ADVERTISEMENT

ലോകത്തെ ഏറ്റവും ഭീകരനായ കൊലയാളി നിങ്ങളുടെ പോക്കറ്റിൽ ഒളിച്ചിരിപ്പുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? നിങ്ങൾ പുകയില ഉപയോഗിക്കുന്ന ഒരാളാണെങ്കിൽ അത് സത്യമാണ്. ഇരുപതാം നൂറ്റാണ്ടിൽ രണ്ട് ലോക മഹായുദ്ധങ്ങളിലായി 160 ലക്ഷം മനുഷ്യർ കൊല്ലപ്പെട്ടു. ഇത് എറ്റവും ഉയർന്ന അനുമാനമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ നൂറ്റാണ്ടിൽ ചുരുങ്ങിയത് 10 കോടി മനുഷ്യർ പുകയിലയുടെ ഉപയോഗംകൊണ്ട് മരണമടഞ്ഞു. അതെ, നമ്മുടെ കീശയിൽ ഇരിക്കുന്ന ആ പുകയില ഉൽപ്പന്നത്തിന് അണുവായുധത്തേക്കാൾ പ്രഹരശേഷിയുണ്ട്. കൃത്യമായി പറഞ്ഞാൽ പതുക്കെ മിടിക്കുന്ന ഒരു ടൈം ബോംബാണത്.

പുകയിലയും പുതിയ ലോകവും

പുകയില മനുഷ്യരാശിയുടെ തീരാശാപമായി മാറിയിട്ട് നൂറ്റാണ്ടുകൾ പലത് പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. 1492 ൽ കൊളംബസിന്റെ അമേരിക്കൻ വൻകരയിലെ അധിനിവേശമാണ് പുകയില യൂറോപ്പിൽ എത്താൻ വഴിയൊരുക്കിയത്. അമേരിക്കൻ വൻകരയെന്ന 'പുതിയ ലോക'ത്തുനിന്നും സർ ഫ്രാൻസിസ് ഡ്രേക്ക് ജന്മനാടായ ഇംഗ്ലണ്ടിലേക്ക് തിരിച്ചുവന്നത് യൂറോപ്പിന് അന്നേവരെ പരിചതമല്ലാത്ത രണ്ട് സസ്യങ്ങളുമായിട്ടാണ്; പുകയിലയും ഉരുളക്കിഴങ്ങും. ഉരുളക്കിഴങ്ങിനെ ഒരു വിഷസസ്യമായും പുകയിലയെ ഒരു ദിവ്യഔഷധവുമായി ജനങ്ങൾ അന്ന് കണക്കാക്കി. 'സത്യം ചെരുപ്പ് കെട്ടുന്ന സമയത്ത് നുണ ലോകത്തിന്റെ പകുതി ദൂരം സഞ്ചരിക്കും' എന്ന മാർക് ട്വയ്ൻ വാക്കുകൾ പോലെ, ചുരുങ്ങിയകാലം കൊണ്ട് പുകയിലയുടെ ഉപയോഗം പിന്നീട്‌ ലോകം മുഴുവൻ വ്യാപിച്ചു. പോയകാലം പോലെയല്ല. പുകയിലയുടെ ദൂഷ്യവശങ്ങൾ ഇന്ന് ഏറെക്കുറെ എല്ലാവർക്കുമറിയാം.‌ നിരന്തരമായ ബോധവൽക്കരണത്തിലൂടെ പുകയില ഉപയോഗം ആഗോളതലത്തിൽ കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇന്നും അത് വലിയൊരു ആരോഗ്യ പ്രതിസന്ധിയായി തുടരുന്നു. ലോകത്തെ 130 കോടിയിലധികം വരുന്ന പുകയില ഉപയോക്താക്കളിൽ ഏൺപത് ശതമാനവും വികസ്വര, ദരിദ്ര രാജ്യങ്ങളിൽ പെട്ടവരാണ്. 

രോഗം; ശരീരത്തിലും സമൂഹത്തിലും 

പുകയില ഉണ്ടാക്കുന്ന രോഗങ്ങൾ പലവിധമുണ്ടെങ്കിലും ഇന്ത്യയിൽ അതിന്റെ വ്യാപ്തി ഭയാനകമാണ്. ഇന്ത്യയിൽ ക്ഷയത്തിന്റെയും മലേറിയയുടെയും എയ്ഡ്സിന്റെയും പ്രതിവർഷ മരണ നിരക്കുകൾ കൂട്ടിയാലും പുകയില മൂലമുള്ള മരണത്തിന്റെ അത്ര വരില്ല! ലോകത്ത് പ്രതിവർഷം എൺപത് ലക്ഷത്തിനു മേലെ മനുഷ്യർ പുകയില മൂലമുള്ള രോഗങ്ങളാൽ മരിക്കുന്നു. അതിൽ ചുരുങ്ങിയത് 12 ലക്ഷം പേരെങ്കിലും പരോക്ഷമായ പുകവലി (passive smoking) മൂലം ജീവൻ നഷ്ടപ്പെടുന്നവരാ‌ണ്. അതുകൊണ്ടുതന്നെ പുകവലിയും പുകയില ഉപയോഗവും പ്രത്യക്ഷമായും പരോക്ഷമായും ഒരു സാമൂഹിക വിപത്താണ്. പുകയില ശരീരത്തിൽ ദോഷം ചെലുത്താത്ത ഒരു അവയവം പോലുമില്ല എന്ന് നിസ്സംശയം പറയാം. പുകയിലജന്യമായ ഏറ്റവും വലിയ രോഗം കാൻസർ തന്നെയാണ്. ആഗോളതലത്തിൽ ശ്വാസകോശ അർബുദമാണെങ്കിൽ ഇന്ത്യയിൽ വായിലെ അർബുദമാണ് പരക്കെ കാണപ്പെടുന്നത്. ചവയ്ക്കുന്ന വിവിധതരം പുകയില ഉൽപ്പന്നങ്ങൾ ഇന്ത്യയുടെ ഗ്രാമങ്ങളിൽ പോലും സർവസാധാരണമാണ്. ഇന്ത്യയിൽ സ്ത്രീകൾ ഒരുപക്ഷേ അധികം ചർച്ച ചെയ്യപ്പെടാത്ത, പുകയിലയുടെ നിശബ്ദ ഇരകളാണ്. ചുരുങ്ങിയത് ഏഴായിരം മാരക രാസവസ്തുക്കൾ പുകയിലയിൽ അടങ്ങിയിട്ടുണ്ട് എന്ന് അനുമാനിക്കുന്നു. അവയിൽ 69 എണ്ണം മനുഷ്യരിൽ കാൻസർ ഉണ്ടാക്കാൻ കഴിവുള്ളവയാണെന്ന് വ്യക്തമായി തെളിയിക്കപ്പെട്ടതാണ്. വളരെ പരിമിതമായ പുകയില ഉപയോഗം കുഴപ്പമുണ്ടാക്കില്ല എന്നു കരുതുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ cumulative effect ഉള്ള പുകയിലക്ക് ദീർഘകാല ഉപയോഗത്താൽ മാരക രോഗങ്ങൾ വരുത്തിവയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എരുക്ക് തിന്ന് പശുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് നാം കണ്ടിട്ടുണ്ട്. അവയുടെ ഇലകളിലുള്ള വിഷം (cardiac glycosides) ആണ് അതിനുകാരണം. ഇത്തരത്തിൽ പുകയില ചെടി അതിന്റെ നിലനിൽപ്പിനുവേണ്ടി ഉല്പാദിപ്പിക്കുന്ന ഒരുതരം വിഷമാണ് (secondary metabolite) 'നിക്കോട്ടിൻ' എന്ന രാസവസ്തു. പുകയിലയിലെ ഏറ്റവും അപകടകരമായ വസ്തുവും ഇതുതന്നെ. ഉപയോഗിക്കാൻ പാടില്ല എന്ന് വിവേകമുള്ള മനുഷ്യനോട് വ്യക്തമായി തന്നെ പ്രകൃതി പറയാതെ പറയുന്നു. 

susanth
ഡോ. ബി സുശാന്ത്

കൊറോണയും പുകയിലയും

പുകവലിയും പുകയില ഉപയോഗവും കോവിഡ് രോഗത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രതികൂലമായി ഭവിക്കാം. രോഗം പിടിപെടാനും, ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുവിന് അതിവേഗം പെരുകാനും പുകവലിശീലം‌ സഹായകരമാകാം. പുകവലി  ഹൃദയസംബന്ധമായ (cardiovascular diseases) പ്രശ്നങ്ങളും ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഉണ്ടാക്കുമെന്നതിനാൽ കോവിഡ് രോഗത്തിന്റെ തീവ്രത വർധിക്കാം. രോഗപ്രതിരോധവ്യവസ്ഥയെ സാരമായി ബാധിക്കുന്ന പുകയില ഉൽപ്പന്നങ്ങൾ കോവിഡ് കാലത്ത് ഉപേക്ഷിക്കേണ്ടതു തന്നെയാണ്‌. അതിനാൽതന്നെ കോവിഡ് പ്രതിരോധത്തിന് കൈകൾ ശുചിയാക്കുകയും മാസ്ക്ക് വയ്ക്കുകയും ചെയ്യുന്നതുപോലെതന്നെ, പുകയില ഉപയോഗം ഉപേക്ഷിക്കുകയും, മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യണം. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുന്നുലക്ഷം കവിയുമ്പോൾ, ആ കണക്കുകൾ നമ്മെ ആശങ്കയിലാഴ്ത്തുമ്പോൾ, പ്രതിവർഷം ഇന്ത്യയിൽ പത്തുലക്ഷം പേർ പ്രത്യക്ഷമോ പരോഷമോ ആയ പുകയില ഉപയോഗം കൊണ്ട് മരണമടയുന്നു എന്ന അറിവ് പുകയിലയുടെ അപകടത്തിന്റെ വ്യാപ്തി കോവിഡിനേക്കാൾ ഭായാനകമാണെന്ന് തെളിയിക്കുന്നു.

മാറുന്ന ശീലങ്ങൾ, മാറാത്ത ദുശ്ശീലം 

പുകവലി, പുകയില ഉപയോഗ‌‌‌‌ത്തിന്റെ മാനങ്ങൾ അനുദിനം മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു. പുതിയകാലത്ത് പലരീതിയിൽ അവ ലഭ്യമാണ്. പുകയിലയിൽ തുടങ്ങി‌ മറ്റ് ലഹരികളിലേക്ക് ചേക്കേറുന്ന പ്രവണത യുവതലമുറയിൽ വ്യാപകമായി കണ്ടുവരുന്നു. അത്തരത്തിൽ പുകയില ഒരു gateway drug ആയി പ്രവർത്തിക്കുന്നു. അടുത്ത കാലങ്ങളിൽ വിപണിയിൽ വന്ന heated tobacco products വൻ പ്രചാരം നേടിയിരുന്നു. പുകയിലയെ കുറഞ്ഞ ചൂടിൽ വാട്ടി അതിലെ നിക്കോട്ടിൻ നീരാവിയുമായി ഇടകലർത്തി ഉപയോഗിക്കുന്ന ഈരീതിക്ക് പാർശ്വഫലങ്ങൾ കുറവാണ് എന്ന വാദമുണ്ടായിരുന്നു. എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ മറ്റ് സാമ്പ്രദായിക പുകയില ഉൽപ്പന്നങ്ങളുടെ അത്രതന്നെ അപകടകായിയാണ്. ഇത്തരം ഉപകരണങ്ങളിൽ നിന്ന് വമിക്കുന്ന aerosols, സ്വന്തം ശരീരത്തിലും ചുറ്റിലുള്ളവർക്കും മാരകമായ ദോഷങ്ങൾ ഉണ്ടാക്കും. 2007 ൽ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ ഇത്തരം ഉൽപ്പന്നങ്ങളുടെയും, e cigarettes (electronic nicotine delivery systems) ന്റെയും ഉപയോഗം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

പ്രതിവിധി, പരിഹാരം 

ഒരു ശരാശരി മനുഷ്യൻ പുകവലി നിർത്തുമ്പോൾ ആദ്യ 12 മണിക്കൂറിനുള്ളിൽ രക്തത്തിലെ കാർബൺ മോണോക്സൈഡിന്റെ അളവ് സാധാരണ നിലയിലാകുന്നു. രണ്ടുമുതൽ പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിൽ ശ്വാസകോശം അതിന്റെ പ്രവർത്തനം തിരിച്ചു പിടിക്കാൻ തുടങ്ങുന്നു. ഒൻപത് മാസത്തിനുള്ളിൽ ശ്വാസ തടസവും മറ്റ് ബുദ്ധിമുട്ടുകളും കുറയുന്നു. എന്നാൽ അലസമായി നാം പുകച്ചുവിടിന്ന ഒരു സിഗരറ്റിനൊപ്പം നമ്മുടെ ആയുസിന്റെ പതിനൊന്നു മിനുറ്റുകളും പറന്നുപോകുന്നു.

പുകയില ഉപേക്ഷിക്കാനുള്ള പ്രതിവിധി മുഖ്യമായും അതിന്റെ ഉപയോഗം തടയൽ തന്നെയാണ്. പുകയില ഉപയോഗം നിർത്തുവാനായി ശ്രമിക്കുന്നവരെ സഹായിച്ചും, സമൂഹത്തെ നിരന്തരം ബോധവൽക്കരിച്ചും ഈ മഹാവിപത്തിനെ നാം ചെറുക്കേണ്ടതുണ്ട്. പുകയിലയുടെ ഉപയോഗംമൂലമുള്ള വിനാശം യുദ്ധത്തിനേക്കാളും മഹാമാരിയേക്കാളും ഭീകരമാണ് എന്ന തിരിച്ചറിവ് നാം നേടേണ്ടതുണ്ട്. പുകയില ഉപേക്ഷിക്കാനും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കാനും നാം തയാറാകണം.

ഡോ. ബി സുശാന്ത്

ചെയർമാൻ

കൗൺസിൽ ഓൺ ഡെന്റൽ ഹെൽത്ത്

ഇന്ത്യൻ ഡന്റൽ അസോസിയേഷൻ

കേരള 2020–2021

English Summary : No Tobacco Day 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com