ADVERTISEMENT

കോവിഡ് ബാധിതരും ക്വാറന്റീനിൽ കഴിയുന്നവരും ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? കോവിഡ് നോഡൽ ഓഫിസർ ഡോ. ആർ. സജിത്ത് കുമാർ മറുപടി നൽകുന്നു 

∙ കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും ക്വാറന്റീനിൽ കഴിയുന്നവരും പനി, ജലദോഷം, തലവേദന, തലയ്ക്കു മന്ദത, വയറിളക്കം, വയറുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിശോധനയ്ക്കു മുൻപുതന്നെ കോവിഡ് പോസിറ്റീവാണെന്നു കരുതിവേണം കുടുംബാംഗങ്ങളുമായി ഇടപഴകാൻ.

∙ അവശ്യ സേവന വിഭാഗങ്ങളിൽ ജോലിക്കു പോകേണ്ടവർ, അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി പുറത്തു പോകേണ്ടി വരുന്നവർ എന്നിവർ വീടുകളിൽ തിരിച്ചെത്തിയാൽ കഴിവതും ഒരു മുറിയിൽ തനിച്ചു കഴിയാൻ ശ്രദ്ധിക്കണം.

∙ പുറത്തു നിന്നു വരുന്നവർ വീടുകളിൽ പ്രവേശിക്കുന്ന ഉടൻ മാസ്ക് ഊരിമാറ്റരുത്. ശരീരം ശുചിയാക്കിയ ശേഷം മാത്രം മാസ്ക് മാറ്റി മുഖവും ശുചിയാക്കുക. തുടർന്ന് മാത്രമേ വീട്ടിലുള്ളവരുമായി ഇടപഴകാവൂ.

∙ വീട്ടിലെ ജനാലകൾ തുറന്നിട്ടു വായു സഞ്ചാരം ഉറപ്പുവരുത്തണം. കോവിഡ് ബാധിതർ കഴിയുന്ന മുറിയിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും പുറത്തെ വായുവിലേക്കു വൈറസുകൾ പടരുമ്പോൾ ഇതിന്റെ ശേഷി ഇല്ലാതാകും. ഇതോടെ മറ്റുള്ളവർക്കു കോവിഡ് പകരാനുള്ള സാധ്യത ഇല്ലാതാകും.

∙ പുറത്തുനിന്നു വരുന്നവർ പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവരുടെ സമീപം പോകരുത്.

∙ കുടുംബാംഗങ്ങൾ ഒരു മേശയ്ക്കു ചുറ്റുമിരുന്നു ഭക്ഷണം കഴിക്കുന്നത് തൽക്കാലം ഒഴിവാക്കണം. പ്രായമുള്ളവർക്ക് മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാകാത്ത വിധത്തിൽ ഭക്ഷണം നൽകുന്നതാണ് നല്ലത്.

∙ ശ്വാസഗതി, ഓക്സിജൻ നില എന്നിവ വീട്ടിൽ തന്നെ പരിശോധിക്കണം. ഒരു മിനിറ്റിൽ 20 തവണ വരെയാണ് ആരോഗ്യമുള്ള ഒരാളുടെ ശ്വാസഗതി. ഇത് 20 തവണയിൽ കൂടിയാൽ ഡോക്ടറുടെ സേവനം തേടണം. 30 തവണയിൽ കൂടിയാൽ അടിയന്തര ചികിത്സ വേണം.

∙ ആരോഗ്യമുള്ള ആളിന്റെ ഓക്സിജന്റെ ലവൽ 94 വരെയാകാം. 90 ൽ താഴേക്കു പോയാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം.

∙ കോവിഡ് പോസിറ്റീവ് ആയി കഴിയുന്നവർ ധാരാളം വെള്ളം കുടിക്കണം. മൂക്കിലും നെഞ്ചിലും ആവി പിടിക്കുന്നത് നല്ലതാണ്.

∙ കോവിഡ് ബാധിതർക്കും കോവിഡ് മാറിയവർക്കും ഉന്മേഷക്കുറവ്, ക്ഷീണം, തളർച്ച, മടുപ്പ്, അധ്വാനമുള്ള ജോലികൾ ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവ കണ്ടേക്കാം. ഒരുമാസം വരെ ഈ അവസ്ഥ തുടരാം. ഇത് വൈറസിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിന്റെ ഭാഗമാണ്. 

ലോക്ഡൗൺ കാലത്തു രോഗികൾ എന്തൊക്കെ ശ്രദ്ധിക്കണം? ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ് മറുപടി നൽകുന്നു

∙ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്നവർ ആരോഗ്യ പ്രശ്നങ്ങൾ ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും ഫോണിൽ വിളിച്ചു പങ്കുവയ്ക്കണം.

∙ ചുമ, പനി, ശ്വാസം മുട്ടൽ, തുടങ്ങി മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറുമായി ബന്ധപ്പെട്ട ശേഷം ഇവർ നിർദേശിക്കുന്ന പ്രകാരം അടുത്തുള്ള സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ, കോവിഡ് ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സ തേടണം.

∙ ചിലപ്പോൾ കര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത രോഗികൾക്കു മണിക്കൂറുകൾ കൊണ്ട് ഗുരുതരമാകാറുണ്ട്. അതിനാൽ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ വരെ ചർച്ച ചെയ്യണം.

∙ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവർ ആശുപത്രി സന്ദർശനം കഴിവതും ഒഴിവാക്കണം.

∙ ഡയാലിസിസ് ചെയ്യുന്നവർ, കാൻസർ രോഗികൾ, റേഡിയേഷൻ, കീമോ തുടങ്ങിയ ചികിത്സകൾ ചെയ്യുന്നവർ ഡോക്ടർമാരുടെ നിർദേശം അനുസരിച്ചു കൃത്യമായി ചികിത്സ തേടണം. ഇത്തരം രോഗികൾക്കു കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യത്തിൽ വിദഗ്ധ ചികിത്സ നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

∙ നീട്ടിവയ്ക്കാവുന്ന സാധാരണ ശസ്ത്രക്രിയകളും ചികിത്സകളും ഡോക്ടർമാരുടെ നിർദേശം തേടിയ ശേഷം നീട്ടി വയ്ക്കണം.

∙ ഗുരുതര നിലയിലുള്ള കോവിഡ് ബാധിതരെയും കാര്യമായി ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകളുടെയും വാർഡുകളിലെ കിടക്കകളുടെയും ലഭ്യത അനുസരിച്ചാണു കിടത്തിച്ചികിത്സിക്കുന്നത്.

∙ വീടുകളിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവരെയാണ് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന ഡൊമിസിലിയറി കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കുന്നത്. ഇവിടെ ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല.

English Summary : COVID- 19 home isolation and quarantine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com