കരിപ്പൂരിൽ അന്നു നടന്ന വിമാനാപകടവും ജീവനോടെ എത്തിയ 41 പേരും; സേവനത്തിന്റെ ഉദാത്ത മാതൃക
Mail This Article
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്, ജോലി കഴിഞ്ഞ് വീട്ടിലെത്തി, അത്യാവശ്യകാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോഴാണ് മെഡിക്കല്‍ എമര്‍ജന്‍സി കാള്‍ വരുന്നത്. 'കരിപ്പൂരില്‍ വിമാനപകടമുണ്ട് എത്രയും പെട്ടെന്ന് തിരികെ ആശുപത്രിയിലെത്തണം, മുഴുവന്‍ നഴ്സിങ്ങ് സംവിധാനങ്ങളും സജ്ജമാക്കണം'. പുറത്ത് കനത്ത് പെയ്യുന്ന മഴയാണ്. സന്ദര്‍ഭത്തിന്റെ പ്രാധാന്യം സമാനതകളില്ലാത്തതായതിനാല് സമയം അല്‍പ്പം പോലും പാഴാക്കാനില്ലായിരുന്നു. വന്നതിനേക്കാള്‍ വേഗത്തില്‍ ആശുപത്രിയില്‍ തിരിച്ചെത്തി. അല്‍പ്പസമയത്തിനകം പരിക്കേറ്റവര്‍ എത്തുമെന്ന അറിയിപ്പ് വന്നു. പക്ഷേ എത്രപേരുണ്ടാകും? എന്തായിരിക്കും പരിക്കിന്റെ സ്വഭാവം എന്നതിനെകുറിച്ചൊന്നും യാതൊരു ധാരണയുമില്ല.
ജീവനക്കാരെ ക്രമീകരിക്കല്‍
ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ. നൂറ്റി എഴുപതോളം പേരാണ് ഫ്ളൈറ്റിലുള്ളതെന്നറിഞ്ഞത്. മുഴുവന്‍ പേരും ഞങ്ങളുടെ ഹോസ്പിറ്റലിലേക്കാണ് വരുന്നത് എന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ആരംഭിച്ചു. ജീവനക്കാരെ സജ്ജീകരിക്കലാണ് ആദ്യമായും പരമപ്രധാനമായും ചെയ്യേണ്ടത്. പകല്‍ ഷിഫ്റ്റ് കഴിഞ്ഞ് തിരികെ പോയ മുഴുവന്‍ നഴ്സിങ്ങ് ജീവനക്കാരെയും തിരികെ വിളിച്ചു. നൈറ്റ് ഷിഫ്റ്റിലുണ്ടായിരുന്ന നഴ്സിങ്ങ് ജീവനക്കാരെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ നിയോഗിച്ചു. ഓര്‍ക്കേണ്ട കാര്യം ഇതിനെല്ലാമായി മുന്‍പിലുണ്ടായിരുന്ന സമയം എന്നത് വെറും പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമായിരുന്നു എന്നതാണ്.
മിനിറ്റുകള്‍ക്കകം തന്നെ എല്ലാം സജ്ജമായി. അപ്പോഴേക്കും സൈറണ്‍ മുഴക്കി ആംബുലന്‍സുകളിലും സ്വകാര്യ വാഹനങ്ങളിലുമായി പരിക്കേറ്റവര്‍ എത്തിത്തുടങ്ങി. മനസ്സിനെയാകെ പിടിച്ചുലയ്ക്കുന്നതായിരുന്നു കാഴ്ചകള്‍. വേദന സഹിക്കാനാകാതെ അലറിക്കരയുന്നവര്‍, ശരീരമാസകലം രക്തം പുരണ്ടവര്‍, പരിക്കിന്റെ ആഘാതം മൂലം ബോധം നഷ്ടപ്പെട്ടവര്‍, ഇതിനിടയില്‍ ചേതനയറ്റ കോ പൈലറ്റും മറ്റ് രണ്ടുപേരും. കാഴ്ചകളുടെ ഭീകരതയില്‍ മനസ്സൊരു നിമിഷം പതറിയെങ്കിലും പെട്ടെന്നുതന്നെ സമനില വീണ്ടെടുത്തു. കോവിഡിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമായതിനാലും വരുന്നവര്‍ മുഴുവന്‍ കോവിഡ് ബാധിതരാകുവാനുള്ള സാധ്യതയുള്ളതിനാലും സൂരക്ഷാ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും നടത്താനാകുമായിരുന്നില്ല. ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ജീവനക്കാരുമെല്ലാം ഫുള്‍ പി പി ഇ കിറ്റിലേക്ക് മാറിയിരുന്നു.
ഈ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ കൃത്യമായി നിര്‍വചിച്ചിരിക്കുന്ന ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രോട്ടോക്കോള്‍ ഉണ്ട്. ഇതില്‍ പരിശീലനം സിദ്ധിച്ചവരും പരിചയ സമ്പന്നരുമായവരാണ് ഞങ്ങളോടൊപ്പമുള്ള എല്ലാ ജീവനക്കാരും മെഡിക്കല്‍ ടീമുമെന്നതിന്റെ ആത്മവിശ്വാസം വലുതായിരുന്നു. ഓരോ സെക്കന്റിലും നിര്‍വഹിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ എല്ലാവര്‍ക്കുമുള്ളതിനാല്‍ കാര്യങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ മുന്‍പിലേക്ക് നീങ്ങി. സേവനകാലത്ത് അപൂര്‍വമായി ലഭിക്കുന്ന അനുഭവമാണ് ഇത്. മേല്‍ത്തട്ട് മുതല്‍ കീഴ്ത്തട്ട് വരെ എല്ലാവരും ഒറ്റ ടീമായി, കൃത്യമായ ഏകീകരണത്തോടെ പ്രവര്‍ത്തിച്ചു.
എമര്‍ജന്‍സി വിഭാഗത്തിലെത്തിയ രോഗികളെ കൃത്യമായ പ്രാഥമിക വിശകലനത്തിന് ശേഷം അവസ്ഥയുടെ ഗൗരവത്തിനനുസരിച്ച് വേര്‍തിരിച്ച് വിവിധ മേഖലകളിലേക്ക് മാറ്റിക്കൊണ്ടിരുന്നു. ഇത് വിചാരിക്കുന്നത്ര എളുപ്പമുള്ള കാര്യമല്ല. പരിക്കുപറ്റിയ ഓരോ വ്യക്തിക്കും അനുയോജ്യമായ മേഖല എമര്‍ജന്‍സി വിഭാഗത്തില്‍ നിന്ന് നിശ്ചയിച്ച് രോഗി അവിടെ എത്തും മുന്‍പെ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏര്പ്പെടുത്തിക്കഴിയണം. നിരവധിയായ വിഭാഗങ്ങളും വ്യക്തികളും സ്തുത്യര്‍ഹമായാണ് ഈ ദൗത്യം നിര്‍വഹിച്ചത്.
41 പേരാണ് ജീവനോടെ ഞങ്ങളുടെ അരികില്‍ ചികിത്സ തേടിയെത്തിയത്. ഇതില്‍ രണ്ട് പേര് കോവിഡ് ബാധിതരായിരുന്നു. എന്നാല്‍ മൂന്നാമതൊരാളിലേക്ക് കോവിഡ് ബാധിക്കാതെ അതീവ ഗുരുതരാവസ്ഥയിലുണ്ടായിരുന്നവരുടേതുള്പ്പെടെയുള്ള ജീവന് രക്ഷിക്കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യം വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ തീരുന്നതിനുമപ്പുറമാണ്. പരിചരണത്തിന്റെ മാലാഖമാര്‍ എന്നാണ് ഞങ്ങളുടെ വിളിപ്പേര്. ആ ബഹുമാനത്തെ അന്വര്‍ത്ഥമാക്കുന്ന സേവനത്തിന് നേതൃത്വം നല്കുവാന് അന്നേ ദിവസം സേവനത്തിനെത്തിച്ചേര്ന്ന ഓരോ നഴ്സിങ്ങ് ജീവനക്കാരനും സാധിച്ചു എന്നത് ചാര്താര്ത്ഥ്യമേകുന്നു.
(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ചീഫ് നഴ്സിങ്ങ് ഓഫീസര്‍ ആണ് ലേഖിക)
English Summary : International nurses day 2021