ADVERTISEMENT

ആസ്ട്രസെനകയുടെയോ ഫൈസറിന്‍റെയോ ആദ്യ ഡോസ് കോവിഡ് വാക്സീന്‍ എടുത്തവര്‍ക്ക് രണ്ടാം ഡോസായി ഒന്‍പത് ആഴ്ചകള്‍ക്ക് ശേഷം മൊഡേണ വാക്സീന്‍ നല്‍കുന്നത് കൂടുതല്‍ മെച്ചപ്പെട്ട പ്രതിരോധശേഷി നല്‍കുമെന്ന് പഠനം. ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്. 

 

ആസ്ട്രസെനകയുടെ രണ്ട് ഡോസുകളെയോ ഫൈസറിന്‍റെ രണ്ട് ഡോസുകളെയോ അപേക്ഷിച്ച് കൂടുതല്‍ പ്രതിരോധ പ്രതികരണം വാക്സീനുകള്‍ ഇടകലര്‍ത്തി നല്‍കുമ്പോൾ  ഉണ്ടാകുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 1070 വോളന്‍റിയര്‍മാരിലാണ് പരീക്ഷണം നടത്തിയത്. ഇത്തരത്തില്‍ വാക്സീനുകള്‍ ഇടകലര്‍ത്തി നല്‍കുന്നത്  സുരക്ഷിതമാണെന്നും ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 

 

മൊഡേണയ്ക്ക് പുറമേ നൊവവാക്സ് ഉപയോഗിച്ചും ഇത്തരം വാക്സീന്‍ ഇടകലര്‍ത്തല്‍ പരീക്ഷണങ്ങള്‍ നടത്തി. ആസ്ട്രസെനകയുടെ ആദ്യ ഡോസിനു ശേഷം രണ്ടാമത് ഡോസായി മൊഡേണയോ നൊവവാക്സോ നല്‍കുമ്പോൾ  രണ്ട് ഡോസ് ആസ്ട്രസെനക വാക്സീന്‍ ഉണ്ടാക്കുന്നതിലും കൂടിയ അളവില്‍ ആന്‍റിബോഡി ഉത്പാദനവും ടി-സെല്‍ പ്രതികരണവും വോളന്‍റിയര്‍മാരില്‍ ഉണ്ടായി. ഫൈസറിന്‍റെ ആദ്യ ഡോസിന് പിന്നാലെ മൊഡേണ നല്‍കിയപ്പോഴും ഇതേ പ്രതികരണം ലഭിച്ചു. എന്നാല്‍ ഫൈസറിന്‍റെ ആദ്യ ഡോസിന് ശേഷം നൊവവാക്സ് നല്‍കിയപ്പോള്‍ രണ്ട് ഡോസ് ആസ്ട്രസെനക നല്‍കുന്നതിനേക്കാൾ പ്രതിരോധ പ്രതികരണം ഉണ്ടായെങ്കിലും രണ്ട് ഡോസ് ഫൈസറിനേക്കാൾ കുറഞ്ഞ തോതിലുള്ള ആന്‍റിബോഡികളാണ് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെട്ടത്.  

 

ഇത്തരത്തില്‍ പല സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ട വാക്സീനുകള്‍ ഇടകലര്‍ത്തി നല്‍കുന്ന പരീക്ഷണം ഇതാദ്യമാണ്. വാക്സീന്‍ ലഭ്യത കുറഞ്ഞ ദരിദ്ര, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ശുഭവാര്‍ത്തയാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫസര്‍ മാത്യു സ്നേപ് പറഞ്ഞു. ലഭ്യമായ വാക്സീനുകള്‍ ഉപയോഗിച്ച് രണ്ട് ഡോസ് വാക്സീന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ ഇത്തരം രാജ്യങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

English Summary : Mixing Pfizer, AstraZ COVID-19 shots with Moderna gives better immune response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com