ADVERTISEMENT

കോവിഡ് വാക്‌സീനുകള്‍ക്കായി ആകംഷയോടെ കാത്തിരിപ്പ് തുടരുകയാണ് ലോകം. വാക്‌സീന്‍ പൊതുജനങ്ങള്‍ക്ക് നല്‍കി തുടങ്ങിയാല്‍ അതിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം അവയുടെ ഗതാഗതവും ശീതീകരണ സംവിധാനവുമാണ്. രണ്ട് മുതല്‍ എട്ട് ഡിഗ്രി വരെ തണുപ്പ് നിലനിര്‍ത്തുന്ന കോള്‍ഡ് ചെയിനുകള്‍ വേണ്ടി വരും നിലവിലുള്ള വാക്‌സീനുകള്‍ പലതിന്റെയും വീര്യം നഷ്ടപ്പെടാതെ ഗതാഗതം ചെയ്യാന്‍. 

വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള കോവിഡ് വാക്‌സീനുകളുടെയും കഥ വ്യത്യസ്തമല്ല. 0 ഡിഗ്രിക്കും താഴെ ശീതീകരണ സംവിധാനത്തില്‍ സൂക്ഷിക്കേണ്ടവയാണ് പലതും. ഇത് പ്രതിരോധ കുത്തിവയ്പ്പിന്റെ ചെലവും വര്‍ധിപ്പിക്കും. എന്നാല്‍ ഇതിനൊരു പരിഹാരമായി ചൂടിനെ സഹിക്കാവുന്ന വാക്‌സീന്‍ വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. 

ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ബയോഫിസിസ്റ്റായ രാഘവന്‍ വരദരാജന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം വികസിപ്പിച്ച ഈ ചൂടന്‍ വാക്‌സീന്‍ ഒന്നര മണിക്കൂര്‍ നേരത്തേക്ക് 100 ഡിഗ്രിയിലും സൂക്ഷിക്കാം. 70 ഡിഗ്രി ചൂടില്‍ 16 മണിക്കൂര്‍ വരെ ഇവ കേട് കൂടാതെ ഇരിക്കും. ശരീരോഷ്മാവായ 37 ഡിഗ്രിയില്‍ ഒരു മാസത്തിലധികം ഇവ ഒരു കുഴപ്പവുമില്ലാതെ സൂക്ഷിക്കാം. 

വിലയേറിയ ശീതീകരണ സംവിധാനമില്ലാതെ വിദൂര പ്രദേശങ്ങളിലേക്ക് കുത്തിവയ്പ്പിനായി ഇവ കൊണ്ടുപോകാന്‍ സാധിക്കും. ഗിനി പന്നികളില്‍ പരീക്ഷിച്ച് വിജയിച്ച വാക്‌സീന്‍ ഇനി സുരക്ഷാ പരിശോധനകള്‍ക്കായി എലികളില്‍ പരീക്ഷിക്കും. തുടര്‍ന്ന് നിരവധി ഘട്ടങ്ങള്‍ക്ക് ശേഷമാണ് ഇവയുടെ മനുഷ്യരിലെ പരീക്ഷണം ആരംഭിക്കുക. ഈ ഘട്ടങ്ങള്‍ക്ക് 10 കോടി രൂപയോളം ചെലവുണ്ടാകുമെന്നും ഗവണ്‍മെന്റ് ധനസഹായം ലഭിച്ചാല്‍ മുന്നോട്ട് പോകുമെന്നും വരദരാജന്‍ പറയുന്നു. ഐഐഎസ് സിയിലെ തന്നെ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ മിന്‍വാക്‌സിനൊപ്പം ചേര്‍ന്നാണ് വരദരാജനും സംഘവും വാക്‌സീന്‍ വികസിപ്പിച്ചത്. \

English Summary : COVID- 19 vaccine development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com