ADVERTISEMENT

ഉയര്‍ന്ന വ്യാപനശേഷിയും ഉയര്‍ന്ന മരണ നിരക്കമുള്ള, കോവിഡിനേക്കാൾ  മാരകമായ മറ്റൊരു കൊറോണ വൈറസ്. ബാധിക്കപ്പെടുന്ന മൂന്ന് രോഗികളില്‍ ഒരാളുടെ മരണം ഉറപ്പ്.  നിയോകോവ് എന്ന പുതിയ കൊറോണ വൈറസ് ശ്രേണിയെ കുറിച്ച് ഇതിനകം കേട്ട വാര്‍ത്തകളെല്ലാം ഭീതി പരത്തുന്നതാണ്. കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്-2 വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വുഹാനിലെ ശാസ്ത്രജ്ഞരാണ് മാരകമായ പുതിയ വൈറസിനെ കുറിച്ചുള്ള ഗവേഷണറിപ്പോര്‍ട്ട്  പുറത്ത് വിട്ടത്. 

 

ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ പുതിയ കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരാന്‍ ഒരു ജനിതക വ്യതിയാനം അകലെ മാത്രമാണെന്ന് വുഹാനിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ വൈറസിനെ എത്ര മാത്രം ഭയക്കേണ്ടതുണ്ട്? കോവിഡ് വാക്സീന്‍ എടുത്തവര്‍ക്ക് ഈ വൈറസില്‍ നിന്ന് സംരക്ഷണം ലഭിക്കുമോ? ഇത്തരത്തില്‍ നൂറായിരം ഭയാശങ്കകളാണ് ജനങ്ങള്‍ക്കിടയില്‍ ഉയരുന്നത്. നിയോകോവ് എന്ന പുതു വൈറസ് ശ്രേണിയെ കുറിച്ച് ഇതിനകം പുറത്ത് വന്ന വിവരങ്ങള്‍ ഇനി പറയുന്നവയാണ്.

 

നിയോകോവ് കോവിഡിന്‍റെ പുതിയ വകഭേദമാണോ?

ഡെല്‍റ്റയും ഒമിക്രോണുമൊക്കെ പോലെ കോവിഡിന്‍റെ പുതു വകഭേദമല്ല  നിയോകോവ്. മറിച്ച് സാര്‍സ് കോവ്-2 നെ പോലെ പുതിയൊരു കൊറോണ വൈറസ് ശ്രേണിയാണ് ഇത്. മെര്‍സ് എന്ന മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം പരത്തുന്ന കൊറോണ വൈറസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു നിയോകോവ്. 

 

നിയോകോവിനെ ഭയക്കേണ്ടതുണ്ടോ?

നിലവില്‍ മൃഗങ്ങളില്‍ മാത്രം കാണപ്പെടുന്ന നിയോകോവും  അതിന്‍റെ അടുത്ത ബന്ധുവായ പിഡിഎഫ്-2180-കോവും മനുഷ്യരിലേക്ക് പകരാന്‍ ഉയര്‍ന്ന സാധ്യതയുണ്ടെന്ന് BioRxiv വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒരു ജനിതക വ്യതിയാനം കൂടി സംഭവിച്ചാല്‍ സാര്‍സ് കോവ്-2 നെ പോലെ മനുഷ്യകോശങ്ങളിലേക്ക് കടക്കാനുള്ള കഴിവ് നിയോകോവും നേടിയെടുക്കുമെന്ന് വുഹാനിലെ ഗവേഷകര്‍ പറയുന്നു. 

 

സാര്‍സ് കോവ്-2ന്‍റെ ഉയര്‍ന്ന വ്യാപനശേഷിയും മെര്‍സ്-കോവിന്‍റെ ഉയര്‍ന്ന മരണനിരക്കും  നിയോകോവിന് ലഭിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ബാധിക്കപ്പെടുന്ന രോഗികളില്‍ മൂന്നിലൊരാളുടെ (33 ശതമാനം) മരണത്തിന് നിയോകോവ് കാരണമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

 

ലക്ഷണങ്ങള്‍ എന്തെല്ലാം?

മനുഷ്യരിലേക്ക് ഇനിയും പടര്‍ന്നിട്ടില്ലാത്തതിനാല്‍ എന്തെല്ലാം തരം ലക്ഷണങ്ങളും സങ്കീര്‍ണതകളുമാകും നിയോകോവ് ഉണ്ടാക്കുന്നതെന്ന് അറിവായിട്ടില്ല. എന്നാല്‍ സാര്‍സ് കോവ്-2ന് സമാനമായ ലക്ഷണങ്ങള്‍ നിയോകോവിനും ഉണ്ടാകാമെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. പനി, മണവും രുചിയും നഷ്ടമാകല്‍, അതിസാരം, മൂക്കൊലിപ്പ്, മൂക്കടപ്പ്, ചുമ, നെഞ്ച് വേദന, പേശിവേദന, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രതീക്ഷിക്കാം. 

 

വാക്സീനുകള്‍ ഫലം ചെയ്യുമോ?

സാര്‍സ് കോവ്-2നെയോ മെര്‍സ്-കോവിനെയോ ലക്ഷ്യം വയ്ക്കുന്ന ആന്‍റിബോഡികള്‍ക്ക് നിയോകോവിനെ  നിര്‍വീര്യമാക്കാന്‍ സാധിച്ചേക്കില്ല എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇതിനര്‍ഥം കോവിഡിനെതിരെ നാം പ്രയോഗിച്ചു കൊണ്ടിരിക്കുന്ന വാക്സീനുകൾ  ഒന്നും നിയോകോവിനെ തടയാന്‍ മതിയാകില്ല എന്നാണ്. സാര്‍സ് കോവ്-2ല്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് നിയോകോവ് കോശങ്ങളിലെ എസിഇ-2 റിസപ്റ്ററുമായി ഒട്ടിച്ചേരുന്നത്. 

 

ലോകാരോഗ്യ സംഘടന പറയുന്നത്

മനുഷ്യരിലേക്ക് പകരാനുള്ള നിയോകോവിന്‍റെ ശേഷിയെ പറ്റി കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതിനായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. മൃഗജന്യമായ ഇത്തരം വൈറസുകളെ നിരീക്ഷിക്കാനും അവ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനും വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത്, ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, യുഎന്‍ എന്‍വയോണ്‍മെന്‍റ് പ്രോഗ്രാം തുടങ്ങിയ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണെന്നും ഡബ്യുഎച്ച്ഒ വ്യക്തമാക്കി. മനുഷ്യരില്‍ പുതുതായി വരുന്ന പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായ അണുക്കളില്‍ 75 ശതമാനത്തിന്‍റെയും സ്രോതസ്സ് വന്യമൃഗങ്ങളാണെന്നും ഏജന്‍സി കൂട്ടിച്ചേര്‍ക്കുന്നു. 

English Summary : New Coronavirus Strain NeoCov: How Dangerous Is It, What Are The New Symptoms?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com