ADVERTISEMENT

നിരവധി കാരണങ്ങള്‍ ഒരുമിച്ചെത്തിയതാണ് കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ അതിവ്യാപനത്തിന് കാരണമാകുന്നതെന്ന് ലോകാരോഗ്യ സംഘടന. വൈറസിനുണ്ടായ വ്യതിയാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി മനുഷ്യ കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ അതിനെ സഹായിക്കുന്നതായി ലോകാരോഗ്യ സംഘടന ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് മാത്രമല്ല വൈറസിനെ വളരെ വേഗം പടരാന്‍ സഹായിക്കുന്നത്. 

 

വാക്സീനുകളും മുന്‍ അണുബാധകളും നല്‍കുന്ന പ്രതിരോധ ശേഷിയെ വെട്ടിച്ച് രക്ഷപ്പെടാന്‍ ഒമിക്രോണിനുള്ള ശേഷിയാണ് അതിവ്യാപനത്തിനുളള രണ്ടാമത്തെ കാരണം. ശ്വാസകോശ നാളിയുടെ മേല്‍ഭാഗത്ത് വൈറസ് പെറ്റുപെരുകുന്നതാണ് മറ്റൊരു കാരണം. ഡെല്‍റ്റ പോലുള്ള മറ്റ് വകഭേദങ്ങള്‍ ശ്വാസകോശ നാളിയുടെ താഴത്തെ ഭാഗത്താണ് പെരുകിയിരുന്നത്. ഇതിനെല്ലാം പുറമേ മഞ്ഞ് കാലത്ത് സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ അകത്തളങ്ങളില്‍ ഒത്തു ചേരുന്നതും കൂടുതല്‍ ഇടപഴകുന്നതും വ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന് മരിയ കൂട്ടിച്ചേര്‍ത്തു.  

 

സാമൂഹിക അകലം പാലിക്കേണ്ടത് ഈ വകഭേദത്തെ നേരിടാനുള്ള പ്രധാന ആയുധമാണെന്നും ലോകാരോഗ്യ സംഘടന ഓര്‍മിപ്പിക്കുന്നു. 95 ലക്ഷം  പുതിയ കോവിഡ് കേസുകളാണ് ആഗോള തലത്തില്‍ കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനു മുന്‍ ആഴ്ചയെ അപേക്ഷിച്ച് 71 ശതമാനത്തിന്‍റെ വര്‍ധന. ദീര്‍ഘ കാല കോവിഡ് ലക്ഷണങ്ങളെ ഓര്‍ത്തെങ്കിലും വൈറസ് പിടിപെടാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ജനങ്ങൾ  സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവര്‍ത്തിക്കുന്നു.

English Summary : Reasons behind Omicron spread

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com