ADVERTISEMENT

കോവിഡിനെതിരെ കോവാക്സീൻ 81 ശതമാനം ഫലപ്രദമെന്ന് ഭാരത് ബയോടെക്. ജനിതക മാറ്റം സംഭവിച്ച വൈറസുകളിലും ഫലപ്രദമാണെന്ന് മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായതോടെ തെളിഞ്ഞതായി അധികൃതർ അറിയിച്ചു. മുൻപ് കോവിഡ് ബാധിക്കാത്ത, രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരിലാണ് 81 ശതമാനം ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

വാക്സീൻ പരീക്ഷണത്തിൽ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുന്നതായി ഭാരത് ബയോടെക് മാനേജിങ് ഡയറക്ടർ ഡോ. കൃഷ്ണ എല്ല പറഞ്ഞു. വാക്സീന്റെ മൂന്ന് പരീക്ഷണ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കി. 27,000 പേരാണ് പരീക്ഷണത്തിൽ പങ്കെടുത്തത്. ഇടയ്ക്കിടെ ജനിതക മാറ്റം സംഭവിക്കുന്ന വൈറസുകളിലും വാക്സീൻ ഫലപ്രദമാണെന്ന് തെളിഞ്ഞു.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ വിശകലനത്തിലും യുകെയിൽനിന്നെത്തിയ ജനിതകമാറ്റം സംഭവിച്ച വൈറസുകൾക്കടക്കം വാക്സീൻ ഫലപ്രദമാണെന്നു കണ്ടെത്തി. യൂറോപ്യൻ രാജ്യങ്ങളടക്കം വാക്സീനിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഫ്രഞ്ച് അംബാസഡർ സന്ദർശിച്ചു. 20 ദശലക്ഷം ഡോസ് നൽകുന്നതിന് ബ്രസീലുമായി കഴിഞ്ഞ ആഴ്ച കമ്പനി ഒപ്പുവച്ചെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയ വാക്സീനുകളിൽ ഒന്നാണ് കോവാക്സീൻ. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽഡ് ആണ് രണ്ടാമത്തേത്. കോവിഷീൽഡ് രണ്ട് ഡോസുകളും സ്വീകരിച്ചാൽ 70 ശതമാനമാണ് ഫലപ്രാപ്തി. മൂന്നു ഘട്ടമായുള്ള പരീക്ഷണം പൂർത്തിയാക്കാത്തതിനാൽ അടിയന്തര ഘട്ടത്തിൽ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിയാണ് കോവാക്സീന് നൽകിയിട്ടുള്ളത്.

English Summary : Covaxin 81 % effective

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com