ADVERTISEMENT

യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ  ജനിതക പരിവര്‍ത്തനം സംഭവിച്ച വകഭേദങ്ങളുമായി മല്ലിടുകയാണ് ലോകം. ഇതിനിടയിലേക്കാണ് ആശങ്ക പരത്തിക്കൊണ്ട് ഇന്ത്യയിലെ കോവിഡ് ഇരട്ട വകഭേദത്തിന്റെ റിപ്പോര്‍ട്ടുകളെത്തിയത്. E484Q, L452R വകഭേദങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഇരട്ട വകഭേദം മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നെടുത്തിയ സാംപിളുകളിലാണ് മുഖ്യമായും കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ നിന്ന് ശേഖരിച്ച 15 മുതല്‍ 20 ശതമാനം വരെ സാംപിളുകളില്‍ ഈ ഇരട്ട വ്യതിയാന വകഭേദം കാണപ്പെട്ടു. 

പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രോഗവ്യാപനം വർധിപ്പിക്കുന്ന ഈ വകഭേദം രാജ്യത്തെ കോവിഡ് രോഗവ്യാപനം പുതിയ തലത്തിലേക്ക്  ഉയര്‍ത്തുമോ എന്ന ആശങ്കയുയര്‍ത്തിയിരുന്നു. വൈറസിന്റെ മുന പോലെയുള്ള സ്‌പൈക് പ്രോട്ടീനിലാണ് പ്രധാനമായും ഇതില്‍ മാറ്റം വന്നിരിക്കുന്നത്. വൈറസ് മനുഷ്യ കോശങ്ങളുടെ ഉള്ളിലേക്ക് കടക്കുന്നത് ഈ സ്‌പൈക് പ്രോട്ടീന്‍ ഉപയോഗിച്ചാണ്. പുതിയ വ്യതിയാനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ കോശങ്ങളില്‍ കടക്കാന്‍ വൈറസിനെ സഹായിക്കുമെന്ന് കരുതുന്നു. ഇവയുടെ വ്യത്യസ്തമായ രൂപം കാരണം പ്രതിരോധ സംവിധാനത്തെ ഇവ വെട്ടിക്കുമോ എന്ന ആശങ്കയുമുണ്ട്.  പ്രതിരോധ സംവിധാനം ഇവയെ തിരിച്ചറിയാത്ത പക്ഷം, വൈറസിനെ നശിപ്പിക്കുന്നതിനുള്ള ആന്റിബോഡികളുടെ ഉത്പാദനം നടക്കില്ല. 

E484Q വ്യതിയാനം ബ്രസീലിയന്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങളില്‍ കാണപ്പെട്ട E484K വ്യതിയാനത്തോട് സമാനമാണെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ പറയുന്നു. എന്നാല്‍  ഇന്ത്യയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന കോവിഡ് ദ്രുത വ്യാപനവുമായി ഈ ഇരട്ട വകഭേദത്തിന് ബന്ധമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. 10 ദേശീയ ലാബുകള്‍ ഉള്‍പ്പെടുന്ന ദ് ഇന്ത്യന്‍ സാര്‍സ് കോവ്-2 കണ്‍സോര്‍ഷ്യം ഓണ്‍ ജീനോമിക്‌സിമിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ പരക്കുന്ന കോവിഡ്19 വൈറസുകളുടെ ജനിതക സീക്വന്‍സിങ്ങും പഠനവും നടത്തുന്നത്.

ജനിതക വകഭേദങ്ങള്‍ക്ക് ആശുപത്രിയില്‍ വച്ചുള്ള കോവിഡ് രോഗികളുടെ മരണ നിരക്ക് 20 ശതമാനം വര്‍ധിപ്പിക്കാനാകുമെന്ന് പഠനങ്ങള്‍ പറയുന്നു. നിലവിലുള്ള വാക്‌സീനുകള്‍ ഈ വകഭേദങ്ങള്‍ക്കെതിരെയും ഫലപ്രദമാണെന്നത് ശാസ്ത്രലോകത്തിന് ആശ്വാസം പകരുന്നു.  

English Summary : How dangerous is India’s ‘double mutant’ COVID-19 variant?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com