‘എന്റെ പണി കളഞ്ഞ കോവിഡേ, കൊല്ലൂട്ടാ നിന്നെ !’ കോവിഡിന് തിരിച്ചു പണി കൊടുക്കാനൊരുങ്ങി ബിജു
Mail This Article
പണി കളഞ്ഞ കോവിഡിനു തിരിച്ചൊരു പണികൊടുത്തു നേടിയതാണ് തൃക്കൂർ കുന്നുമ്മക്കര വീട്ടിൽ ബിജു പവിത്രയുടെ പുതിയ ജീവിതം. പണി, കൊറോണ വൈറസിനെ മുച്ചൂടും മുടിക്കുക!
കല്യാണക്കാറുകൾ അലങ്കരിക്കുന്ന സാമഗ്രികൾ വിൽക്കുന്ന സ്ഥാപനമാണു ബിജു നടത്തിയിരുന്നത്. ലോക്ഡൗണിൽ വരുമാനം മുട്ടി. തൃക്കൂർ പിഎച്ച്സിയിലെ ഡോക്ടർ ഷീല വാസുവിൽ നിന്നാണ് കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ ഓൺലൈൻ കോഴ്സിനെക്കുറിച്ച് അറിയുന്നത്. അണുനശീകരണം (ഫ്യൂമിഗേഷൻ) തന്നെ തിരഞ്ഞെടുത്തു.
ഓൺലൈനിൽ 4 മണിക്കൂർ നീളുന്ന പഠനം. ഫ്യൂമിഗേഷൻ രീതികളും പ്രവർത്തനവും വിഡിയോ സഹിതം കണ്ടു പഠിച്ചു. ലോകാരോഗ്യസംഘടനയുടെ സർട്ടിഫിക്കറ്റും കിട്ടി. അണുനശീകരണം നടത്താൻ യന്ത്രങ്ങൾ വാങ്ങി. ഉപജീവനത്തിനു വഴിതെളിച്ച തൃക്കൂർ പിഎച്ച്സിയിൽ എത്തി കോവിഡിനിട്ട് ആദ്യ പണി! ഡോക്ടർമാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നായിരുന്നു ഇവിടെ അണുനശീകരണം. പിന്നീട് സന്നദ്ധ പ്രവർത്തനം എന്ന നിലയിൽ ചില സർക്കാർ സ്ഥാപനങ്ങളും ആംബുലൻസുകളും അണുനശീകരണം നടത്തി. ഇപ്പോൾ സ്വകാര്യ സ്ഥാപനങ്ങളിൽ പണം ഈടാക്കി അണുനശീകരണം.
English Summary : COVID- 19