ADVERTISEMENT

പറമ്പിലും മറ്റും അധികമാരും ശ്രദ്ധിക്കാതെ നിൽക്കുന്ന ഒരു ചെടിയായ മണിത്തക്കാളിക്ക് കരളിലെ അർബുദം അകറ്റാൻ കഴിയുമെന്ന മലയാളി ഗവേഷകരുടെ വാദത്തിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം. ആരോഗ്യഗുണങ്ങൾ ഏറെയുള്ള മണിത്തക്കാളിയിൽ നിന്നു വേർതിരിക്കുന്ന ഒരു സംയുക്തം ലിവർ കാൻസർ ചികിത്സയിൽ ഉപയോഗിക്കാമെന്ന് കണ്ടെത്തിയത് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB)യിലെ ഒരു സംഘം ഗവേഷകരാണ്. 

 

നിലവിൽ ലിവർ കാൻസറിന് എഫ്ഡിഎ അംഗീകരിച്ച ഒരു മരുന്ന് മാത്രമേ ഉള്ളൂ. അതിനെക്കാൾ ഫലപ്രദമാണ് തങ്ങൾ വികസിപ്പിച്ച സംയുക്തമെന്നും മനുഷ്യരിൽ നടത്തിയ ടോക്സിസിറ്റി ഇവാല്യുവേഷനിൽ ഫാറ്റി ലിവർ തടയാനും ഈ സംയുക്തം ഫലപ്രദമാണെന്ന് തെളിഞ്ഞതായും രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ഗവേഷകയായ ഡോ. റൂബി ജോൺ ആന്റോ പറയുന്നു. ഡോ. റൂബിയും വിദ്യാർഥിനിയായ ഡോ. ലക്ഷ്മി ആര്‍ നാഥും ചേർന്നാണ് മണിത്തക്കാളിയുടെ ഇലകളിൽ നിന്നും ഡ്രഗ് മോളിക്യൂൾ ആയ അട്രോസൈഡ് ബി (Uttroside - B) വേർതിരിച്ചത്. ഇവർക്കു ലഭിച്ച പേറ്റന്റ് അമേരിക്കൻ മരുന്നു കമ്പനിയായ ക്യുബയോമെഡ് വാങ്ങി. 

 

ഭക്ഷണത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും ദഹനത്തിനു സഹായിക്കുകയും ചെയ്യുന്ന കരളിന്, അർബുദം ബാധിക്കുന്നവരുടെ എണ്ണം ഇപ്പോൾ വർധിച്ചുവരുകയാണ്. എട്ടുലക്ഷത്തോളം പേരാണ് ഓരോ വർഷവും ലിവർകാൻസർ ബാധിച്ച് മരണമടയുന്നത്. ഓരോ വർഷവും ഒൻപതു ലക്ഷം പേർ രോഗബാധിതരാകുന്നു. ഈയൊരു സാഹചര്യത്തിൽ പുതിയ കണ്ടുപിടിത്തം ഒരു വഴിത്തിരിവാകുമെന്ന് രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. 

 

മണിത്തക്കാളി (Solanumnigrum)യിൽ നിന്നു വേർതിരിക്കുന്ന സംയുക്തം ഫാറ്റിലിവർ ഡിസീസ് ആയ നോൺ ആൽക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസിനെ നേരിടുന്നതിൽ എത്രമാത്രം ഫലപ്രദമാണെന്ന ഗവേഷണത്തിലാണ് ഡോ. റൂബിയും സംഘവും ഇപ്പോൾ. CSIR NIST തിരുവനന്തപുരത്തെ ഡോ. എല്‍. രവിശങ്കറുമായി ചേർന്നാണ് ഈ ഗവേഷണം നടത്തുന്നത്. മണിത്തക്കാളിയുടെ ഇലകളിൽ നിന്ന് സംയുക്തത്തെ വേർതിരിക്കാനുള്ള പുതിയ മാർഗം വികസിപ്പിച്ചത് ഇദ്ദേഹമാണ്.

English Summary : Manathakkali' approved for liver cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com