ADVERTISEMENT

കോവിഡിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് പുരോഗമിക്കുമ്പോഴും ലോകം ആശങ്കയോടെ വീക്ഷിക്കുന്ന ഒന്നാണ് കൊറോണ വൈറസിന്റെ പുതിയ ജനിതക വകഭേദങ്ങളുടെ ആവിര്‍ഭാവം. ഇതില്‍തന്നെ കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം നിലവിലുള്ള വാക്‌സീനുകളെ തന്നെ നിഷ്പ്രഫമാക്കിയേക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്.  B.1.351  എന്ന് പേരുള്ള ഈ വകഭേദം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മധ്യത്തോടെയാണ് ദക്ഷിണാഫ്രിക്കയില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയടക്കം 44 രാജ്യങ്ങളിലേക്ക് അത് പടര്‍ന്നിരുന്നു. 

 കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം ബാധിച്ച നാലു രോഗികളുടെ കേസ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഈ വര്‍ഷം ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരെല്ലാവരും തന്നെ ജനുവരിയില്‍ ആഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദം ബാധിച്ച മറ്റൊരു കോവിഡ് രോഗിയുടെ കേസ് ഇതാദ്യമായി ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ 33 കാരന്‍ മലയാളിയെ ആണ് വിമാനത്താവളത്തില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഡല്‍ഹി ലോക് നായക് ഹോസ്പിറ്റലില്‍ എത്തിച്ചത്. ജനിതക സ്വീകന്‍സിങ്ങില്‍ ഇയാളെ ബാധിച്ചത് കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദമാണെന്ന് തിരിച്ചറിഞ്ഞു. 

രോഗിക്ക് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ നിലവില്‍ വൈദ്യ സഹായം ആവശ്യമില്ലെന്നും നെഗറ്റീവ് ആകും വരെ ഇയാള്‍ ഐസൊലേഷനില്‍ തുടരുമെന്നും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

കോവിഡിന്റെ യുകെ, ബ്രസീലിയന്‍ വകഭേദങ്ങളെ പോലെ തന്നെ സ്‌പൈക് പ്രോട്ടീനിലാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിലും ജനിതക വ്യതിയാനം വന്നിരിക്കുന്നത്. ഈ വ്യതിയാനം വൈറസിന്റെ വ്യാപന ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ക്ക്  E484K  എന്ന പേരില്‍ മറ്റൊരു ജനിതക വ്യതിയാന രൂപം കൂടിയുണ്ട്. ഈ വകഭേദം ഒരാളുടെ പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് കടക്കുന്നതിനാല്‍ വാക്‌സീനുകളുടെ പോലും ഫലപ്രാപ്തി അവയ്ക്ക് കുറയ്ക്കാനാകും. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദം കൂടുതല്‍ മരണങ്ങളുണ്ടാക്കുമെന്ന് ഇനിയും തെളിവുകളൊന്നുമില്ല. 

English Summary : Coronavirus South African variant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com