ADVERTISEMENT

അപൂർവ ഹൃദയ രോഗങ്ങളുമായി ജനിച്ച നവജാത ശിശുവിന് പേസ്മേക്കറിലൂടെ പുതുജീവിതം സമ്മാനിച്ച് ആസ്റ്റർ മെഡ്സിറ്റി. ചുണ്ടില്‍ നീല നിറം കണ്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനകളിൽ ഹൃദ്രോഗം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പാലക്കാടു സ്വദേശികളുടെ കുഞ്ഞിനെ കൊച്ചിയിലെത്തിച്ചത്. കരള്‍ ഇടതുഭാഗത്ത്, കുടല്‍ വലത് ഭാഗത്ത്, ഹൃദയവും വലത് ഭാഗത്ത് എന്നിങ്ങനെ എല്ലാം സാധാരണ മനുഷ്യരില്‍ നിന്നു വ്യത്യസ്തമായാണ് കുഞ്ഞിൽ കണ്ടത്. ഹൃദയത്തിന്റെ ആന്തരികഭിത്തിയില്‍ നിരവധി ദ്വാരങ്ങളും കണ്ടു. വളരെ അസാധാരണവും അപൂര്‍വവുമായ ഈ അവസ്ഥയ്ക്ക് മെഡിക്കല്‍ രംഗത്ത് സൈറ്റസ് ഇന്‍വേഴ്സസ് വിത്ത് ഡെക്സ്ട്രോകാര്‍ഡിയ എന്നാണ് പറയുന്നത്.  

ഇസിജി പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയത്തില്‍ പൂര്‍ണ തോതില്‍ തടസമുണ്ടായിരുന്നു. കൂടാതെ ഹൃദയമിടിപ്പ് മിനിറ്റില്‍ 40 എന്ന നിരക്കിലായിരുന്നു. മിനിറ്റില്‍ 110 മുതല്‍ 140 എന്നതാണ് സാധാരണനിലയില്‍ നവജാതശിശുക്കളുടെ ഹൃദയമിടിപ്പ് നിരക്ക് എന്നിരിക്കെയാണിത്. ഹൃദയമിടിപ്പ് കുറയുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും സുപ്രധാന അവയവങ്ങള്‍ക്കുള്ള രക്തവിതരണം തടസ്സപ്പെടുകയും ചെയ്യുന്നു. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഹൃദയത്തില്‍ അടിയന്തരമായി പേസ്മേക്കര്‍ ഘടിപ്പിക്കുകയെന്നതായിരുന്നു ഏക പോംവഴി. തുടർന്നാണ് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. അമിതോസ് സിംഗ് ബെയ്ദ്വാന്‍ പേസ്മേക്കർ നിർദേശം വച്ചത്. 

ആസ്റ്ററിലെ പീഡിയാട്രിക് കാര്‍ഡിയോവാസ്‌കുലര്‍ ആന്‍ഡ് തൊറാസിക് സര്‍ജന്‍ ഡോ. സാജന്‍ കോശിയുടെ നേതൃത്വത്തില്‍ പീഡിയാട്രിക് കാര്‍ഡിയോജിസ്റ്റ്, നിയോനാറ്റോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍, അനസ്‌തീസിയ ടീം എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ പേസ്മേക്കര്‍ ഘടിപ്പിച്ചത്. പേസ്മേക്കര്‍ ശസ്ത്രക്രിയയ്ക്കു ശേഷം കുഞ്ഞിന്റെ ഹൃദയതാളം സാധാരണനിലയിലായി. മിനിറ്റില്‍ 120 എന്ന നിരക്കിലേയ്ക്കു ഹൃദയമിടിപ്പ് മെച്ചപ്പെട്ടു. അടുത്ത ദിവസം മുതല്‍ മുലപ്പാല്‍ കുടിച്ച് തുടങ്ങി. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു.

കുഞ്ഞിന്റെ മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ ചികിത്സകള്‍ ആവശ്യമാണ്. മൂന്നു മാസം പ്രായമാകുമ്പോള്‍ മറ്റൊരു ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്ന് ഡോ. അമിതോസ് സിങ് പറഞ്ഞു. ജന്മനാലുള്ള ഹൃദയത്തിലെ ബ്ലോക്കുകള്‍ വളരെ അപൂര്‍വമായ അവസ്ഥയാണ്. മിനിറ്റില്‍ 70-ല്‍ കുറഞ്ഞ ഹൃദയമിടിപ്പിന് പേസ്മേക്കര്‍ ഘടിപ്പിക്കുകയെന്നതാണ് രാജ്യാന്തര തലത്തിലുള്ള മാര്‍ഗരേഖ. ആദ്യമായാണ് ഇത്തരമൊരു കേസ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തുന്നതെന്നും കുഞ്ഞിന്റെ ഹൃദയം വലതുവശത്തായത് സാങ്കേതികമായി വെല്ലുവിളി ഉയർതത്തിയെന്നും പേസ്‌മേക്കര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സാജന്‍ കോശി പറഞ്ഞു.

English Summary : Rare heart disease, Heart surgery 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com