ADVERTISEMENT

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊറോണ വൈറസ് നിയോകോവിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. ഒമിക്രോൺ വകഭേദം നമ്മളെ വലിയ തോതിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് നിയോകോവ് വൈറസിനെ  കുറിച്ചുള്ള വാർത്തകൾ എത്തിയിരിക്കുന്നത് .

ഡെൽറ്റ, ഒമിക്രോൺ തുടങ്ങിയ കോവിഡ് വൈറസ് വകഭേദങ്ങൾ പോലെയുള്ള ഒരു കോവിഡ് വകഭേദമല്ല നിയോകോവ്. വവ്വാലുകളിൽ കണ്ടെത്തിയ മറ്റൊരു കൊറോണ വൈറസ് ആണിത്. Neoromicia വവ്വാലുകളിൽ കണ്ടതിനാലാണ് ഇതിന് NeoCoV എന്ന പേര് വന്നത്. ജനിതകവ്യതിയാനം സംഭവിച്ചാൽ മനുഷ്യരിലേക്ക് മാരകമായ രോഗബബാധയുണ്ടാക്കാൻ സാധ്യതയുള്ള മൃഗങ്ങളിലും വവ്വാലുകളിലും കാണപ്പെടുന്ന, ഇപ്പോൾ നിരുപദ്രവകാരികളായ വൈറസുകളിൽ ഒന്ന് മാത്രമാണ് ഇത്. ഇതു പോലെ നേരിട്ടോ ജനിതക വ്യതിയാനങ്ങൾ സംഭവിച്ച ശേഷമോ മനുഷ്യരിൽ പ്രവേശിച്ച് രോഗമുണ്ടാക്കാൻ ശേഷിയുള്ള ആയിരക്കണക്കിന് വൈറസുകൾ വവ്വാലുകളടക്കമുള്ള വന്യജീവികളിലുണ്ട്. അതായത് നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കോവിഡ് വൈറസ് വകഭേദമേയല്ല.

 

2013 - 14 കാലത്ത് സൗദി അറേബ്യയിൽ  ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിച്ച മെർസ് കോവി വൈറസിന്റെ മൂലസ്രോതസ്സുകളെ കുറിച്ച് നടന്ന പഠനങ്ങൾക്കിടയിലാണ് ഈ വൈറസിനോട് വളരെയധികം ജനിക സമാനതയുള്ള നിയോകോവ് വൈറസുകളെ വവ്വാലുകളിൽ കണ്ടെത്തിയത്. 

എന്നാൽ അന്ന് ഈ വൈറസുകൾക്ക് മനുഷ്യ കോശങ്ങളെ ആക്രമിക്കാനുള്ള ശേഷി കണ്ടിരുന്നില്ല. ഇപ്പോൾ വിശദമായ വിശകലനങ്ങൾക്ക് വിധേയമാക്കാതെ ചൈനയിലെ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വാർത്തകളും വലിയ ആശങ്കയും പരക്കുന്നത്. 

മുമ്പ് സൂചിപ്പിച്ച ഈ നിയോകോവ് വൈറസുകളെ കുറിച്ച് നടന്ന പഠനത്തിൽ  ഈ വൈറസുകൾക്ക് മനുഷ്യരിൽ കാണുന്ന പോലെ വവ്വാലുകളിലുള്ള ഒരു പ്രത്യേക റിസപ്റ്ററിലൂടെ വവ്വാലുകളിലെ കോശങ്ങളിൽ പ്രവേശിക്കാം എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

എന്നാൽ  വവ്വാലുകളുടേയും മനുഷ്യരുടേയും റിസപ്റ്ററുകൾ തമ്മിൽ വലിയ രീതിയിലുള്ള അന്തരം ഉള്ളതിനാൽ തന്നെ ഇവ അത്ര പെട്ടന്ന് മനുഷ്യ കോശങ്ങളെ ബാധിക്കുകയില്ല. 

പക്ഷേ മുമ്പ് മറ്റു പല വൈറസുകളിലും  ഉണ്ടായപോലെതന്നെ ഈ വൈറസിലും ഗണ്യമായ ജനിതക വ്യതിയാനം ഉണ്ടായാൽ അത് വവ്വാലിൽ  മാത്രമല്ല മനുഷ്യ കോശങ്ങളിലും ബാധിക്കാം. 

മെർസ് കോവി വൈറസിന് സമാനമായത് കൊണ്ടാണ് ഈ വൈറസുകൾക്കും അന്നുണ്ടായ പോലെ തന്നെ 35 ശതമാനത്തോളം മരണ സാധ്യതയുണ്ട് എന്ന ഒരു നിഗമനത്തിൽ എത്തിയത്. 

2013 -2014 കാലഘട്ടത്തിൽ കണ്ടെത്തിയ ഈ വൈറസിന് ഇതുവരെ മനുഷ്യ കോശങ്ങളിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഇനി അങ്ങനെ സംഭവിച്ചാൽ

കോവിഡിൽ നിന്നും തികച്ചും വിഭിന്നമായ ഇത്തരം വൈറസുകൾക്ക് എതിരെ കോവിഡ് രോഗബാധയിലൂടെയും വാക്സിനേഷനിലൂടെയും ആർജ്ജിച്ച പ്രതിരോധശക്തി ഉപയോഗപ്രദമാവുകയില്ല എന്നതാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം. 

പല പകർച്ചവ്യാധി രോഗങ്ങളും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ സാഹചര്യത്തിൽ ഇത്തരം രോഗങ്ങളെ കുറിച്ചും വൈറസുകളെ കുറിച്ചുമുള്ള പഠനങ്ങൾ മനുഷ്യരിലെന്ന പോലെ മൃഗങ്ങളിലും നമ്മുടെ നാട്ടിലും ആവശ്യമാണ്. എന്നാൽ മാത്രമേ പുതിയതായി ജനിതക വ്യതിയാനം വരുന്ന വൈറസുകളെ കുറിച്ച് മനസ്സിലാക്കാനും അഥവാ മനുഷ്യരിലേക്ക് വ്യാപനം ഉണ്ടാവാൻ സാധ്യതയുള്ള വൈറസുകളെ കുറിച്ച് മനസ്സിലാക്കാനും സാധിക്കൂ. കേരളത്തിൽ വരാൻ പോകുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ഇത്തരത്തിലുള്ള വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കാം.

Content Summary : NeoCov Virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com