ADVERTISEMENT

ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചി  ഇനി ശനിയാഴ്ചകളിൽ  സഞ്ചാരം സൈക്കിളിലേറി. മാർച്ച് 13 മുതൽ റാഞ്ചിയിലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ തൊഴിലാഴികളും  ഉദ്യോ​ഗസ്ഥരും അവരുടെ ജോലിസ്ഥലത്തും മറ്റു ലക്ഷ്യസ്ഥനത്തും  എത്താൻ സൈക്കിൾ ഉപയോ​ഗിക്കണമെന്ന് റാഞ്ചി മുൻസിപ്പൽ കോർപറേഷൻ(ആർഎംസി). റാഞ്ചി സ്മാർട് സിറ്റി കോർപറേഷൻ ലിമിറ്റഡുമായി (ആർഎസ് സി സിഎൽ) ചേർന്നാണ് നവീന ആശയം നടപ്പാക്കുന്നത്. ജനങ്ങളുടെ ആരോ​ഗ്യം വർധിപ്പിക്കുന്നതൊടൊപ്പം ശബ്ദ, പുക മലിനീകരണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാഞ്ചി മുനിസിപ്പൽ കോർപറേഷൻ  സൈക്കിളിലേറുന്നത്.

മുനിസിപ്പൽ കോർപറേഷന്റെ സൈക്കിൾ വിപ്ലവത്തിന് വിവിധ എൻജിഒകളും ജാർഖണ്ഡ് ചേംബർ ഒാഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് വിവിധ സന്നദ്ധ സംഘടനകളും രാഷ്ട്രീയ കക്ഷികളും പൂർണ പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സ്മാർട് സിറ്റിയായ റാഞ്ചി സ്മാർട്  പ്രോജക്ടാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. പദ്ധതിക്കായി പ്രത്യേക  വാഹനം പുറത്തിറക്കിയതിനു പിന്നാലെ സൈക്കിൾ പങ്കിടൽ സംവിധാനവും ഒരുക്കി. ഇതിനായി  പ്രത്യേക ആപ്ലിക്കേഷനും തുടങ്ങി. ഇതിനു പുറമേ സൈക്കിൾ  പങ്കിടിലിനായി ഡോക്കിങ് സ്റ്റേഷനുകളും  തുറന്നു. 

കാൽനട സൗഹൃദ നിരത്തുകൾ

റോ‍ഡുകളിൽ വാഹനങ്ങൾ പെരുകുന്നതു വഴിയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും  അപകടങ്ങളും ഗതാ​ഗതക്കുരുക്കും നിയന്ത്രിക്കുന്നതിനും നിരത്തുകളെ കൂടുതൽ കാൽനട സൗഹൃദമാക്കാനുമാണ് സൈക്കിൾ പദ്ധതിയെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. അനുദിനം വികസിക്കുന്ന റാ‍ഞ്ചി നഗരത്തിന്റെ ഗതാഗത സംവിധാനം പഠിക്കാൻ വിവിധ ഏജൻസികളെ നിയമിച്ച് വിശദമായ റിപ്പോർട്ട്  തയാറാക്കിയതിന്റെ  അടിസ്ഥാനത്തിലാണ് സൈക്കിൾ യജ്ഞത്തിന് തുടക്കമിട്ടത്.  അതിന്റെ ഭാഗമായാണ് എല്ലാ സർക്കാർ ഉദ്യോ​ഗസ്ഥരോടും സ്വകാര്യ തൊഴിലാളികളോടും ഉദ്യോഗസ്ഥരോടും ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ സൈക്കിൾ ഉപയോ​ഗിക്കാൻ നിർദേശിച്ചത്. ജോലി സ്ഥലം വളരെ ദൂരെ അല്ലെങ്കിൽ , അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ എല്ലാ ശനിയാഴ്ചകളിലും സൈക്കിളേറാൻ നിർദേശിച്ചതെന്ന് ആർഎംസി കമ്മീഷണർ മുകേഷ്കുമാർ പറഞ്ഞു. ഇതിനായി വിപുലമായ പ്രചാരണ പരിപാടികളും ബോധവൽക്കരണവും ആരംഭിച്ചു. 

ആരോഗ്യ സുരക്ഷ സൈക്കിളിലൂടെ

പരിസ്ഥിതി സൗഹൃദ സൈക്കിളിനെ ഗതാഗത മാർഗമായി പ്രോൽസാഹിപ്പിക്കാനുള്ള കോർപറേഷന്റെ ശ്രമമാണിതെന്ന് കമ്മീഷണർ അറിയിച്ചു. ഇത് ഇന്ധനം ലാഭിക്കുന്നതോടൊപ്പം ചെലവുകൾ കുറച്ച് പരിസ്ഥിതി മലിനീകരണം തടഞ്ഞ് വ്യക്തികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. സൈക്കിളുകളെക്കുറിച്ചും പാർക്കിങ് സ്ഥലങ്ങളെക്കുറിച്ചും പൊതു ജനങ്ങളെ സോഷ്യൽ‌ മീഡിയ വഴി അറിയിക്കുന്നു. ഇതിനു പുറമെ പ്രധാന നഗര റോ‍ഡുകളിൽ ‍‍ഡിജിറ്റൽ പരസ്യങ്ങളും തുടങ്ങി. യാത്രക്കാരുടെ  ഫീഡ് ബാക്ക് അടിസ്ഥാനമാക്കി സൈക്കിളുകൾ പാർക്ക് ചെയ്യുന്നതിനും  സൈക്കിൾ ട്രാക്കുകൾ നിർമിക്കുകയും  പുനക്രമീകരണം വരുത്തുകയും ചെയ്യും. പാർക്കിങിനായി പ്രത്യേക സ്ഥലം മാറ്റിവച്ചതിനു പിന്നാലെ  സൈക്കിൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക സഹായം ചെയ്തുകൊടുക്കാൻ നിർദേശം നൽകിയതായി  മുകേഷ് കുമാർ അറിയിച്ചു. 

സാറ്റർഡേ കാർ ഹാഷ്ടാഗ്

ഷാനിവർനോ കാർ (സാറ്റർഡേ കാർ) എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ആളുകൾക്ക്  ഫെയ്സ് ബുക്കിലും ട്വിറ്ററിലും സൈക്കിൾ ഉപയോഗ ഫോട്ടോകൾ അപ് ലോഡ് ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.  ആളുകൾക്ക്  സ്വന്തം വീടുകളിലെ സൈക്കിളുകൾ ഉപയോഗിക്കാമെന്നും ഒരു വർഷത്തിനകം പതിനായിരം  സ്മാർ‍‍ട് സൈക്കിളുകൾ നിരത്തിലിറക്കുമെന്നും ആർഎസ് സിസി എൽ അധികൃതർ അറിയിച്ചു. റാഞ്ചിയിൽ പ്രതിദിനം 20,000 കാറുകൾ റോഡിൽ ഒാടുന്നുണ്ടെന്നാണ് കണക്ക്. 2020ലെ  കണക്കനുസരിച്ച് 2,06, 766 ഫോർ വീലറുകൾ റജിസ്ടർ ചെയ്തിട്ടുണ്ട്. 8.8,274 ഇരു ചക്രവാഹനങ്ങളുണ്ട് നഗരത്തിൽ.

സൈക്കിൾ യാത്രാ മാഹാത്മ്യം

നടപ്പും സൈക്കിൾ സവാരിയുമാവും ആരോഗ്യശീലമാക്കാൻ ഏറ്റവും ഉത്തമം. നടക്കുന്നതിനെക്കാൾ ഹൃദയത്തിന് ജോലി നൽകാൻ കഴിയുക സൈക്കിൾ സവാരിക്കാണ്. മലിനീകരണമുണ്ടാക്കാത്ത ‘ഈ വാഹന’ത്തിന് അനുദിനം സ്വീകാര്യതയേറുകയുമാണ്. പുകയും പൊടിയുമുണ്ടാക്കുന്ന ആസ്‌മ, ബ്രോങ്കൈറ്റിസ് രോഗങ്ങളും സൈക്കിൾ യാത്രക്കാർക്ക് പ്രശ്‌നമുണ്ടാക്കില്ല. എവിടെയും എപ്പോഴും ഉപയോഗിക്കാമെന്നതും സൈക്കിളിന്റെ പ്രത്യേകതയാണ്.

ദിവസേന 30 - 45 മിനിറ്റ് നീളുന്ന സൈക്കിൾ സവാരി നടത്തുന്നവരുടെ കയ്യിലെയും കാലിലെയും വയറിലെയുമെല്ലാം പേശിക്ക് മികച്ച വ്യായാമമാണ് ലഭിക്കുക. ശരീരം വിയർത്തുള്ള ഈ വ്യായാമത്തോളമെത്തില്ല മറ്റെന്തും. ഒരാഴ്‌ച വെറുതെയിരുന്നാൽ ശരീരത്തിലെ നൂറുകണക്കിനു പേശികളുടെ പ്രവർത്തനക്ഷമത 50 ശതമാനംവരെ കുറയും. ഒട്ടുമിക്ക പേശിക്കും സന്ധിക്കും അനക്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് സൈക്ലിങ്. പെഡൽ ചവിട്ടുന്നത് കാൽ പാദത്തിനും കാലിലെ സന്ധികൾക്കും മികച്ച വ്യായാമമാണ്. വയറിനും പുറംഭാഗത്തെ പേശികൾക്കും യാത്രയ്‌ക്കിടെ നന്നായി അധ്വാനിക്കേണ്ടിവരും. സൈക്കിളിന്റെ ഹാൻഡിലിൽ ശരീരത്തെ താങ്ങിനിർത്തുന്നത് കൈകളായതിനാൽ കൈകളിലെ പേശിക്കും കൈക്കുഴയ്‌ക്കും വിരലുകൾക്കുപോലും സൈക്കിൾ യാത്ര നല്ല വ്യായാമം നൽകും.

വിലപിടിപ്പുള്ള ഏത് അത്യാധുനിക വ്യായാമ യന്ത്രത്തേക്കാളും എളുപ്പത്തിലും കുറഞ്ഞ ചെലവിലും ദുർമേദസ്സില്ലാതെ ആരോഗ്യത്തോടെ ശരീരം പരിപാലിക്കാൻ ദിവസവും 30-45 മിനിറ്റ് നേരത്തെ സൈക്കിൾ സവാരിയിലൂടെ സാധിക്കും. 

പുറംവേദന

ശരീരം അനങ്ങാതെ ജോലിചെയ്യുന്നവരെ തേടിയെത്തുന്ന രോഗമാണിത്. തുടർച്ചയായി ഇരുന്നു ജോലിചെയ്യുന്നവരാണു പുറംവേദനക്കാരിൽ അധികവും. നട്ടെല്ല് കാര്യമായി അനക്കാതെ കാലങ്ങളോളം വച്ചിരുന്നാൽ ഇതാണു ഫലം. സൈക്ലിങ് ശീലമാക്കിയവരുടെ നട്ടെല്ലിനും അനുബന്ധ പേശികൾക്കും മികച്ച വ്യായാമം ലഭിക്കുന്നതിനാൽ ഇത്തരക്കാരെ പൊതുവെ പുറംവേദന ശല്യപ്പെടുത്താറില്ല. 

സന്ധിവേദന

കൈകാലുകളിലെ സന്ധിവേദനയ്‌ക്കു മുഖ്യകാരണം തരുണാസ്‌ഥികളുടെ തകരാറാണ്. ദേഹം അനങ്ങാത്തതും അമിതഭാരമുള്ള ശരീരത്തെ താങ്ങി നിർത്തേണ്ടിവരുന്നതുമെല്ലാം തരുണാസ്‌ഥികളെ തളർത്തും. സന്ധികളിൽ കടുത്ത വേദനയ്‌ക്കും തേയ്‌മാനത്തിനുമെല്ലാം വഴിയൊരുക്കാവുന്ന ദുഃസ്‌ഥിതിക്കു പരിഹാരവും സൈക്ലിങ് തന്നെ! സൈക്കിൾ ചവിട്ടുമ്പോൾ സന്ധികൾക്കു തുടർച്ചയായി ലഭിക്കുന്ന വ്യായാമത്തിനു തുല്യമാവാൻ മറ്റൊരു വ്യായാമത്തിനും കഴിയില്ല.

ഹൃദയം

ശരീരത്തിൽ സദാസമയവും പ്രവർത്തിക്കുന്ന പമ്പിങ് സ്‌റ്റേഷനാണ് ഹൃദയം. ഒരു നിമിഷം പണിമുടക്കിയാൽ അത്യാഹിതം സംഭവിക്കാവുന്ന മോട്ടർ. രക്‌തസമ്മർദം കുറയ്‌ക്കാനും ഹൃദയത്തിന്റെ പ്രവർത്തനം ക്രമപ്പെടുത്താനും ചെറുപ്രായത്തിലേ സൈക്ലിങ് ശീലമാക്കുന്നത് പ്രയോജനപ്പെടും. ഏറെനേരം സൈക്കിൾ ചവിട്ടുന്നത് ശ്വാസോച്‌ഛ്വാസ വേഗത വർധിപ്പിക്കും. ഇത് ഉയർന്ന തോതിൽ ഓക്‌സിജൻ ശരീരത്തിലെത്താൻ അത്യുത്തമമാണ്. രക്‌തചംക്രമണത്തിന്റെ തോത് വർധിപ്പിക്കുമെന്നതിനാൽ ഹൃദയാഘാത സാധ്യത ഏറെ കുറയ്‌ക്കാനും സൈക്കിൾ സവാരിക്കു കഴിയും. 

രോഗപ്രതിരോധം

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി അനുദിനം കുറഞ്ഞുവരുന്നതാണ് ആധുനികകാലത്തെ മുഖ്യ ആരോഗ്യപ്രശ്‌നം. മഴവന്നാൽ ജലദോഷവും വെയിലേറ്റാൽ തലവേദനയും പനിയുമൊക്കെ വരുന്നത് പതിവു കാഴ്‌ചയായിക്കഴിഞ്ഞു. സൈക്കിൾ ചവിട്ടുമ്പോൾ ഹൃദയമിടിപ്പു കൂടുകയും അതുവഴി രക്‌തചംക്രമണം വേഗത്തിലാവുകയും ചെയ്യും. രക്‌തചംക്രമണം ശരിയായ രീതിയിൽ നടക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും. 

English Summary : Ranchi cycling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com