ശ്വസന തുള്ളികളിലൂടെയുള്ള കോവിഡ് വ്യാപനം ശൈത്യ കാലത്ത് വർധിക്കും
Mail This Article
ശൈത്യകാലത്ത് ശ്വസന തുള്ളികളിലൂടെയുള്ള കോവിഡ് വ്യാപനം വർധിച്ചേക്കാമെന്ന് കലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനം മുന്നറിയിപ്പു നൽകുന്നു. ഈ സാഹചര്യത്തില്‍, നിലവിലെ സാമൂഹിക അകല മാനദണ്ഡങ്ങള്‍ രോഗവ്യാപനം തടയാന്‍ പര്യാപ്തമായേക്കില്ലെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.
ശൈത്യകാലത്ത് ശ്വസന തുള്ളികള്‍ കൂടുതല്‍ നേരം വായുവില്‍ തങ്ങി നില്‍ക്കാമെന്നും ആറടിയിലും ദൂരത്തില്‍ ഇവ യാത്ര ചെയ്യാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മാംസശീതീകരണ ശാല പോലെയുള്ള ഇടങ്ങളില്‍ ശ്വസന തുള്ളികളിലെ വൈറസ് 19.7 അടി ദൂരം വരെ (6 മീറ്റര്‍) സഞ്ചരിക്കാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ യാന്‍യിങ്ങ് സു പറയുന്നു.
അതേസമയം, ചൂട് കൂടിയതും വരണ്ടതുമായ പ്രദേശങ്ങളില്‍ ശ്വസന തുള്ളികള്‍ വേഗം ആവിയാകും. ഇത്തരത്തില്‍ ആവിയാകുന്ന ശ്വസന തുള്ളികള്‍ അവശേഷിപ്പിക്കുന്ന വൈറസ് കണികകള്‍ സംസാരിക്കുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തെത്തുന്ന വൈറസ് കണികകളുമായി ചേര്‍ന്നാണ് രോഗവാഹകരാകുക. 10 മൈക്രോണിലും താഴെ വലുപ്പമുള്ള ഈ കണികകള്‍ മണിക്കൂറുകളോളം വായുവില്‍ തങ്ങി നില്‍ക്കാമെന്നും ഈ വായു ശ്വസിക്കുന്നവര്‍ക്കുള്ളില്‍ കയറിപ്പറ്റാമെന്നും ഗവേഷണത്തില്‍ പങ്കെടുത്ത ലീ സാവോ പറയുന്നു.
തണുപ്പും ഈര്‍പ്പവുമുള്ള ഇടങ്ങളില്‍ കൂടുതല്‍ സാമൂഹിക അകലം പാലിക്കണമെന്ന് പഠനം അടിവരയിടുന്നു. അതേസമയം ചൂടുള്ള സ്ഥലത്ത് കൂടുതല്‍ മികച്ച മാസ്‌കുകളും എയര്‍ ഫില്‍റ്ററുകളും രക്ഷയ്‌ക്കെത്തും.
English Summary : Scientists warn of aggravated Covid-19 spread in winter via respiratory droplets