ADVERTISEMENT

കോവിഡിനെതിരെ ലോക്ഡൗൺ ഒരു ശാശ്വത പരിഹാരമല്ലെന്നും വൈറസിന്റെ വ്യാപനം കുറയ്ക്കുന്നതിന് പുതിയ പെരുമാറ്റ രീതികൾ അഭ്യസിച്ച് ജീവിക്കുകയാണു വേണ്ടതെന്നും മുൻ ഡിജിപി ജേക്കബ് പുന്നൂസ്. എന്തു ചെയ്യരുതെന്ന് അറിഞ്ഞശേഷവും കാണിച്ച പൊതുവായ സൂക്ഷ്മതക്കുറവിനുള്ള പ്രായശ്ചിത്തമാണ് ലോക്ഡൗണ്‍. ഒരോരുത്തരും സ്വയം നിയന്ത്രിക്കുകയും കരുതൽ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ മുന്നോട്ടു പോകാനാകൂ എന്നും സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു.

ജേക്കബ് പുന്നൂസിന്റെ കുറിപ്പ് വായിക്കാം :

ലോക്ഡൗണ്‍ ഒരു ശാശ്വത പരിഹാരമല്ല : ‘എന്തു നാം ചെയ്യരുത്‌’ എന്ന്  അറിഞ്ഞതിനു ശേഷവും നാം കാണിച്ച പൊതുവായ സൂക്ഷ്മതക്കുറവിനുള്ള പ്രായശ്ചിത്തം മാത്രം എന്നു കരുതിയാൽ മതി.

വൈറസ് ഇവിടെ എന്നും കാണും. അത് നമുക്ക് ഭീഷണിയായി നിലനിൽക്കുമ്പോൾ അതിന്റെ വ്യാപനത്തോത് വളരെ കുറയ്ക്കുന്ന പുതിയ പെരുമാറ്റരീതികൾ അഭ്യസിച്ചു ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിക്കണം. അല്ലെങ്കിൽ കോവിഡ് മൂലമോ, വീണ്ടും വീണ്ടും ഏർപെടുത്തേണ്ടിവരുന്ന ലോക്ഡൗണുകൾ മൂലമോ നാം നശിച്ചുപോകും.

ആകാശത്തും കടലിലും അപകടമില്ലാതെ സഞ്ചരിക്കാൻ നാം പഠിച്ചു. അതുപോലെ വൈറസുള്ള ഒരു ലോകത്തു ജീവിക്കാൻ പഠിക്കണം. അല്ലെങ്കിൽ ആറാറു മാസം കൂടുമ്പോൾ രണ്ടു മാസം വീതം ലോക്ഡൗൺ അനുഭവിച്ചും വളരെപ്പേരെ കോവിഡിന് കുരുതി കൊടുത്തും നമുക്ക് എന്നും ജീവിക്കേണ്ടിവരും.

പേടിച്ചടച്ചുപൂട്ടലല്ല കോവിഡിനുള്ള ശാശ്വത പരിഹാരം. ആദ്യം അതല്ലാതെ മറ്റു വഴിയില്ലായിരുന്നു. ഇന്ന്‌ self-lockdown മാത്രമേ നമുക്ക് രക്ഷയുള്ളൂ. അവനവന്റെ വായും മൂക്കും അടച്ചുപൂട്ടുക, ആറടി അകലം പാലിച്ചില്ലെങ്കിൽ ആറടി മണ്ണിന്റെ അവകാശികളെന്നു കരുതി അകലം പാലിക്കുക, വീടുകളിലും അല്ലാതെയും അടച്ചിട്ട മുറികളിൽ കൂട്ടം കൂടാതിരിക്കുക, ഭക്ഷണം ഒറ്റയ്ക്കിരുന്നു കഴിക്കുക, വിനോദത്തിനും സന്ദർശനത്തിനും ഒത്തുചേരലിനും വേണ്ടിയുള്ള യാത്രകൾ ഒഴിവാക്കുക, അവനവന്റെ ജോലി വൈറസ് വ്യാപന അപകട രഹിതമായി ചെയ്യുവാൻ പരിശീലിക്കുക. ഇതൊക്കെയാണ് നാം ചെയ്യേണ്ടത്.

ഇതൊക്കെ പഠിക്കാൻ നമുക്ക് വൈറസ് ഒരു കൊല്ലം സമയം തന്നു. എന്നാൽ, ഇതൊന്നും പൊലീസ് ഇടപെടൽ കൂടാതെ പഠിക്കാനും നടപ്പാക്കാനും, ഒരു സമൂഹം എന്ന നിലയിൽ, നാം മറന്നു. ആ മറവിക്കുള്ള കനത്ത വില ഒന്നുകിൽ ഓക്സിജൻ ദൗർലഭ്യമായി, അല്ലെങ്കിൽ ലോക്ഡൗൺ സൃഷ്ടിക്കുന്ന അതിഭീമ നഷ്ടമായി നാം നൽകേണ്ടി വരും.

ഒരബദ്ധം മാനുഷികം, സാധാരണം. ഒരനുഭവം കൊണ്ടു പഠിക്കുന്ന സമൂഹങ്ങൾ മിടുക്കർ.  അതുകൊണ്ടു പഠിക്കാത്തവർ അഹങ്കാരികൾ :

എന്നാൽ, രണ്ട് അനുഭവങ്ങൾകൊണ്ടും പഠിക്കാത്തവർ, അവർ മിടുക്കരുടെ അടിമകളാകും.അതാണ് ചരിത്രം!

അതുകൊണ്ടു ലോക്ഡൗൺ നീട്ടിയാലും ഇല്ലെങ്കിലും വൈറസ് ഭീഷണി നിലനിൽക്കുന്ന ലോകത്തു വൈറസിനെതിരെ self lockdown രീതിയിൽ ജീവിക്കാൻ തയ്യാറാകുക. അതിനു വാക്സിൻ നമ്മളെ സഹായിക്കുകയും ചെയ്താൽ ഉത്തമം.

ഓർക്കുക, ഇതു ലാസ്റ്റ് ബസ്. അവസാനത്തെ ചാൻസ്!

English Summary : Former Kerala Police Chief Jacob on importance of self lockdown 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com