കോവിഡിനെതിരെ ദീർഘ കാല പ്രതിരോധം സാധ്യമെന്നു പഠനം
Mail This Article
കോവിഡിനെതിരെ പല രോഗികൾക്കും ദീർഘ കാലത്തേക്ക് രോഗപ്രതിരോധം ഉണ്ടാകുന്നതായി അമേരിക്കയിൽ നടന്ന പുതിയ പഠനം. മൂന്ന് പ്രതിരോധ വിഭാഗങ്ങളിലായി 8 മാസത്തിലധികം നീളുന്ന പ്രതിരോധം കോവിഡ് രോഗമുക്തരായവരിൽ ഉണ്ടാകുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
അമേരിക്കയിൽ കോവിഡ് രോഗ മുക്തരായ 188 പേരിലെ ആന്റിബോഡി, പ്രതിരോധ കോശ പ്രതികരണങ്ങളാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. ഇതിൽ 80 പേർ പുരുഷന്മാരും 108 പേർ സ്ത്രീകളും ആയിരുന്നു. 19 മുതൽ 81 വയസ്സ് വരെയായിരുന്നു ഇവരുടെ പ്രായം.
ഇവരിൽ ഭൂരിഭാഗത്തിനും ആശുപത്രിവാസം വേണ്ടി വരാത്ത തീവ്രത കുറഞ്ഞ കോവിഡ് ആണ് ഉണ്ടായത്. 7 ശതമാനത്തിനു മാത്രമേ ആശുപത്രിയിൽ കോവിഡ് മൂലം ചികിത്സ തേടേണ്ടി വന്നുള്ളൂ. അപൂർവം ചിലർ മാത്രമേ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടുള്ളൂ.
കോവിഡ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനുശേഷം പലകാലങ്ങളിലായി ഇവരിൽ നിന്നും 254 സാമ്പിളുകൾ ശേഖരിച്ചു. ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്ന ബി സെല്ലുകൾ, രോഗബാധിത കോശങ്ങളെ ഇല്ലാതാക്കുന്ന രണ്ടുതരം ടി സെല്ലുകൾ തുടങ്ങിയവയുടെ സാന്നിധ്യം ആണ് പരിശോധിച്ചത്. ഇതിൽ നിന്ന് 6 മുതൽ 8 മാസം വരെ ആന്റിബോഡികളുടെ തോതിൽ നേരിയ കുറവ് മാത്രമേ വന്നിട്ടുള്ളൂ എന്ന് ഗവേഷകർ കണ്ടെത്തി.
അമേരിക്കയിലെ ലാ ജൊല്ല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യുണോളജിയിലെ സെന്റർ ഫോർ ഇൻഫെക്‌ഷ്യസ് ഡിസീസ് ആൻഡ് വാക്‌സീൻ റിസർച്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് സയൻസ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
English Summary : Covid immunity could last for months