ADVERTISEMENT

മൃതദേഹത്തെ ആദരിക്കുകയെന്നതു നമ്മുടെ വിശ്വാസവും ശീലവുമാണ്. അതുകൊണ്ടാണ് പല മതവിശ്വാസങ്ങളുടെയും ഭാഗമായി മൃതദേഹത്തെ കുളിപ്പിക്കുകയും വലംവയ്ക്കുകയും നമസ്കരിക്കുകയുമെല്ലാം ചെയ്തു പോരുന്നത്. എന്നാൽ, അസ്വാഭാവികമായ മരണനേരങ്ങളിൽ സാമൂഹികാവസ്ഥ നിർബന്ധിക്കുന്ന ചിലതു ചെയ്യേണ്ടി വരും. അതിലൊന്നാണ് പോസ്റ്റ്‌മോർട്ടം. 

മരണകാരണം, മരണരീതി, മരണസമയം തുടങ്ങി മരിച്ച ആളെ തിരിച്ചറിയൽ വരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി സമഗ്രമായ മൃതദേഹപരിശോധന നടത്തും. അസ്വാഭാവിക മരണങ്ങളിൽ അന്വേഷണ സംവിധാനത്തിന് ആവശ്യമായ തെളിവുകൾ ശേഖരിക്കുക, മരണകാരണം കണ്ടെത്താൻ രാസപരിശോധനയ്ക്കും ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്കും വേണ്ട സാംപിളുകൾ ശേഖരിക്കുക തുടങ്ങിയവയും പോസ്റ്റ്‌മോർട്ടത്തിന്റെ ഭാഗമാണ്. 

ഇതിനു ശേഷം ഡോക്ടർ ശസ്ത്രക്രിയ വൈദഗ്ധ്യത്തോടെ ശരീരത്തിൽ മുറിവുണ്ടാക്കി ആന്തരികാവയവങ്ങളെ ശാസ്ത്രീയതയോടെയും കൃത്യതയോടെയും പരിശോധിക്കും. ഈ മുറിവ് അനിവാര്യമാണെങ്കിലും മരിച്ചയാളുടെ പ്രിയപ്പെട്ടവർക്ക് അതൊരു മുറിവും വേദനയുമാണ്. പല വേദനകൾക്കും മരുന്നുള്ള ഈ പുതിയ കാലത്ത് ശരീരത്തിൽ മുറിവേൽപ്പിക്കാതെ പരിശോധന സാധ്യമാകുംവിധം വിർച്വൽ പോസ്റ്റ്‌മോർട്ടം ഇന്ത്യയിലും കളംപിടിക്കുകയാണ്. അതിലേക്കു കടക്കും മുൻപ് നിലവിൽ എങ്ങനെയാണ് പോസ്റ്റ്‌മോർട്ടം നടക്കുന്നതെന്നു മനസ്സിലാക്കാം.

ഹൃദയത്തിലൊരു മുറിവ്

അപകടമരണങ്ങൾ, ആത്മഹത്യ, കൊലപാതകം തുടങ്ങിയ സംശയസാഹചര്യങ്ങളിൽ അസ്വാഭാവിക മരണമായി കരുതിയാണ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കുക. ഇത്തരം മൃതദേഹങ്ങളുടെ ശരീരഭാഗങ്ങളിൽ മുറിവുകളുണ്ടെങ്കിൽ അതു കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്യുകയാണ് ആദ്യ ഘട്ടം. ഓരോ ആളും മരിക്കുമ്പോൾ തൊലിപ്പുറത്തും പേശീഭാഗങ്ങളിലുമെല്ലാം ചില മാറ്റങ്ങൾ സംഭവിക്കും. ഇതും ആദ്യ പരിശോധനയിൽ തന്നെ രേഖപ്പെടുത്തും. ശേഷമാണ് അന്തരിക ഭാഗങ്ങളിലേക്കു കടക്കുക. 

പല പോസ്റ്റ്‌മോർട്ടങ്ങളിലും ആവശ്യമുള്ള ഭാഗങ്ങളിൽ മുറിവുണ്ടാക്കിയാൽ മതി. എന്നാൽ, പ്രത്യേക സന്ദർഭങ്ങളിൽ ശരീരത്തിന്റെ മധ്യഭാഗത്തു കീഴ്ത്താടി മുതൽ വയറിന്റെ അടിഭാഗം വരെ മുറിവുണ്ടാക്കി ആന്തരാവയവങ്ങൾ പുറത്തെടുക്കും. ഹൃദയവും തലച്ചോറും മുതൽ ലൈംഗികാവയവങ്ങൾ വരെ വിശദപരിശോധന നടത്തുന്നത് ഈ ഘട്ടത്തിലാണ്. പരുക്കുകളും മറ്റു പ്രശ്നങ്ങളും രേഖപ്പെടുത്തും. ആമാശയവും കുടലുകളും പരിശോധിക്കുന്നതോടെ വിഷബാധയേറ്റിട്ടുണ്ടോ എന്നതും വ്യക്തമാകും. ഇതിനൊപ്പം, തലയോട്ടിയും തലച്ചോറും പരിശോധിക്കും. ഈ ഘട്ടത്തിൽ തന്നെ മരണകാരണം സംബന്ധിച്ച അടിസ്ഥാന കാരണങ്ങൾ അറിയാനാകും. 

സങ്കീർണമായ ചില സാഹചര്യങ്ങളിൽ, ശരീരാവയവങ്ങളുടെ ചെറുഭാഗങ്ങൾ രാസപരിശോധനയ്ക്കും മൈക്രോസ്കോപ്പിക് പരിശോധനയ്ക്കായി ലാബിനു കൈമാറും. ആമാശയം, കുടൽ ഭാഗങ്ങൾ, രക്തം, മൂത്രം എന്നിവയുടെ രാസപരിശോധന കൂടി കഴിയുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരും. സ്വാഭാവികമാണോ അസ്വാഭികമാണോ തുടങ്ങിയ നിഗമനങ്ങളിലേക്കും വഴിതുറക്കും. ഫൊറൻസിക് സർജൻ മരണസ്ഥലം സന്ദർശിക്കുന്നതു പോലുള്ള കാര്യങ്ങളും നാം വായിച്ചറിഞ്ഞിട്ടുണ്ടാകും. മരണ രീതി കണ്ടെത്തുന്നതിൽ ഇതു ചില സന്ദർഭങ്ങളിൽ സഹായകരമാകും.

എന്നാൽ, മുറിവുണ്ടാക്കാതെ തന്നെ പോസ്റ്റ്‌മോർട്ടം സാധ്യമാകുമെന്ന വിദേശ പാഠം ഇന്ത്യയും പകർത്തിയെഴുതുകയാണ്. ഡൽഹി എയിംസിൽ കഴിഞ്ഞദിവസം മുതൽ ആരംഭിച്ച ‘വിർച്വൽ ഓട്ടോപ്സി’ സംവിധാനത്തെക്കുറിച്ചറിയാം.

കത്രികപ്പാടുകളില്ലാതെ..

ശരീരത്തിനുള്ളിലെ സൂക്ഷ്മ ചിത്രങ്ങൾ പകർത്താൻ ഡിജിറ്റൽ ഇമേജിങ് ടെക്നോളജി ഉപയോഗപ്പെടുത്തുകയെന്ന വിദ്യയാണ് വിർച്വൽ ഓട്ടോപ്സിയിൽ ഉപയോഗപ്പെടുത്തുന്നത്. പ്രത്യേക ബാഗിൽ പൊതി‍ഞ്ഞ് സിടി സ്കാൻ മെഷിനിലേക്കു കടത്തിവിടുന്ന മൃതദേഹത്തിൽ നിന്നു സെക്കൻഡുകൾക്കുള്ളിൽ ആയിരക്കണക്കിനു ചിത്രങ്ങൾ ലഭിക്കും. ശരീരത്തിലെ ആന്തരിക രക്തസ്രാവം മുതൽ മറഞ്ഞുകിടക്കുന്ന മുറിവുകളും ചിത്രങ്ങളും പകർത്താൻ കഴിയും. ഈ ചിത്രങ്ങളുടെ സൂക്ഷ്മപരിശോധന വഴി പോസ്റ്റ്‌മോർട്ടം നടത്താൻ കഴിയും.

എന്താണ് നേട്ടം

മൃതദേഹം കീറിമുറിക്കാതെ തന്നെ പോസ്റ്റ്‌മോർട്ടം പരിശോധന സാധ്യമാകുമെന്നതു മാത്രമല്ല, മറ്റു ചില നേട്ടങ്ങൾ കൂടിയുണ്ട് വിർച്വൽ ഓട്ടോപ്സിക്ക്. അതിലൊന്ന്, പോസ്റ്റ്‌മോർട്ടം മിനിറ്റുകൾക്കുള്ളിൽ തീരുമെന്നതാണ്. 3മുതൽ 10 മിനിറ്റുകൾ കൊണ്ട് വിർച്വൽ ഓട്ടോപ്സി നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു. സാധാരണ പോസ്റ്റ്‌മോർട്ടത്തിന് കുറഞ്ഞത് 1 മണിക്കൂർ വേണം. പ്രത്യേക ശ്രദ്ധ വേണ്ട കേസുകളിൽ അത് രണ്ടും മൂന്നും ദിവസം വരെ എടുക്കാം. വിദഗ്ധനായ പരിശോധകന്റെ ലഭ്യത ഉൾപ്പെടെ കാരണങ്ങളാണ് ഇതു നീണ്ടുപോകാൻ കാരണം. എന്നാൽ, വിർച്വൽ ഓട്ടോപ്സിയിൽ ശേഖരിക്കുന്ന ചിത്രങ്ങൾ പരിശോധിക്കാനുള്ള സമയവും ആളും മതിയാകും. മെഡിക്കോ ലീഗൽ കേസുകളിലും കോടതി നിർദേശ പ്രകാരവും പുനഃപരിശോധന ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ പിന്നെയും സൂക്ഷ്മ പരിശോധന സാധ്യമാകുമെന്നതാകും നേട്ടം. വിവരങ്ങൾ ഡിജിറ്റൽ രേഖയായി കാലങ്ങളോളം സൂക്ഷിക്കാമെന്നതും ഇത്തരം സങ്കീർണ കേസുകളിൽ സഹായകരമാകും. പരമ്പരാഗത നേത്ര പരിശോധനയിൽ കാണാത്ത കാര്യങ്ങളും മുറിവുകളും വരെ ഇമേജിങ് ടെക്നോളജിയിൽ പതിയുമെന്ന സൂക്ഷ്മതയും നേട്ടം. ചുരുക്കത്തിൽ മനുഷ്യർക്കു സംഭവിക്കാവുന്ന പിഴവുകൾ ഒഴിവാകുകയും പൂർണത ലഭിക്കുകയും ചെയ്യും.

English Summary : Virtual autopsy, A new phase in forensic investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com