ADVERTISEMENT

കുട്ടികളുടെ ചില അപകടവാർത്തകൾ കാണുമ്പോൾ അറിയാതെ നമ്മുടെ നെഞ്ചിലും ഒരു വേദന അനുഭവപ്പെടും. ഒരു നിമിഷത്തേക്കെങ്കിലും ആ കുട്ടികൾ നമ്മുടെ ആരെങ്കിലുമൊക്കെ മാറാറുമുണ്ട്. അത്തരത്തിൽ ഒരു വാർത്തയായിരുന്നു ഇന്ന് മാധ്യമങ്ങളിൽ വന്ന തിരുവനന്തപുരം സ്വദേശിയായ 12 വയസ്സുകാരന്റെ മരണം. മുടി സ്ട്രെയ്റ്റങ്ങിനെക്കുറിച്ച് യുട്യൂബിൽ കണ്ട വിഡിയോ അനുകരിക്കാൻ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനു കാരണമായി പറഞ്ഞത്. ഈ അടുത്ത കാലത്തായി ഗെയിംമുകളുടെയും വിഡിയോകളുടെയും സ്വാധീനം മൂലം അപകടം ക്ഷണിച്ചു വരുത്തുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണ്. നിർഭാഗ്യമെന്നു പറയട്ടെ, ഇതിൽ പലതും കലാശിക്കുന്നതു മരണത്തിലുമാണ്. എന്തുകൊണ്ട് കുട്ടികളിൽ ഇത്തരം അനുകരണശീലങ്ങളും അപകടങ്ങളും കൂടുന്നു?

അനുകരണം ബാല്യത്തിലേ തുടങ്ങും

അനുകരണം കുട്ടികളിൽ പൊതുവെ കാണുന്നതാണ്. ചെറിയ കുട്ടികളിൽ വരെ  അനുകരണത്തിന്റെ വിവിധ തലങ്ങൾ കാണാം. കുഞ്ഞായിരിക്കുമ്പോൾ അവരോടൊപ്പം കൂടുതൽ സമയവുമുള്ള അച്ഛനെയും അമ്മയെയുംമായിരിക്കും അവർ അനുകരിക്കാൻ ശ്രമിക്കുന്നത്. അവർ പഠിക്കുന്നത് അച്ഛനും അമ്മയും ഓരോ കാര്യവും  ചെയ്യുന്നത് കണ്ടാണ്. അഞ്ചു വയസ്സിനു മുൻപ് തന്നെ പെൺ കുട്ടികൾ സാരി ഉടക്കാൻ നോക്കാറുണ്ട്.  ആൺകുട്ടികൾ മീശ പിരിക്കുന്നതുപോലെ കാണിക്കുകയും ചെയ്യും. ഈ സംഭവത്തിൽ ആ കുട്ടി അവർകണ്ട ഒരു പുതിയ ഫാഷൻ അഡോപ്റ്റ് ചെയ്യാൻ വേണ്ടി ഉള്ള ടെൻഡൻസിയാണ് കാണിക്കുന്നത്. ഇതിന്റെ വരും വരായ്കകളെക്കുറിച്ചൊന്നും അവർ ആലോചിക്കാറേ ഇല്ല. അതിനുള്ള പ്രായവും അപ്പോൾ അവർക്കില്ല

മൊബൈലിൽ കുടുങ്ങുന്ന കുട്ടിത്തം

മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മൂലമുള്ള ദോഷഫലങ്ങൾ ഒരുപാട് കൂടിയിട്ടുണ്ട്. ഇപ്പോഴാകട്ടെ, പഠന ആവശ്യങ്ങൾക്കായി ഇന്റർനെറ്റ് ആവശ്യവുമാണ്. മൊബൈൽ കിട്ടാതിരിക്കുന്നത് മൂലമുള്ള പ്രശ്നങ്ങളും ഉണ്ട്. മൊബൈൽ ഫോൺ അഡിക്‌ഷൻ എന്ന ഒരു രീതിയിലേക്കും ഇത് മാറുന്നുണ്ട്. യൂട്യൂബ് സോഷ്യൽ മീഡിയ എന്നിവയുടെ ഉപയോഗം വളരെ കൂടിയിട്ടുണ്ട്. സൈബർ സെല്ലുകാർ  മാതാപിതാക്കൾക്ക് വേണ്ട ബോധവൽക്കരണ  പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. ചൈൽഡ് ലോക്ക്, ഏതൊക്കെ സൈറ്റുകൾ നോക്കണം, ഏതൊക്കെ നോക്കരുത് എന്നൊക്കെയുള്ള കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കാറുണ്ട്. 

മാതാപിതാക്കളെക്കാൾ കുട്ടികളെ ഇതിനെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നമ്മൾ നിയന്ത്രിച്ചാലും കുട്ടികൾക്ക്  വേറെ എവിടുന്നെങ്കിലും ഫോൺ കിട്ടിയേക്കാം. കുട്ടികൾക്ക് ഇത് എങ്ങനെ ഉപയോഗിക്കണം ഏതൊക്കെ സൈറ്റിൽ പോകാം ഇതൊക്കെ കണ്ടിട്ട് ജീവിതത്തിൽ അത് എങ്ങനെ ഒക്കെ ഉൾക്കൊള്ളണം എന്നൊക്കെ നമ്മൾ പഠിപ്പിച്ചു കൊടുക്കണം. കുട്ടികൾക്ക് സ്‌കൂൾ എഡ്യൂക്കേഷന്റെ കൂടെ തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കണം. 

നെറ്റ് ഫ്രണ്ട്‌ലി ആക്കിയ കോവിഡ്

കുട്ടികൾ പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ഇന്റർനെറ്റ് വഴി മാത്രം പഠിച്ച ഒരു അധ്യയനവർഷമാണ് ഇപ്പോൾ കടന്നു പോയത്. അതുകൊണ്ടുതന്നെ കുട്ടികൾക്കിടയിലെ സാമൂഹിക ബന്ധങ്ങളിലും വിള്ളൽ വീണു. ഒരു വർഷമായി കുട്ടികൾക്കുള്ള സന്തോഷവും ഉല്ലാസവുമെല്ലാം കിട്ടുന്നത് മൊബൈലിലൂടെയാണ്. തുടക്കത്തിൽ വളരെ ഏകാഗ്രതയോടെ ക്ലാസുകൾ അറ്റൻഡ് ചെയ്തിരുന്നവർക്ക് പോകപ്പോകെ അതെല്ലാം ബോറായി തുടങ്ങി. അപ്പോൾ അവർ മറ്റുള്ള സൈറ്റുകളിലേക്കും ചാറ്റുകളിലേക്കും ഒക്കെ പോകുന്നു. 

മാതാപിതാക്കൾ അറിയാൻ

എന്ത് ആപ്ലിക്കേഷൻ  ചെയ്‌താലും അത് തെറ്റാണോ ശരിയാണോ എന്ന് അനലൈസ് ചെയ്യാനും അല്ലെങ്കിൽ  മാതാപിതാക്കളുടെ അടുത്ത് ചോദിക്കുന്ന ഒരു ശീലം കുട്ടികളിൽ വരണം. മാതാപിതാക്കളും ഇതിന് അഡിക്റ്റ് ആകുന്നുണ്ട്. ഫാമിലി ഇന്ററാക്ഷൻ കുറയുകയും എല്ലാവരും അവരവരുടെ മൊബൈലിലേക്ക് ഒതുങ്ങുകയും ചെയ്യുന്ന കാലമായതിനാൽ കുട്ടികളുടെ ഇങ്ങനെയുള്ള പെരുമാറ്റ രീതികൾ കൂടുകയേയുള്ളൂ. ഫാമിലി ഇന്റെറാക്ഷൻ കൂട്ടുക, ഇടയ്ക്കിടയ്ക്ക് ഇവരുടെ ഫോൺ പരിശോധിക്കുക, കുട്ടികൾക്ക് ഒരു സെൽഫ് ഇവാലുവേഷൻ ചെയ്യാൻ തന്നെ അവർ എന്തൊക്കെ ചെയ്‌തു, ഏതൊക്കെ സൈറ്റ് നോക്കി അതിൽ നിന്ന് എന്ത് പഠിച്ചു ഇത്തരത്തിലുള്ള ചർച്ചകളും നന്നായിരിക്കും. കുട്ടികളുടെ ഇഷ്ടങ്ങൾ മാനിച്ചുകൊണ്ട് മാതാപിതാക്കളുടെ സാനിധ്യത്തിൽ അവർക്ക് ചെയ്യാം. അതുപോലെ തന്നെ അവരെ എങ്ങനെ കൃത്യമായി മോണിറ്റർ ചെയ്യാം  എങ്ങനെ കൺട്രോൾ ചെയ്യാം എന്നൊക്കെയുള്ള കാര്യങ്ങൾ ചെയ്‌താൽ  നന്നായിരിക്കും. അവരുടെ ഇഷ്ടങ്ങൾ മാനിച്ചുകൊണ്ട് അവരെക്കൊണ്ട് തന്നെ ഒരു കൺട്രോൾ ഉണ്ടാക്കി എടുക്കാൻ രക്ഷകർത്താക്കളും ശ്രദ്ധിക്കണം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. വി. ബിജി

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

മെന്റൽ ഹോസ്പിറ്റൽ, തിരുവനന്തപുരം

English Summary : Child psycology, Internet addiction and related problems in children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com