ADVERTISEMENT

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മികച്ച കോവിഡ് വാക്‌സീനുകള്‍ കൂടി വിപണിയിലെത്തുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റും ഇന്ത്യന്‍ ശിശുരോഗവിദഗ്ധയുമായ സൗമ്യ സ്വാമിനാഥന്‍. സൂചി ആവശ്യമില്ലാത്തവ, മൂക്കിലൂടെ സ്‌പ്രേ ചെയ്യാവുന്നവ, വായിലൂടെ നല്‍കാവുന്നവ, ചര്‍മത്തില്‍ ഒരു പ്ലാസ്റ്റര്‍ പോലെ ഒട്ടിക്കാവുന്നവ, സാധാരണ താപനിലയില്‍ സൂക്ഷിക്കാവുന്നവ എന്നിങ്ങനെ സവിശേഷ ഗുണങ്ങളുള്ള കൂടുതല്‍ മികച്ച വാക്‌സീനുകള്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ തയാറാകുമെന്ന് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ആറു മുതല്‍ എട്ട് വരെ പ്രതിരോധ മരുന്നുകള്‍ ഈ വര്‍ഷം അവസാനത്തോടെ ക്ലിനിക്കല്‍ പഠനം പൂര്‍ത്തിയാക്കി അനുമതികള്‍ക്കായി സമര്‍പ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. 

നിലവിലുള്ള 10 വാക്‌സീനുകള്‍ക്കൊപ്പം ഈ വാക്‌സീനുകളും കൂടി എത്തുന്നതോടെ വൈറസിനെതിരെ ലോകത്തിന് പ്രതിരോധം ആര്‍ജ്ജിക്കാനാകും. പല രാജ്യങ്ങളിലും ആവശ്യത്തിന് കോവിഡ് വാക്‌സീന്‍ ഡോസുകള്‍ വിതരണത്തിന് എത്താത്ത സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ മരുന്നുകള്‍ തയാറാക്കേണ്ടത് അത്യാവശ്യമാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ബ്ലൂംബര്‍ഗ് ഡേറ്റ അനുസരിച്ച് 122 രാജ്യങ്ങളില്‍ മാത്രമാണ് കോവിഡ് പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചത്. 

പുതിയ മെച്ചപ്പെട്ട വാക്‌സീനുകള്‍ പുറത്തെത്തുന്നതോടെ ഗര്‍ഭിണികള്‍ അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്ക് കോവിഡ് പ്രതിരോധം നല്‍കാനാകുമെന്നും ഡബ്യുഎച്ച്ഒ പ്രതീക്ഷ പ്രകടിപ്പിച്ചു. 80ലധികം വാക്‌സീനുകള്‍ നിലവില്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നുണ്ട്. കോവിഡ് വാക്‌സീനുകള്‍ പുറത്തിറക്കിയ കമ്പനികളും അവയുടെ കൂടുതല്‍ മെച്ചപ്പെട്ട പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കി പുതിയ വൈറസ് വകഭേദങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്. 

ഒരിക്കല്‍ കോവിഡ്19 ബാധിച്ചവര്‍ക്ക് രണ്ട് ഡോസ് വാക്‌സീന്‍ ആവശ്യമുണ്ടോ എന്ന വിഷയം  ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം പരിശോധിച്ച് വരികയാണ്. ചില ഗവേഷണ പഠനങ്ങളും ഒരിക്കല്‍ രോഗം വന്നവര്‍ക്ക് രണ്ട് ഡോസ് ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് വാക്‌സീന്‍ ഒരു ഡോസായി പരിമിതപ്പെടുത്തിയാല്‍ കൂടുതല്‍ ഡോസുകള്‍ വിതരണത്തിന് ലഭ്യമാകുമെന്ന് സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു. 

English Summary : Better COVID vaccines are coming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com