ADVERTISEMENT

ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും നിയന്ത്രിക്കാൻ കൊതുകുകളെ ഉപയോഗിക്കുന്ന പദ്ധതിയുമായി ഫ്ലോറിഡ. ജനിതക മാറ്റം വരുത്തിയ കോടിക്കണക്കിന് കൊതുകുകളെ ഉപയോഗിച്ച് കൊതുകുജന്യ പകർച്ചവ്യാധികൾക്ക് അറുതി വരുത്താനാണ് പദ്ധതി. ഇത്തരത്തിലുള്ള 750 ദശലക്ഷം കൊതുകുകളെ ഇതിനായി ഉപയോഗിക്കാനാണ് അനുമതി. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, മഞ്ഞപ്പനി, സിക തുടങ്ങിയ പകർച്ചവ്യാധികൾ പരത്തുന്ന ഈഡിസ് ഈജിപ്തി പെൺ കൊതുകുകളെ നശിപ്പിക്കാൻ അതേ വർഗത്തിലുള്ള ആൺകൊതുകുകളെ ജനിതക മാറ്റം വരുത്തി ഉപയോഗിക്കുകയാണ് പദ്ധതി.

പ്രകൃതിസംരക്ഷണ സംഘടനകളും മറ്റും എതിർപ്പുയർത്തിയതിനെത്തുടർന്ന് വർഷങ്ങളോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് പദ്ധതിയുടെ പ്രാരംഭ പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചത്. ഇത്തരം പരീക്ഷണത്തിന് കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് പരിസ്ഥിതി സംഘടനകളുടെ വാദം. 

കഴിഞ്ഞ മേയിലാണ് യുഎസ് എൻവയൺമെന്റൽ ഏജൻസിയുടെ അനുവാദത്തോടെ ഓക്സിടെക് എന്ന യുഎസ് കമ്പനി ജനിതകമാറ്റം വരുത്തിയ ഈഡിസ് ഈജിപ്തി ആൺകൊതുകുകളെ സൃഷ്ടിച്ചത്. OX5034 എന്നാണ് അവ അറിയപ്പെടുന്നത്. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, മഞ്ഞപ്പനി, സിക തുടങ്ങിയ പകർച്ചവ്യാധികൾക്ക് കാരണക്കാരായ കൊതുകുകളെന്നാണ് ഇവ അറിയപ്പെടുന്നതു തന്നെ. മുട്ടയുൽപാദിപ്പിക്കാൻ ആവശ്യമായ രക്തത്തിനു വേണ്ടിയാണ് പെൺകൊതുകുകൾ മനുഷ്യനെ കടിക്കുന്നത്. എന്നാൽ ജനിതകമാറ്റം വരുത്തുന്ന ആൺകൊതുകുകളുമായി ഇവ ഇണചേരുമ്പോൾ ആൺകൊതുകുകളുടെ ശരീരത്തിലെ ഒരുതരം പ്രോട്ടീൻ പെൺകൊതുകുകളിലെത്തുകയും അവയുടെ പ്രത്യുൽപാദനശേഷിയെ നശിപ്പിക്കുകയും ചെയ്യും. അങ്ങനെ കൊതുകുകൾ പെരുകുന്ന സാഹചര്യം ഒഴിവാകുകയും അതുവഴി പകർച്ചവ്യാധികൾ കുറയുകയും ചെയ്യുമെന്നാണ് ഈ പദ്ധതി മുന്നോട്ടുവച്ച കമ്പനിയുടെ അവകാശവാദം.

പദ്ധതിക്ക് അംഗീകാരം നൽകിയ ഫ്ലോറിഡ അധികൃതർ ജനിതകമാറ്റം വരുത്തിയ 750 ദശലക്ഷത്തിലധികം കൊതുകുകളെ തുറന്നു വിടാനുള്ള ഒരുക്കത്തിലാണ്. പദ്ധതിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി  അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പരിസ്ഥിതി പ്രവർത്തകരുൾപ്പെടെയുള്ളവരുടെ ആശങ്ക ഇതുമൂലം മനുഷ്യവംശം അനുഭവിക്കേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ്. ‘ജുറാസിക് പാർക്ക് പരീക്ഷണം’ എന്നാണ് ചില പരിസ്ഥിതി സംഘടനകൾ ഈ പദ്ധതിയെ വിശേഷിപ്പിച്ചത്. പുതുതായി സൃഷ്ടിക്കപ്പെടുന്ന കൊതുകുകളുടെ ഈ സങ്കരയിനം ഏതെങ്കിലും തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമോയെന്നാണ് ചില പരിസ്ഥിതി പ്രവർത്തകരുടെ സംശയം. എന്നാൽ അത്തരം സംശയങ്ങൾ വെറുതെയാണെന്നും ഈ പരീക്ഷണം കൊണ്ട് മനുഷ്യർക്കും പ്രകൃതിക്കും യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ലെന്നുമാണ് ഈ പദ്ധതി മുന്നോട്ടുവച്ച കമ്പനിയുടെ വാദം. 

2021 ഓടെ, ഫ്ലോറിഡ കീസ് എന്നറിയപ്പെടുന്ന ദ്വീപുമേഖലയിൽ കൊതുകുകളെ തുറന്നുവിടാനാണ് പദ്ധതി. വരും മാസങ്ങളിൽ അധികൃതരുടെ അനുവാദം കിട്ടുന്ന മുറയ്ക്ക് മറ്റിടങ്ങളിലും ഈ പദ്ധതി നടപ്പാക്കും. ജനിതക വ്യതിയാനം വരുത്തിയ കോടിക്കണക്കിന് കൊതുകുകളെ രണ്ടുവർഷത്തിനകം പുറത്തിറക്കാനുള്ള പദ്ധതിക്കാണ് ചൊവ്വാഴ്ച ഫ്ലോറിഡ കീസ് മൊസ്ക്കിറ്റോ കൺട്രോൾ ഡിസ്ട്രിക്ട് അനുമതി നൽകിയിരിക്കുന്നത്.

യുഎസ് സംസ്ഥാനത്തെ ഒരു ടെസ്റ്റിങ് ഗ്രൗണ്ട് ആക്കുകയാണെന്ന പേരിൽ 240,000 ൽ അധികം ആളുകൾ ഒപ്പിട്ട പരാതി ഈ പദ്ധതിക്കെതിരെ നൽകിയിട്ടുണ്ട്. എന്നാൽ വിമർശനങ്ങളൊക്കെ വെറുതെയാണെന്നും ബ്രസീലിൽ നടത്തിയ ഫീൽഡ് ട്രയലിൽ പോസിറ്റീവ് റിസൽറ്റാണ് വന്നതെന്നും ഒക്സിടെക്സ് അവകാശപ്പെടുന്നു. 2021 ന്റെ തുടക്കത്തിൽ ടെക്സസിലും പദ്ധതി നടപ്പിലാക്കാനുള്ള ഉദ്ദേശ്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ പദ്ധതിയെക്കുറിച്ച് എൻവയൺമെന്റൽ ഗ്രൂപ്പ് ഫ്രണ്ട്സ് ഓഫ് ദ് എർത്ത് എന്ന സംഘടന നടത്തിയ പ്രസ്താവനയിങ്ങനെ: ‘ഇത്തരത്തിൽ ജനിതക വ്യതിയാനം വരുത്തിയ കൊതുകുകളെ പുറത്തുവിട്ടാൽ അത് ഫ്ലോറിഡയിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുകയും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ നാശത്തിന് കാണമാകുകയും ചെയ്യും’.

English Summary: 750 million genetically modified mosquitoes to be released to control diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com