ADVERTISEMENT

അടുത്തിടെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് വിയറ്റ്നാം സന്ദര്‍ശിച്ചിരുന്നു. സിംഗപ്പൂരില്‍ നിന്ന് വിയറ്റ്നാമിലേക്ക് പറക്കേണ്ടിയിരുന്ന കമലയുടെ യാത്ര അപ്രതീക്ഷിതമായി ഒരു മൂന്നു മണിക്കൂര്‍ താമസിപ്പിക്കേണ്ടി വന്നു അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്. വിയറ്റ്നാമിലെ ഹനോയിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു നിഗൂഢ രോഗമാണ് കമലയുടെ യാത്ര വൈകിച്ചത്. 

2016ല്‍ ക്യൂബയിലെ ഹവാനയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ നിഗൂഢ രോഗത്തിന് പേര് ഹവാന സിന്‍ഡ്രോം. ക്യൂബയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയുമാണ് അന്ന് ഈ രോഗം ബാധിച്ചത്. ചെവിയില്‍ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുക, ചെവിയില്‍ തുടര്‍ച്ചയായ മുഴക്കം, കേള്‍വി നഷ്ടം, തലയ്ക്കുള്ളില്‍ അമിതമായ സമ്മര്‍ദം, ഓര്‍മക്കുറവ്, കാഴ്ചയ്ക്ക് തടസ്സം, മനംമറിച്ചില്‍, തലകറക്കം, ശരീരത്തിന്‍റെ ബാലന്‍സ് നഷ്ടമാകല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് പലര്‍ക്കും ഹവാന സിന്‍ഡ്രോമിന്‍റെ ഭാഗമായി പെട്ടെന്ന് അനുഭവപ്പെട്ടത്. ഇരുന്നൂറിലധികം അമേരിക്കന്‍ നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും അന്ന് മുതല്‍ ഹവാന സിന്‍ഡ്രോം ബാധിച്ചിട്ടുണ്ടെന്ന് സിഐഎ ഡയറക്ടര്‍ വില്യം ബേര്‍ണ്‍സ് പറയുന്നു. അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് മാത്രമല്ല ചില കനേഡിയന്‍ പൗരന്മാരും ഹവാനയില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിട്ടു. 

പലര്‍ക്കും ഇത് പിന്നീട് ഭേദമായെങ്കിലും അപൂര്‍വം ചിലരില്‍ തലവേദന, ഓര്‍മക്കുറവ്, ഏകാഗ്രത കുറവ്, ഉറക്കമില്ലായ്മ, വിഷാദരോഗം, ബാലന്‍സ് നഷ്ടമാകല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ തുടരുകയും ഇതവരുടെ സാധാരണ ജീവിതത്തെയും ഔദ്യോഗിക കൃത്യനിര്‍വഹണത്തെയും ബാധിക്കുകയും ചെയ്തു. ഇതിന്‍റെ കാരണം കൃത്യമായി കണ്ടെത്താന്‍ സാധിച്ചില്ലെന്നതും അമേരിക്കയും ക്യൂബയും തമ്മിലുള്ള ദീര്‍ഘനാളത്തെ അവിശ്വാസവും രോഗത്തിന്‍റെ നിഗൂഢത വര്‍ധിപ്പിച്ചു. അതേ സമയം ക്യൂബ ഇതില്‍ നിന്ന് അകലം പാലിക്കുകയും തങ്ങള്‍ക്ക് ഇത്തരമൊരു രോഗത്തെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നും അറിയിച്ചു. 

അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിടുന്ന ഈ രോഗം മനപൂര്‍വം സൃഷ്ടിക്കപ്പെടുന്നതാണെന്ന് അമേരിക്ക കരുതുന്നു. അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷനും സിഐഎയും, സൈന്യവും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും വര്‍ഷങ്ങളായി ഇതിനെ പറ്റി അന്വേഷണം നടത്തിയിട്ടും ഹവാന സിന്‍ഡ്രോമിന്‍റെ കാരണങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

ചില തരം ഊര്‍ജ്ജ തരംഗങ്ങളാകാം ഹവാന സിന്‍ഡ്രോമിന് കാരണമാകുന്നതെന്ന് നാഷണല്‍ അക്കാദമീസ് ഓഫ് സയന്‍സസ് 2020 ഡിസംബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒരു പ്രത്യേക ഉറവിടത്തില്‍ നിന്ന് വരുന്ന റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനാണ് ഹവാന സിന്‍ഡ്രോമിലേക്ക് നയിക്കുന്നതെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഭാവിയിലും ഉണ്ടാകാമെന്നും അവ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ ഒരു സംവിധാനമുണ്ടാകണമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 

Emglish Summary : Kamala Harris trip delayed over possible 'Havana syndrome' case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com