൾ പോകുന്നത് കാണുമ്പോൾ കൗതുകത്തോടെ ഒരുപാട് നോക്കി നിന്നിട്ടുണ്ട്. അതിലൊന്നു കയറാൻ കൊതിച്ചിട്ടുണ്ട്. ആ ആഗ്രഹമാണ് അന്നു സാധിച്ചത്. ആ യാത്ര ഒരിക്കലും അവസാനിക്കരുത് എന്നാഗ്രഹിച്ചിട്ടുണ്ട്. വീടിനു സമീപം ഇറങ്ങിയ സമയത്ത് അദ്ദേഹം അച്ഛന്റെ കയ്യിൽ നിർബന്ധിച്ച് കുറച്ചു പണം കൊടുത്തു. മുൻപ് ഞങ്ങളെ ചികിത്സിച്ചതിന്റെ മുഴുവൻ പണവും അതുവരെ കൊടുത്തു തീർന്നിട്ടില്ല. അപ്പോഴാണ് അദ്ദേഹം തിരിച്ച് കരുണ കാണിക്കുന്നത്.
ബാല്യത്തിലെ ഓർമകൾ പലതും ചിതറിപ്പോയി. എന്നിട്ടും ഡോക്ടറുടെ മുഖവും മിഠായികളുടെ മധുരവും കാറിലെ തണുപ്പുമൊക്കെ ഇന്നും മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല. അതെന്നും അങ്ങനെ നിലനിൽക്കുകയും ചെയ്യും.
English Summary : National Doctor's Day - Memoir by K. C. Nidhin Krisha