ADVERTISEMENT

മനുഷ്യശരീരത്തിലെ പ്രധാന വിസര്‍ജ്ജനാവയവങ്ങളായ വൃക്കകള്‍ (kidneys) ഉദരത്തിനകത്ത് നട്ടെല്ലിന്‍റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നു. ഏകദേശം 11cm x 6cm x 3cm വലിപ്പമുള്ള ഈ ജോഡി അവയവങ്ങളുടെ പ്രവര്‍ത്തനം മനുഷ്യജീവന്‍ നിലനിര്‍ത്തുവാന്‍ അത്യന്താപേക്ഷിതമാണ്. 300 ഗ്രാം മാത്രം ഭാരമുള്ള വൃക്കകളിലൂടെയാണ് ഹൃദയം പുറത്തേക്ക് തള്ളുന്ന രക്തത്തിന്‍റെ 20 ശതമാനവും പോകുന്നത്. 

നമ്മുടെ ശരീരത്തിലുണ്ടാകുന്ന വിസര്‍ജ്ജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മം. ശരീരത്തിലെ ജലാംശത്തിന്‍റെയും, ലവണങ്ങളുടെയും സംതുലനം, രക്തസമ്മര്‍ദനിയന്ത്രണം, രക്തത്തിലെ ചുവന്ന  രക്താണുക്കളുടെ (Red blood cells) ഉത്പാദനക്രമീകരണം, അസ്ഥികളുടെ രൂപീകരണത്തിനാവശ്യമായ ജീവകം ഡി സജീവമായ രൂപത്തിലാക്കല്‍ എന്നിവയും വൃക്കകളുടെ പ്രവര്‍ത്തനങ്ങളാണ്. 

ആധുനിക യുഗത്തിലെ ജീവിത സൗകര്യങ്ങള്‍  അംഗീകരിച്ച മനുഷ്യര്‍ പല ജീവിത ശൈലീരോഗങ്ങള്‍ക്കും അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ രോഗാവസ്ഥയുള്ളവരുടെ എണ്ണം കൊല്ലം തോറും കൂടി വരുന്നു. അമിതവണ്ണം, പ്രമേഹം, രക്താദിസമ്മര്‍ദം എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കസ്തംഭനം എന്നിവയുണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. 

വൃക്കരോഗങ്ങള്‍

പുരുഷന്‍മാരിലും സ്തീകളിലുമുണ്ടാകുന്ന രോഗങ്ങള്‍ അനേകമുണ്ട്. ചില രോഗങ്ങള്‍ സ്ത്രീകളില്‍ കൂടുതല്‍ കണ്ടുവരുന്നു. 

വൃക്ക രോഗത്തിന്‍റെ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണ്?

രണ്ടുതരം കാരണങ്ങള്‍ കൊണ്ട് വൃക്കരോഗവും വൃക്ക സ്തംഭനവും ഉണ്ടാകാം. 

1. താല്കാലിക വൃക്കസ്ത൦ഭനമുണ്ടാകുന്നതിനുള്ള കാരണങ്ങള്‍

അണുബാധ, എലിപ്പനി, മലേറിയ, കര്‍പ്പനും മറ്റു ചില അണുബാധകള്‍ക്കും ശേഷമുണ്ടാകുന്ന ഗ്ലോമെറുലോ നെഫ്രൈറ്റിസ്, ചില തരം മരുന്നുകള്‍ (വേദന സംഹാര ഗുളികകള്‍, ചില ആന്റിബയോട്ടിക്കുകള്‍, അര്‍ബുദ ചികിത്സയ്ക്കുപയോഗിക്കുന്ന ചില മരുന്നുകള്‍, ലോഹങ്ങള്‍ അടങ്ങിയിരിക്കുന്ന ചില മരുന്നുകള്‍), വിഷാംശമുള്ള വസ്തുക്കള്‍, സര്‍പ്പദംശനം എന്നിവ താല്‍ക്കാലിക വൃക്കസ്തംഭനമുണ്ടാക്കാം. 

2. സ്ഥായിയായ വൃക്ക സ്തംഭനത്തിന്‍റെ കാരണങ്ങള്‍ :

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഗ്ലോമെറുലോ നെഫ്രൈറ്റിസ് എന്നു പറയുന്ന രോഗസമുച്ചയം, വൃക്കകളിലുണ്ടാവുന്ന കല്ലുകള്‍, ഇടയ്ക്കിടെയുണ്ടാവുന്ന മൂത്രത്തിലെ അണുബാധ, മൂത്ര നാളികളിലുണ്ടാവുന്ന തടസ്സങ്ങള്‍, ജന്മനാലുണ്ടാവുന്ന ചില വൈകല്യങ്ങള്‍ എന്നിവയാണ് സഥായിയായ വൃക്ക സ്തംഭനത്തിന്‍റെ  കാരണങ്ങള്‍. 

കേരളത്തില്‍ വൃക്ക രോഗത്തിന്‍റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്? 

ലോകമെമ്പാടും സ്ഥായിയായ വൃക്ക സ്തംഭനത്തിന്‍റെ പ്രധാന കാരണം പ്രമേഹ രോഗമാണ്. നമ്മുടെ കേരളത്തിലും ഇതുതന്നെയാണ് സ്ഥിതി.   വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്? 

മുഖത്തും കാലിലും നീര്‍ക്കെട്ട്, മൂത്രത്തില്‍ പത, മൂത്രത്തില്‍ കലര്‍പ്പും രക്തത്തിന്‍റെ അംശവും കാണുക, മൂത്രത്തിന്‍റെ അളവ് കുറയുക, വിശപ്പില്ലായ്മ, ചര്‍ദ്ദില്‍, ഓക്കാനം, രക്കതാദിസമ്മര്‍ദം, ക്ഷീണം, വിളര്‍ച്ച എന്നിവയാണ് വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങള്‍. ഇതു കൂടാതെ ശ്വാസ തടസ്സം, അപസ്മാരം, ബോധം നഷ്ട്പ്പെടല്‍, ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. 

ചില വ്യക്തികളില്‍ കാര്യമായ ലക്ഷണങ്ങള്‍ ഒന്നുമില്ലാതെതന്നെ വൃക്ക രോഗമുണ്ടാകാറുണ്ട്. രോഗം വളരെ പുരോഗമിച്ചു മൂര്‍ധന്യത്തില്‍ എത്തിയ ശേഷമേ ഇവരില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറുള്ളൂ. 

എന്തുകൊണ്ടാണ് വൃക്ക സ്തംഭനം മറ്റു പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നത്? 

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസര്‍ജ്ജനാവയവങ്ങളാണ് വൃക്കകള്‍. അതിനാല്‍, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുമ്പോള്‍, രക്തത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു; ഈ അവസ്ഥ മറ്റം അവയവങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. 

പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതല്‍ കണ്ടു വരുന്ന വൃക്കരോഗങ്ങള്‍

1. മൂത്രത്തിലുള്ള അണുബാധ: സ്ത്രീകളില്‍  കൂടുതല്‍ കണ്ടു വരുന്ന ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ പനി, ഛർദി, മൂത്ര കടച്ചില്‍, അടിവയറ്റിലും ഉദരത്തിന്‍റെ പിന്‍ ഭാഗത്തും വേദന എന്നിവയാണ്. മൂത്ര പരിശോധനയും കള്‍ച്ചര്‍ എന്ന പരിശോധനയും ചെയ്താല്‍ രോഗനിര്‍ണയം സാധ്യമാണ്. ആവശ്യമായ ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് രോഗം ഭേദമാക്കുവാന്‍ കഴിയും. ഇടയ്ക്കിടെ മൂത്രത്തില്‍ അണുബാധ വരുന്ന വ്യക്തികള്‍ വിദ്ഗ്ധ ചികിത്സ തേടേണ്ടതാണ്. 

2. സിസ്റ്റ്മിക് ലൂപസ് എറിത്ത മറ്റോസിസ് (Systemic Lupus Erythematosus) എന്ന ചെറിയ രക്തക്കുഴലുകളെ ബാധിക്കുന്ന രോഗം സ്ത്രീകളിലാണു കൂടുതല്‍ കണ്ടു വരുന്നത്. വൃക്ക രോഗവിദഗ്ധന്‍റെ മേല്‍ നോട്ടത്തില്‍ ദീര്‍ഘകാലം ചികിത്സിക്കേണ്ട ഒരു രോഗാവസ്ഥയാണിത്.     

ഗര്‍ഭിണികളും വൃക്കരോഗങ്ങളും

ഗ൪ഭാവസ്ഥ ഒരു സ്ത്രീയുടെ ശരീരത്തിന് ഏറ്റവും അധികം ആയാസം ഉണ്ടാക്കുന്ന സമയമാണ്. വള൪ന്നു വരുന്ന ജീവന്‍റെ നിലനില്‍പ്പിനു വേണ്ടി അമ്മയുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളായ വൃക്കകള്‍ 50 ശതമാനം കൂടുതല്‍ പ്രവ൪ത്തിക്കേണ്ടിവരുന്നു. വൃക്കകളിലേക്ക് കൂടുതല്‍ രക്തം പോകുന്നു; വൃക്കകള്‍ കൂടുതല്‍ മാലിന്യങ്ങള്‍ രക്തത്തില്‍ നിന്നും അരിച്ച് കളയുന്നു; വൃക്കകളുടെ വലുപ്പം വ൪ധിക്കുന്നു. ഈ വ്യത്യാസങ്ങളെല്ലാം പ്രസവം കഴിഞ്ഞ് മൂന്ന് മാസത്തിനകം പൂര്‍വ സ്ഥിതിയില്‍ ആകുന്നു.

ഗര്‍ഭകാലത്ത് ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണുകളുടെ വ്യതിയാനം കൊണ്ട് രക്തസമ്മര്‍ദം ആദ്യ മാസങ്ങളില്‍ സാധാരണ അളവില്‍ നിന്നു കുറയുന്നു. നാല്‍പ്ത് ആഴ്ച ആകുമ്പോഴേക്കും രക്തസമര്‍ദം സാധാരണ അളവിലേക്ക് വരുന്നു. ഗ൪ഭാവസ്ഥയില്‍ രക്തത്തില്‍ യൂറിയയുടെയും ക്രിയാറ്റിനിന്‍റെയും അളവ് കുറയുന്നു.

ഗര്‍ഭാവസഥയില്‍ ഉണ്ടാകുന്ന രോഗങ്ങള്‍

1) രക്താദിസമ്മര്‍ദം: രക്തസമ്മര്‍ദം കൂടുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. 

1. പ്രീഎക്ലാംപ്സിയ (preeclampsia) ഗ൪ഭാവസ്ഥയുടെ 28 ആഴ്ചകള്‍ക്കു ശേഷമുണ്ടാകുന്ന ഈ അവസ്ഥയില്‍ രക്താദിസമ്മ൪ദം, മൂത്രത്തില്‍ ആല്‍ബുമിന്‍റെ അളവ് കൂടുതലാകല്‍, കാലില്‍ നീ൪ക്കെട്ട് എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ഗ൪ഭാവസ്ഥയുടെ മൂന്നാംഘട്ടത്തിലാണ് സാധാരണയായി ഇത് കണ്ടു വരുന്നതെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ അതിനു മു൯പും ഈ രോഗാവസ്ഥ ഉണ്ടാകാം. ഗ൪ഭകാലത്ത് കൃത്യമായ ഇടവേളകളില്‍ വൈദ്യ പരിശോധന നടത്തുകയും, രക്തസമ്മര്‍ദവും, രക്ത മൂത്ര പരിശോധനകളും ചെയ്യുകയുമാണ് ഇത് കഴിവതും നേരത്തെ കണ്ടുപിടിക്കുവാനുള്ള മാര്‍ഗം.  ഒരു വൃക്കരോഗ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ ഈ രോഗം പുരോഗമിച്ച് എക്ലാംപ്സിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. അപസ്മാരവും  വൃക്ക സ്തംഭനവും കരള്‍രോഗവും ഉണ്ടാക്കുന്ന ഈ അവസ്ഥ അമ്മയുടെ ജീവന് ആപത്ത് ഉണ്ടാക്കിയേക്കാം. അതിനാല്‍ എക്ലാംപ്സിയ ഉണ്ടായാല്‍ ഗ൪ഭം നീക്കം ചെയ്യേണ്ട ആവശ്യം ഉണ്ട്. പ്രസവത്തിന് ശേഷം രക്തസമ്മര്‍ദവും മൂത്രത്തില്‍ ആല്‍ബുമിനും തികച്ചും സാധാരണ ഗതിയില്‍ ആകുന്നു. ആദ്യഗര്‍ഭത്തിലും ഇരട്ടക്കുട്ടികളുള്ള ഗ൪ഭധാരണത്തിലും പ്രീഎക്ലാംപ്സിയ കൂടുതല്‍ കണ്ടുവരുന്നു.

2. മറ്റു  കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന രക്താദിസമ്മര്‍ദം

മറ്റു കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന രക്താദിസമ്മര്‍ദവും വൃക്കരോഗം മൂലമുണ്ടാകുന്ന രക്താധിസമ്മര്‍ദവും ഗര്‍ഭിണികളില്‍ ആദ്യമായി കണ്ടുപിടിക്കപ്പെടാം. പലപ്പോഴും ഈ രോഗങ്ങള്‍ ഗര്‍ഭാവസ്ഥയ്ക്ക് മു൯പുതന്നെ ഉണ്ടായിരിക്കുന്നതാകാം, അല്ലെങ്കില്‍ ഗര്‍ഭാവസ്ഥയില്‍തന്നെ തുടങ്ങുന്ന അസുഖങ്ങളാകാം. വൃക്കരോഗ വിദഗ്ധന്‍റെ സേവനം രോഗ നി൪ണയത്തിനും ചികിത്സയ്ക്കും ആവശ്യമാണ്. 

പ്രൈമറി ഹൈപ്പെ൪ടെൻഷൻ (Primary Hypertension)

പ്രത്യേകിച്ച് ഒരു കാരണം കണ്ടുപിടിക്കുവാൻ സാധ്യമല്ലാത്ത പാരമ്പര്യമായി ഉണ്ടാകുന്ന ഈ രക്താദിസമ്മ൪ദം ഗ൪ഭിണികളിലും ഉണ്ടാകും. 

വൃക്കരോഗങ്ങളോ പ്രൈമാറി ഹൈപ്പെര്‍ടെൻഷനോ ഉള്ള ഗ൪ഭിണികളില്‍ പ്രീഎക്ലാംസിയ എന്ന രോഗം കൂടി വരുവാനുള്ള സാധ്യത കൂടുതല്‍ ആണ്.

3. വൃക്കരോഗങ്ങള്‍ 

ഏതുതരം വൃക്കരോഗങ്ങളും ഗര്‍ഭിണികളില്‍ ഉണ്ടാകാം. വൃക്കരോഗമുള്ള സ്ത്രീകള്‍ ഗ൪ഭം ധരിച്ചാല്‍ രക്തസമ്മര്‍ദം കൂടുവാനും വൃക്കകളുടെ പ്രവ൪ത്തനം കുറയുവാനും സാധ്യതയുണ്ട്. അതിനാല്‍ ഇവര്‍ വൃക്കരോഗ വിദഗ്ധന്‍റെ പരിചരണത്തില്‍ ആയിരിക്കണം. ചില മരുന്നുകള്‍ ഗ൪ഭകാലത്ത് ഒഴിവാക്കേണ്ടതുണ്ട്. രക്തസമ്മര്‍ദം നിയന്ത്രിക്കാൻ വിഷമം ഉണ്ടെങ്കിലും രക്തത്തില്‍ ക്രിയാറ്റിന്‍റെ അളവ് 2 മില്ലി ഗ്രാമില്‍ കൂടുതല്‍ ആണെങ്കിലും ഗര്‍ഭാധാരണം അഭികാമ്യമല്ല; കാരണം ഈ അവസ്ഥയില്‍ ഗര്‍ഭസ്ഥ ശിശു പൂര്‍ണ വളര്‍ച്ചയിലേക്ക് പോകുവാനുള്ള സാധ്യത കുറയും എന്നു മാത്രമല്ല, മാതാവിന്‍റെ വൃക്കകളുടെ പ്രവര്‍ത്തനം കുറയുകയും ചെയ്യുന്നു.

വൃക്കരോഗങ്ങള്‍ ഗര്‍ഭിണികളില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്തെല്ലാ൦? 

വൃക്കരോഗമുള്ളവര്‍ ഗര്‍ഭം ധരിച്ചാല്‍ പ്രീഎക്ലാംപ്സിയ, രക്താധിസമ്മര്‍ദം എന്നീ പ്രശ്നങ്ങള്‍  കൂടുതലായി കണ്ടുവരുന്നു. മാസം തികയാതെ പ്രസവിക്കുക, ശിശുവിനു തൂക്കം കുറയുക ഇവയെല്ലാം ഇത്തരക്കാരില്‍ സാധാരണയായി ഉണ്ടാകുന്നു.

വൃക്കകളുടെ പ്രവര്‍ത്തനം കുറഞ്ഞ വ്യക്തികളില്‍ രക്തത്തില്‍  ക്രിയാറ്റിന്‍റെ അളവ് രണ്ടു മില്ലി ഗ്രാമില്‍ കൂടുതലായാല്‍ രക്താധിസമ്മര്‍ദവും, ഗര്‍ഭഛിദ്രവും (Abortion) ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.  

ഗര്‍ഭാവസ്ഥ മൂലം വൃക്കരോഗികളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തെല്ലാ൦? 

വൃക്കരോഗികളില്‍ ഗര്‍ഭാവസ്ഥമൂലം വൃക്കകളുടെ പ്രവര്‍ത്തനം കുറഞ്ഞ് വൃക്കസ്തംഭനം ഉണ്ടാകാം. ചിലവരില്‍ ഗൗരവമേറിയ അന്ത്യസ്ഥിതിയിലായ സ്ഥായിയായ വൃക്കസ്തംഭനം ഉണ്ടായേക്കാം. ഇവര്‍ക്ക്  ഡയാലിസിസ് എന്ന ചികിത്സാ രീതി വേണ്ടി വരും. 

പ്രമേഹം മൂലമുണ്ടാകുന്ന വൃക്കരോഗം

ജീവിതശൈലിയുമായി ബന്ധമുള്ള രോഗങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു രോഗമാണ് പ്രമേഹം. ജനസ൦ഖ്യയുടെ ഏകദേശം 8% ആൾക്കാർക്ക് പ്രമേഹമുള്ളതായി സ്ഥിതിവിവരകണക്കുകൾ സൂചിപ്പിക്കുന്നു.  

ലോകമെമ്പാടും സഥായിയായ വൃക്കസ്തംഭനത്തിന്‍റെ ഏറ്റവും പ്രാധാന കാരണം പ്രമേഹരോഗമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഒരു പതിറ്റാണ്ട് കൂടി കഴിയുമ്പോൾ (2030 ആകുമ്പോൾ) ഏറ്റവും കൂതൽ പ്രമേഹ രോഗികൾ ഭാരതത്തിലായിരിക്കും എന്നാണ് പ്രവചനം. ദീര്‍ഘകാലം പ്രമേഹമുള്ളവരിൽ ഏകദേശം 40% വ്യക്തികൾക്കെങ്കിലും വൃക്കരോഗം വരുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രമേഹം മൂലമുണ്ടാകുന്ന വൃക്കരോഗത്തെ "ഡയബെറ്റിക് നെഫ്രോപ്പതി" എന്ന് വിളിക്കുന്നു. ഒരു രോഗമെന്നതിലുപരി സമൂഹത്തെ ബാധിക്കുന്ന ഒരു വലിയ പ്രശ്നമായിതന്നെ ഇതിനെ കണക്കാക്കേണ്ട സ്ഥിതി വിശേഷമാണ് വരും നാളുകളിൽ നമ്മെ  കാത്തിരിക്കുന്നത്. 

പ്രമേഹം എങ്ങനെയാണ് വൃക്കകളെ  ബാധിക്കുന്നത്? 

ആദ്യകാലങ്ങളില്‍ വ്യക്തികളില്‍ വൃക്കകളുടെ വലുപ്പും കൂടുതലായി കാണപ്പെടുന്നു. പ്രമേഹത്തിന്‍റെ ദൈര്‍ഘ്യം ഏതാനും വര്‍ഷങ്ങളാകുമ്പോള്‍ വൃക്കകളിലെ വളരെ സൂക്ഷ്മമായ രക്തക്കുഴലുകളുടെ ഘടനയെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ഏകദേശം പത്തു കൊല്ലം കഴിയുമ്പോള്‍ മൂത്രത്തില്‍ ആല്‍ബുമിന്‍ എന്ന മാംസ്യത്തിന്‍റെ അളവ് കൂടുന്നു. തുടക്കത്തില്‍ വളരെ ചെറിയ അളവുകളില്‍ കാണുന്ന ആല്‍ബുമിന്‍ (മൈക്രോ ആല്‍ബുമിന്യൂറിയ) ക്രമേണ കൂടിവരികയും, ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം വൃക്കയുടെ പ്രവര്‍ത്തനശേഷി കുറയുകയും ചെയ്യുന്നു.

  രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞു  കൂടുവാനുള്ള പ്രവണത പ്രമേഹരോഗികളില്‍ വളരെ കൂടുതലാണ്. ഈ പ്രക്രിയ വൃക്കകളിലേക്കുള്ള രക്തക്കുഴലുകളെ ബാധിച്ചാല്‍ വൃക്കകളിലേക്കുള്ള രക്തത്തിന്‍റെ അളവ് കുറഞ്ഞ് അവയുടെ പ്രവര്‍ത്തനം കുറയുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ്  കൂടുതലാവുമ്പോള്‍ നാഡിവ്യൂഹത്തിനെ ബാധിച്ച്  മൂത്രസഞ്ചിയുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുന്നു. ഇത് നിമിത്തം മൂത്രം കെട്ടി നിൽക്കുവാന്‍ ഇടവരുകയും മൂത്രത്തില്‍ അണുബാധ ഉണ്ടാവുകയും ചെയ്യുന്നു. ഈ അണുബാധ വൃക്കകളുടെ പ്രവര്‍ത്തനത്തെ കുറയ്ക്കുന്നു.     

പ്രമേഹ രോഗികളില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍  എന്തെമാണ്?

രക്തത്തിൽ പഞ്ചസാരയുടെയും കൊഴുപ്പിന്‍റെയും അളവ്, രക്തസമ്മര്‍ദം, പാരമ്പര്യ ഘടകങ്ങള്‍, പുകവലി എന്നിവയാണ് പ്രധാന ഘടകങ്ങള്‍. 

പ്രമേഹ മൂലം വരുന്ന വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?  

രക്താധിസമ്മര്‍ദം, മൂത്രത്തില്‍ പത കാണുക, മുഖത്തും കാലിലും നീര്‍ക്കെട്ടുണ്ടാവുക, വിളര്‍ച്ച, വിശപ്പില്ലായ്മ എന്നിവ രോഗലക്ഷണങ്ങളാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുകയും ഇന്‍സുലിന്‍റെ ആവശ്യകത കുറയുകയും ചെയ്യുന്നത് വൃക്കകളുടെ പ്രവര്‍ത്തനശേഷി കുറയുന്നതിന്‍റെ ലക്ഷണമാവാം.  

പ്രമേഹ മൂലമുണ്ടാകുന്ന വൃക്ക രോഗം എങ്ങനെയുണ്ടാകുന്നു? 

പ്രമേഹ രോഗമുള്ള വ്യക്തികളില്‍ 40% പേര്‍ക്ക് ഏകദേശം പത്തു മുതല്‍ പതിനഞ്ചുവര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മൂത്രത്തില്‍ ആല്‍ബുമിന്‍ കണ്ടു വരുന്നു. ഈ അവസ്ഥയെ “ഡയബെറ്റിക് നെഫ്രോപ്പതി” എന്നു വിളിക്കുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാത്തവരിലും, രക്ത സമ്മര്‍ദം കൂടുതല്‍ ഉള്ളവരിലും, പുക വലിക്കുന്നവരിലും, കുടുബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ഡയബെറ്റിക് നെഫ്രോപ്പതി ഉള്ളവരിലും ഈ വൃക്ക രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. 

ഡയബെറ്റിക് നെഫ്രോപ്പതി ഉണ്ടാകാതിരിക്കാന്‍ എന്തു  ചെയ്യണം? 

രക്തത്തിലെ പഞ്ചാസാരയുടെ അളവും രക്തസമ്മര്‍ദവും നിയന്ത്രിക്കുന്നതു വഴി ഈ വൃക്ക രോഗം ഒരളവു വരെ ഒഴിവാക്കുവാനോ നീട്ടി വയ്ക്കുവാനോ സാധ്യമാണ്. ശരിയായ ഭക്ഷണക്രമം, നിത്യേനയുള്ള  ശരീര വ്യായാമം, ശരീരഭാരം കൂട്ടാതിരിക്കല്‍, പുകവലി ഒഴിവാക്കല്‍ എന്നീ കാര്യങ്ങളും വൃക്കരോഗം വരാതിരിക്കുവാന്‍ സഹായിക്കും.   

വൃക്ക രോഗങ്ങള്‍ക്കുള്ള ചികിത്സാരീതികള്‍ ഉണ്ടോ?

തുടക്കത്തില്‍ തന്നെ രോഗനിര്‍ണയം നടത്തുന്നത് അത്യന്താപേക്ഷിതമാണ്. വൈകിയ വേളയില്‍ വൃക്കരോഗം കണ്ടുപിടിച്ചാല്‍ മരുന്നുകളുടെ ഫലം കാര്യമായി കുറയും. അതിനാല്‍, വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങളുള്ള വ്യക്തികളും വൃക്കരോഗം ഉണ്ടാകാന്‍ സാധ്യതയുള്ളവരും ഒരു വൃക്കരോഗവിദഗ്ധന്‍റെ അഭിപ്രായം ആരാഞ്ഞ് ചികിത്സ നടത്തേണ്ടതാണ്. 

എന്തെല്ലാമാണ് ചികിത്സാരീതികള്‍?

പലതരം വൃക്കരോഗങ്ങളും മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കുവാന്‍ കഴിയും. ശരിയായ ഭക്ഷണക്രമങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണ്; രോഗത്തിന്‍റെ അവസ്ഥയനുസരിച്ച് വൃക്കരോഗ വിദഗ്ധര്‍ ഭക്ഷണ ക്രമം നിര്‍ദ്ദേശിക്കുന്നു. വൃക്കകളുടെ പ്രവര്‍ത്തന൦ 85 ശതമാനത്തിലധികം കുറയുമ്പോള്‍ രോഗിക്ക് ഡയാലിസിസ് എന്ന ചികിത്സ ആവശ്യമായി വരുന്നു.      

ഡയാലിസിസ് എന്നാലെന്ത്?

ഡയാലിസിസ് എന്ന വാക്കിന്‍റെ അ൪ഥം “നീക്കം ചെയ്യുക” (to remove from) എന്നാണ്. ലളിതമായി പറഞ്ഞാല്‍ രക്തത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഡയാലിസിസ്.

രണ്ടു തരം ഡയാലിസിസ് ഉണ്ട് 

1. ഹീമോഡയാലിസിസ് (Haemodialysis)

 

2. പെരിട്ടോണിയല്‍ഡയാലിസിസ് (Peritoneal Dialysis)

എന്താണ് ഹീമോഡയാലിസിസ്?

മനുഷ്യരില്‍ ഹീമോഡയാലിസിസിനായി പ്രത്യേകമായി ഉണ്ടാക്കിയ ഒരു യന്ത്രം വിജയകരമായി ഉപയോഗിച്ചത് 1943ല്‍ ആണ്. കൃത്രിമ വൃക്ക (Artificial Kidney) ഉപയോഗിച്ച് രോഗിയുടെ ശരീരത്തിനുള്ളിലുള്ള മാലിന്യപദാ൪ഥങ്ങളും അമിതജലവും പുറന്തള്ളുന്ന പ്രക്രിയാണ് ഇത്.

ശാസ്ത്രപുരോഗതിക്കനുസരിച്ച് ഈ യന്ത്രത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ഇന്ന് ലോകവ്യാപകമായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡയാലിസിസ് നടത്തുന്നു. ഇന്ത്യയില്‍ഹീമോ ഡയാലിസിസ് നടത്തിത്തുടങ്ങിയിട്ട് 40 വ൪ഷത്തില്‍ അധികമായി. ഇന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവ൪ത്തിക്കുന്നു.  

രോഗിയില്‍നിന്ന് ഒരു സൂചിയുപയോഗിച്ച് രകതം ഒരു പമ്പിന്‍റെ സഹായത്തോടെ പുറത്തേക്കെടുത്ത് ഡയലൈസ൪ (കൃത്രിമവൃക്ക) എന്നു വിളിക്കുന്ന ഒരു പ്രത്യേക അരിപ്പയിലൂടെ കടത്തിവിടുന്നു. ഡയലൈസറിലൂടെ കടന്നു പോകുന്ന രക്തം മാലിന്യങ്ങളില്‍നിന്നും അധികദ്രാവകങ്ങളില്‍നിന്നും മുക്തമാവുകയും, ശുദ്ധമായ രക്തം തിരികെ രോഗിയുടെ ശരീരത്തിലേയ്ക്കുതന്നെ പ്രവേശിക്കുകയും ചെയ്യുന്നു.

പെരിട്ടോണിയല്‍ ഡയാലിസിസ് 

നമ്മുടെ ഉദരത്തിനകത്ത് കുടലുകളെ ആവരണം ചെയ്യുന്ന ഒരു നേര്‍ത്ത ചര്‍മമാണ് പെരിട്ടോണിയം (Peritoneal Membrane) എന്നു വിളിക്കപ്പെടുന്നത്. വയറിനുള്ളില്‍ കുടലുകള്‍ക്കും മറ്റ് അവയവങ്ങള്‍ക്കും ഇടയിലായിട്ടുള്ള സ്ഥല൦ (Peritoneal Cavity) പെരിട്ടോണിയത്താല്‍ ചുറ്റപ്പെട്ടിരിക്കന്നു. ഡയാലിസിസിനുള്ള ദ്രാവകം പെരിട്ടോണിയത്തിലെ ചെറിയ രക്തക്കുഴലുകളില്‍ നിന്ന് വെള്ളവും മാലിന്യങ്ങളും ഓസ് മോസിസ്, ഡിഫ്യൂഷന്‍ എന്നീ പ്രക്രിയകളിലൂടെ ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നു. 

ഡയാലിസിസിനുള്ള ദ്രാവകം ഒരു പ്ലാസ്റ്റിക് ട്യൂബ് (Catheter) വഴി പെരിട്ടോണിയത്തിലേക്ക് കടത്തിവിടുന്നു. പെരിട്ടോണിയത്തിലെ ചെറിയ രക്തക്കുഴലുകളില്‍ നിന്ന് മാലിന്യങ്ങള്‍ പെരിട്ടോണിയല്‍ ക്യാവിറ്റിയിലുള്ള ദ്രാവകത്തിലേക്കു വരുന്നു. കുറച്ചു സമയത്തിനു ശേഷം ഈ ദ്രാവകം പുറത്തേക്കു കളയുന്നു. അങ്ങനെ രോഗിയുടെ രക്തം മാലിന്യമുക്തമാകുന്നു. ഓസ്മോസിസ്, ഡിഫ്യൂഷന്‍ എന്നീ പ്രക്രിയകളിലൂടെയാണ് ശരീരത്തിലെ അധിക ജലവും മലിനപദാര്‍ഥങ്ങളും പെരിട്ടോണിയത്തിലെ രക്തക്കുഴലുകളില്‍ നിന്നും പെരിട്ടോണിയല്‍ മെമ്പ്രേന്‍ കടന്ന് ഡയാലിസിസ് ദ്രാവകത്തില്‍ എത്തുന്നു. 

ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തികള്‍ എന്തൊല്ലാം ശ്രദ്ധിക്കണം?

1. ഡോകടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കണം

2. ഡയാലിസിസ് സമയവും ഇടവേളകളും തെറ്റിക്കാതരിക്കുക. 

3. ശരീര ശുദ്ധി നിലനിര്‍ത്തുക. 

4. ഭക്ഷണക്രമം പാലിക്കുക. 

5. കൃത്യമായ വ്യായാമം ഡോകടറുടെ നിര്‍ദ്ദേശാനുസരണം ചെയ്യുക. 

ഗര്‍ഭിണികളില്‍ ഡയാലിസ് ചെയ്യുവാന്‍ സാധ്യമാണോ?

ആവശ്യമായി വന്നാല്‍ ഗര്‍ഭിണികളില്‍ ഡയാലിസിസ് ചെയ്യാം. ആഴ്ചയില്‍ അഞ്ചോ ആറോ ദിവസം മൂന്നു മണിക്കു൪ വച്ച് ഡയാലിസിസ് ചെയ്ത് ശിശുപൂര്‍ണ വളര്‍ച്ചയെത്തിക്കഴിഞ്ഞാല്‍ ശിശുവിനെ പുറത്ത് എടുക്കുന്നതാണ് അഭികാമ്യം.

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടി വരുന്നത് ആര്‍ക്കാണ്? 

സഥായിയായ വൃക്കസ്തംഭനമുള്ള വ്യക്തികള്‍ക്കാണ് ഈ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. ഒരു ശസ്ത്രക്രിയയും അനസ്തീസിയയും താങ്ങുവാന്‍ കെല്പുള്ളവര്‍ക്കാണ് ഈ ചികിത്സ നിര്‍ദ്ദേശിക്കപ്പെടുന്നത്. വൃക്കകളൊഴിച്ച് മറ്റവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ ചികിത്സാരീതി ഏറ്റവും ഗുണപ്രദം.

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയതിട്ടുള്ള വ്യക്തികളില്‍ ഗര്‍ഭധാരണം സാധ്യമാണോ?

ഈ ശസ്ത്രക്രിയ ചെയ്തതിനുശേഷം ഒരു വര്‍ഷമെങ്കിലും കഴിഞ്ഞ  ശേഷമേ  ഗര്‍ഭധാരണത്തെപ്പറ്റി  ചിന്തിക്കാവൂ. ഈ കാലയളവില്‍  വൃക്കരോഗവിദഗ്ധന്  മാറ്റി വച്ചവൃക്കയുടെ പ്രവര്‍ത്തനം വിശദമായി വിലയിരുത്തുവാൻ കഴിയും. വൃക്കയുടെ പ്രവര്‍ത്തനം സാധാരണ ഗതിയില്‍ ആണെങ്കില്‍, വൃക്കരോഗ വിദഗ്ധനുമായി കൂടിയാലോചിച്ചതിനു ശേഷം ഗര്‍ഭധാരണത്തെപ്പറ്റി ചിന്തിക്കാവുന്നതാണ്. ഗര്‍ഭകാല സമയത്ത് കഴിക്കുവാൻ സുരക്ഷിതമായ മരുന്നുകളെപ്പറ്റി ഡോക്ടറോട് ചര്‍ച്ച ചെയ്യേണ്ടതാണ്.   

വൃക്കരോഗമുണ്ടോ എന്നു നിര്‍ണയിക്കുവാന്‍ നടത്തേണ്ട പരിശോധനകള്‍ എന്തെല്ലാമാണ്? 

നമ്മുടെ ശരീരത്തിലെ നൈട്രജന്‍ സംയുകതങ്ങളൂടെ വിഘടനം മൂലമുണ്ടാവുന്ന യൂറിയ, മാംസപേശികളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുണ്ടാകുന്ന ക്രിയാറ്റിനിന്‍ മുതലായ അനേകം രാസപദാര്‍ഥങ്ങള്‍ പുറ൦ തള്ളുന്നത് വൃക്കകളാണ്. വൃക്കകളുടെ പ്രവര്‍ത്തനം കുറയുമ്പോള്‍ രക്തത്തില്‍ യൂറിയയുടെയും ക്രിയാറ്റിനിന്‍റെയും അളവ് കൂടുന്നു. വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ മൂത്ര പരിശോധനയും മേല്പ്പറഞ്ഞ രക്ത പരിശോധനയും (യൂറിയയും ക്രിയാറ്റിനിനും) ചെയ്താല്‍ വൃക്കരോഗമുണ്ടോ എന്നു നിര്‍ണയിക്കുവാന്‍ സാധ്യമാണ്.    

വൃക്കരോഗം തടയുന്നതിനുളള മാര്‍ഗങ്ങള്‍ എന്തെല്ലാ൦? 

താഴെപ്പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ വൃക്കരോഗം തടയുവാനോ,  അതിന്‍റെ പുരോഗതി മന്ദഗതിയിലാക്കുവാനോ സാധ്യമാണ്. 

1. ആഹാര നിയന്ത്രണം പാലിക്കുക. 

2. കൃത്യമായ വ്യായാമം പാലിക്കുക. 

3. രക്തസമ്മര്‍ദം നിയന്ത്രിക്കുക

4. രക്തത്തില്‍ പഞ്ചാസാരയുടെ അളവ് നിയന്ത്രിക്കുക

5. പുകവലി ഒഴിവാക്കുക. 

6. അമിതവണ്ണം ഒഴിവാക്കുക. 

7. രക്തത്തില്‍ കൊളസ്ട്രോളിന്‍റെ അളവ്  നിയന്ത്രിക്കുക

8. ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെ മരുന്നുകള്‍ കഴിക്കാതിരിക്കുക. 

(കൊച്ചി ആസ്റ്റർ മെഡ്സിറ്റി നെഫ്രോളജിസ്റ്റ് സീനിയർ കണ്‍സൽറ്റന്‍റ് ആണ് ലേഖകൻ)

English Summary : Kidney disease: Causes, treatment, symptoms, Prevention, Kidney failure in diabetes patients, Pregnancy and kidney disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com