ADVERTISEMENT

ഇന്ത്യയിൽ ഒന്നര കോടിയോളം പേരെ കോവിഡ് ബാധിച്ചു കഴിഞ്ഞു, ഒന്നേമുക്കാൽ ലക്ഷത്തിലധികം പേർക്ക് ജീവൻ നഷ്ടപെട്ടു. കേരളത്തിൽ ഈ സംഖ്യകൾ യഥാക്രമം 12 ലക്ഷവും, 4800മാണ്. കോവിഡ് ധൃതഗതിയിൽ വർധിച്ചു വരുന്നു. കോവിഡിന്റെ രണ്ടാം തരംഗം ആദ്യവരവിനെക്കാൾ ഏറെ ശക്തമെന്ന് ഇതിനോടകം സ്പഷ്ടം.

കഴിഞ്ഞ വർഷം രോഗ നിരക്ക് മൂർച്ഛിച്ച വേളയിൽ ഇരട്ടിയാകാൻ വേണ്ട സമയം 28 ദിവസമായിരുന്നുവെങ്കിൽ ഇപ്പോൾ അത് പത്താണ്. ഒരാളിൽ നിന്ന് രണ്ടോ മൂന്നോ പേരിലേക്കാണ് മുൻപ് രോഗം പടർന്നിരുന്നതെങ്കിൽ ഇന്നത് നാലാണ്. രോഗ നിരക്കും, മരണനിരക്കും വർധിച്ച്  വരുന്നു. ഇത് ഏതാനും ദിവസം കൊണ്ട് പരമാവധിയാകും എന്നാണ് ഡോ. ജേക്കബ് ജോൺ, ശേഷാദ്രി എന്നിവർ ഒരു ലേഖനത്തിൽ വിലയിരുത്തുന്നത്. ശേഷം കുറഞ്ഞു തുടങ്ങുകയും ഏതാണ്ട് രണ്ട് മാസം കൊണ്ട്, അതായത് ജൂൺ മധ്യത്തോടെ ചെറിയ നിരക്കിലേക്ക് എത്തുമെന്നും അവർ കണക്കുകൾ ഉദ്ധരിച്ച് വിലയിരുത്തുന്നു. എന്നാൽ ഈ രണ്ടാം വരവ് അതിനോടകം നിരവധി ലക്ഷം പേരെ ബാധിച്ചേക്കാമെന്നാണ് ആശങ്ക. മുമ്പുള്ള ടെസ്റ്റിംഗ് രീതി വച്ച് നോക്കുമ്പോൾ ഇവയിൽ കണ്ടുപിടിക്കപെടുന്നവ 6 ദശലക്ഷത്തോളമാകും. ശക്തമായ പ്രതിരോധ മാർഗങ്ങളും, വാക്സീനും ആഘാതം ഏറെ കുറയ്ക്കാൻ സഹായിച്ചേക്കാം.

ഈ തരംഗം എന്തുകൊണ്ടുണ്ടായി എന്നതിന് കാരണങ്ങൾ പലതാണ്. കോവിഡ് പ്രതിരോധത്തിൽ വന്ന അലംഭാവം തന്നെയാണ് മുഖ്യ കാരണം. ജനുവരി മൂന്നാം വാരം തുടങ്ങി ഏതാണ്ട് ഒരു മാസത്തോളം രാജ്യത്തിന്റെ കോവിഡ്  രോഗ നിരക്ക് വളരെ കുറവായിരുന്നു. എന്നാൽ ഫെബ്രുവരിക്കിപ്പുറം രോഗ പ്രതിരോധത്തിൽ വലിയ ജാഗ്രത കുറവാണ് ഉണ്ടായത്. മാസ്ക് ഉപയോഗം കുറഞ്ഞു, പല വിദ്യാലയങ്ങളും തുറന്നു , അകലം കൃത്യമായി പാലിക്കപെട്ടില്ല. ഇതിനെല്ലാം പുറമെയായിരുന്നു തിരഞ്ഞെടുപ്പും, ഉത്സവങ്ങളും സൃഷ്ടിച്ച ജനക്കൂട്ടം . ഇതോടൊപ്പം കൂടുതൽ വ്യാപനശേഷിയുള്ള വൈറസിന്റെ ജനതിക വൃതിയാനങ്ങൾ കൂടി വന്നതോടെ സ്ഥിതി രൂക്ഷമായി. മാർച്ച് മുതൽ രോഗനിരക്ക് കൂടി തുടങ്ങി.

രോഗം നിയന്ത്രിച്ചേ മതിയാകൂ. ജനങ്ങളുടെ സാധാരണ ജീവിതത്തിനും തൊഴിലിനും കോട്ടം ഉണ്ടാകാതെയും നോക്കണം. ശുഷ്കാന്തിയോടെ ഇടപെട്ടാൽ ഇത് സാധ്യമാണ്.

അടച്ചുപൂട്ടലും നെഗറ്റീവ് സന്ദേശങ്ങളും ജനങ്ങളെ നിരാശപെടുത്തും. ജനപങ്കാളിത്തത്തോടെ കൃത്യമായി ഇടപെടുകയാണ് പോംവഴി.

മാസ്കിന്റെ ഉപയോഗം വളരെ പ്രധാനമാണ്. അകലം പാലിക്കുവാനും കൈകളും പരിസരവും ശുചിയായി സൂക്ഷിക്കുവാനും പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തി കൊണ്ട് ഓരോ തൊഴിൽ മേഖലയും പുനരാവിഷ്കരിക്കണം. ടോക്കൺ സമ്പ്രദായവും ഹോം ഡെലിവറിയും പ്രോഹത്സാഹിപ്പിക്കണം. എന്ത് വില കൊടുത്തും ആൾകൂട്ടം ഒഴിവാക്കണം. യോഗങ്ങളും ഉത്സവങ്ങളും പാടില്ല തന്നെ. സംഘടനകളും  സ്ഥാപനങ്ങളും ഇതിന് മുൻ കൈയെടുക്കണം. 

ജനതികഘടനയുൾപ്പടെയുള്ള വൈറസിന്റെ വിവരങ്ങൾ ഗവേഷണ വിഷയമാകണം. വൈറസ് വ്യാപനം കൃത്യമായി അപഗ്രഥിച്ച് തടയാനുള്ള മാർഗങ്ങൾ അവലംബിക്കണം.

വൈറസിൽ നിന്നുള്ള മോചനത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കുക വാക്സീൻ തന്നെയാകും. ഇതിനോടകം 11 കോടിയിലധികം ഡോസ് ഇന്ത്യയിൽ നൽകി കഴിഞ്ഞു. എന്നാൽ രാജ്യത്തിന്റെ 7 ശതമാനം പേർക്കേ ഇത് നൽകാൻ കഴിഞ്ഞിട്ടുള്ളൂ. രണ്ട് ഡോസും കിട്ടിയവരാകട്ടെ 1 ശതമാനവും. 2 മാസം കൊണ്ട് രാജ്യത്തെ 30% പേർക്ക് വാക്സിൻ നല്കണമെങ്കിൽ പ്രതിദിനം 10 ദശലക്ഷം ഡോസ് വേണ്ടി വരും. നിലവിൽ ഭാരത് ബയോടെക് നിർമിക്കുന്നത് മാസം ഒരു കോടി ഡോസാണ്. ജൂലൈയോടെ ഇത് 7 മടങ്ങും, സെപ്റ്റംബറോടെ 10 മടങ്ങും വർധിപ്പിക്കുവാനാകുമെന്നാണ് കരുതുന്നത്. പുതിയ കമ്പനികൾക്കും വാക്സീൻ ഉത്പാദനത്തിന് അനുമതി ലഭിച്ചു കഴിഞ്ഞു. അമേരിക്കയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ ഉറപ്പ് വരുത്തണമെന്ന സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ആവശ്യത്തിനും അടിയന്തര പരിഹാരം ഉണ്ടാകണം. 

മുമ്പ് രോഗം വന്നവർ ഉൾപ്പെടെ (വീണ്ടും വരുവാനുള്ള സാധ്യത 4 ശതമാനത്തോളമെന്നാണ് അനുമാനം)  എല്ലാപേരും വാക്സീൻ സ്വീകരിക്കണം. 

കോവിഡിന്റെ രണ്ടാം തരംഗം വെല്ലുവിളിയാണെന്നതിൽ സംശയമില്ല. എന്നാൽ ഒരുമിച്ച് ശ്രമിച്ചാൽ നമുക്ക് ഈ വെല്ലുവിളി തീർച്ചയായും നേരിടുവാനാകും എന്നതിനും സംശയം വേണ്ട.

English Summary : COVID- 19 second wave, reasons behind this

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com