ഗുളിക രൂപത്തിലുള്ള കോവിഡ് വാക്സീനുമായി ഗവേഷകർ; മനുഷ്യരിലെ പരീക്ഷണത്തിനു മൂന്നു മാസം കൂടി
Mail This Article
ഇന്ത്യയിലെയും ജറുസലേമിലെയും കമ്പനികൾ സംയുക്തമായി കോവിഡ്– 19 ന് എതിരെ ഗുളിക രൂപത്തിലുള്ള വാക്‌സീൻ വികസിപ്പിച്ചു. ഗുരുഗ്രാം ആസ്ഥാനമായ പ്രേമാസ് ബയോടെക്കും ജറുസലേം ആസ്ഥാനമായ ഒറാമേഡ് ഫാർമസ്യുട്ടിക്കൽസ് എന്ന കമ്പനിയും സംയുക്തമായാണ് ഇതു വികസിപ്പിച്ചത്.
മൃഗങ്ങളിൽ പ്രാഥമിക പരീക്ഷണങ്ങൾ നടത്തിയെങ്കിലും ശാസ്ത്രപ്രസിദ്ധീകരണങ്ങളിലൊന്നും ഈ കണ്ടെത്തൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല. 2021 മെയ് മാസത്തോടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കും. മനുഷ്യനിൽ പരീക്ഷണങ്ങൾ നടത്താൻ ഇനിയും മൂന്നു മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും.
എന്താണ് ഓറൽ വാക്‌സീൻ ക്യാപ്‌സ്യൂൾ ?
പ്രോട്ടീൻ അടിസ്ഥാനമാക്കിയ വിഎൽപി (Virus Like Particle) വാക്‌സീൻ കാൻഡിഡേറ്റ് ആണിത്. സാർസ് കോവ് 2 നെതിരെ ട്രിപ്പിൾ പ്രൊട്ടക്‌ഷൻ ഇത് നൽകുന്നു. കൊറോണവൈറസിന്റെ സ്പൈക്ക്, മെംബ്രേൻ, എൻവലപ് പ്രോട്ടീനുകളെ ലക്ഷ്യം വയ്ക്കുന്നു. ഈ മൂന്നു പ്രോട്ടീനുകളാണ് കൊറോണ വൈറസിന്റെ ഘടനയിൽ പ്രധാനപ്പെട്ടവ. അതിന് ഒരു രൂപം (ആകൃതി) നൽകുന്നത് ഈ പ്രോട്ടീനുകളാണ്. ആതിഥേയ ശരീരത്തിൽ ഇരട്ടിക്കാനും ഇവ സഹായിക്കുന്നു. ഈ ആന്റിജെനിക് പ്രോട്ടീനുകളെ നിർവീര്യമാക്കുകയാണ് വാക്സീന്റെ ധർമം.
പ്രേമാസിന്റെയും ഓറാ മെഡിസിന്റെയും സംയുക്തസംരംഭമായ ഓറാവാക്‌സ് എന്ന കമ്പനിയാണ് വാക്‌സീൻ വികസിപ്പിക്കുന്നത്. 100 ശതമാനവും വിജയകരമായ ഈ വാക്‌സീനെപ്പറ്റിയുള്ള റിപ്പോർട്ടുകൾ ഒരു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രേമാസ് ബയോടെക് എംഡിയായ പ്രബുദ്ധ കുണ്ഡു പറയുന്നു.
അതേസമയം, മൂക്കിലൂടെ സ്പ്രേ ചെയ്യാവുന്ന രീതിയുള്ള ഒരു വാക്‌സീൻ ഭാരത് ബയോടെക്ക്, വിസ്‌കോൻസിൽ സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ചു വരുകയാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇതിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിവരികയാണെന്നും ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷണങ്ങൾ തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
English Summary : Scientists develpoed Oral COVID- 19 vaccine