ഒമിക്രോണ്‍ രോഗമുക്തരിൽ പുറം വേദന തുടരുന്നതായി വിദഗ്ധര്‍
Mail This Article
വൈറല്‍ രോഗബാധകളില്‍ പൊതുവായി കാണപ്പെടുന്ന ലക്ഷണമാണ് പുറം വേദന. എന്നാല്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ബാധിച്ച രോഗികളില്‍ രോഗമുക്തിക്ക് ശേഷവും കടുത്ത പുറംവേദന തുടരുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
ചുമ, ക്ഷീണം, മൂക്കടപ്പ്, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഒമിക്രോണ്‍ വകഭേദത്തിന്റെ പൊതുവായ നാലു ലക്ഷണങ്ങളെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. കോവിഡ് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള യുകെയിലെ സോയ് കോവിഡ് ആപ്പ് ഇതിനൊപ്പം മനംമറിച്ചിലും വിശപ്പില്ലായ്മയും ലക്ഷണങ്ങളായി ചേര്‍ക്കുന്നു. അതേ സമയം ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദം ബാധിച്ചവരിലാണ് നീണ്ടു നില്ക്കുന്ന പുറം വേദന കാണപ്പെടുന്നതെന്ന് അമൃത ആശുപത്രിയിലെ ജനറല്‍ മെഡിസിന് കണ്‍സല്‍റ്റന്റ് ഡോ. ആന്‍ മേരി പറയുന്നു.
പല രോഗികളിലും പുറത്തിന്റെ കീഴ്ഭാഗത്തായി വേദനയും കടുത്ത പേശീ വലിവും അനുഭവപ്പെടുന്നുണ്ടെന്ന് ഡോ. ആന്‍ മേരി ചൂണ്ടിക്കാട്ടി. ആര്‍ടെമിസ് ഹോസ്പിറ്റലിലെ റെസ്പിറേറ്ററി, പള്‍മനോളജി, സ്ലീപ് മെഡിസിന് കണ്‍സല്‍റ്റന്റ് ഡോ. അരുണ്‍ ചൗധരിയും ഇതിനോട് യോജിക്കുന്നു. രോഗമുക്തിക്ക് ശേഷവും പല രോഗികളും പുറം വേദനയെ പറ്റി പരാതിപ്പെടാറുണ്ടെന്ന് ഡോ. അരുണ്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ കാരണം വിശദീകരിക്കാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഒമിക്രോണിന് ബിഎ.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ മൂന്ന് ഉപവകഭേദങ്ങളുണ്ടെന്ന് കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ സാര്‍സ് കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യത്തിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇന്ത്യയിലും ഡെല്‍റ്റ വകഭേദത്തെ കീഴടക്കി ഒമിക്രോണ്‍ പ്രബല വകഭേദമായേക്കാമെന്നും കണ്‍സോര്‍ഷ്യം പറയുന്നു. രാജ്യത്ത് നടന്ന കോവിഡ് സാംപിളുകളുടെ ജനിതക പരിശോധനയില്‍ ബിഎ.1, ബിഎ.2 ഉപവകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്താനായിട്ടുണ്ട്. അടുത്ത നാല്-ആറ് ആഴ്ചകളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ച് മൂര്ധന്യാവസ്ഥയില് എത്തുമെന്നും പിന്നീട് താഴേക്ക് വരുമെന്നുമാണ് പകര്‍ച്ചവ്യാധി വിദഗ്ധര്‍ കരുതുന്നത്.
English Summary : Omicron Infectees May Have Back Pain After Recovery