ADVERTISEMENT

ജോണി പുത്തേഴത്തും മേരി മാത ഓട്ടോയും ഗോതുരുത്തിന്റെ സ്വന്തമാണ്. വിളിച്ചാൽ വിളികേൾക്കുന്ന മാലാഖ എന്നാണു നാട്ടുകാർ ജോണിയെക്കുറിച്ചു പറയുന്നത്. 2 വർഷമായി ഇദ്ദേഹം കോവിഡ് രോഗികൾക്കിടയിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു. കോവിഡ് ബാധിച്ചവരുടെ വീടുകളിൽ ചെല്ലാൻ പോലും പലരും മടിക്കുമ്പോൾ ജോണി ധൈര്യത്തോടെ രോഗികളെ കൈകളിൽ എടുക്കും. 

 

ഒന്നു വിളിച്ചാൽ മതി ഏതു പാതിരാത്രിയും ജോണി മേരിമാതയുമായി ഓടിയെത്തും. ഇതിനകം രണ്ടായിരത്തിലേറെ കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ചു. പലപ്പോഴും വീട്ടിൽ തിരിച്ചെത്തുമ്പോൾ രാത്രി ഏറെ വൈകും. ചിലപ്പോൾ നേരം പുലരും.

 

തിരഞ്ഞെടുപ്പു കാലത്തു കോവിഡ് ബാധിച്ച് ആശുപത്രിയിൽ പോകാൻ വാഹനം കിട്ടാതെ വലഞ്ഞ സ്ഥാനാർഥിയെ ആശുപത്രിയിലെത്തിച്ചാണു തുടക്കമിട്ടത്. സ്ഥാനാർഥിക്ക് ഇതാണു ഗതിയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന ചിന്തയാണു പ്രേരണയായത്. 

 

ശ്വാസം കിട്ടാതെ പിടയുന്ന കോവിഡ് രോഗികളെ കയ്യിലെടുക്കാൻ പേടിയില്ലേ എന്നു ചോദിച്ചാൽ തനിക്കു നാടിന്റെ മുഴുവൻ പ്രാർഥനയുണ്ടെന്നാണു ജോണിയുടെ മറുപടി. ഇത്രയും പേരെ കൊണ്ടുപോയിട്ടും ഒരു പനി പോലും ജോണിക്കോ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കോ വന്നിട്ടില്ല. മാസ്ക്, കയ്യുറ, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്നു ജോണി പറഞ്ഞു. 

 

പലരും കോവിഡ് രോഗികളെ കൊണ്ടുപോകാൻ ഭീമമായ തുക ഈടാക്കുമ്പോൾ ഒരു രൂപ പോലും ജോണി കൂടുതൽ വാങ്ങാറില്ല. സൗജന്യമായും കൊണ്ടുപോകാറുണ്ട്. ഭാര്യയും വിദ്യാർഥികളായ 2 മക്കളുമടങ്ങുന്നതാണു കുടുംബം. പിതാവിന്റെ 93 വയസ്സായ സഹോദരി ഇവരുടെ വീട്ടിലുണ്ട്. 

 

Content Summary : Kerala auto driver ferries nearly 2000 people with COVID symptoms to hospitals without fear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com