രണ്ട് വര്‍ഷത്തിനു ശേഷം വായിലൂടെ ഭക്ഷണം കഴിച്ച് 53–കാരി
Mail This Article
രണ്ടു വർഷമായി വായിലൂടെ ഭക്ഷണം കഴിക്കാൻ സാധിക്കാതിരുന്ന 53കാരിക്ക് ഒടുവിൽ അതു സാധിച്ചു. അർബുദബാധയെത്തുടർന്ന് അന്നനാളം ചുരുങ്ങിപ്പോയതോടെയാണ് വായിലൂടെ ഭക്ഷണം ഇറക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായത്.
തൊണ്ടയിലെ അർബുദബാധയുടെ ചികിത്സാർഥം നടത്തിയ റേഡിയേഷനിലൂടെയാണ് രോഗിയുടെ അന്നനാളം ചുരുങ്ങിപ്പോകുന്ന അവസ്ഥയുണ്ടായത്. തുടർന്ന് കട്ടിയുള്ള ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടായി. ഒടുവിൽ വെള്ളം പോലും കുടിക്കാൻ പറ്റാതെയായതോടെ വയറിൽ ദ്വാരമുണ്ടാക്കി നേരിട്ട് ആമാശയത്തിലേക്ക് ഭക്ഷണം നൽകി വരികയായിരുന്നു.
തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടത്തിയ എൻഡോസ്കോപി ചികിത്സയിലൂടെയാണ് രോഗം സുഖപ്പെടുത്തിയത്. വയറിനുള്ളിലൂടെയും വായിലൂടെയും എൻഡോസ്കോപിയിലൂടെയാണ് ഈ ചികിത്സ നടത്തേണ്ടത്. അതീവ സൂക്ഷ്മതയോടെ ചെയ്യേണ്ടതാണിതെന്ന് കിംസ്ഹെൽത്തിലെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. മധു ശശിധരൻ ചൂണ്ടിക്കാട്ടി. രണ്ട് മണിക്കൂറോളം നീണ്ട എൻഡോസ്കോപിയിലൂടെ അന്നനാളത്തിലെ ചുരുക്കം വികസിപ്പിക്കുകയായിരുന്നു. (Combined Anterograde & Retrograde Dilatation)
രണ്ട് വർഷമായി കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയറിയാതെ ജീവിക്കുകയെന്നത് അതീവദുഷ്കരമായ അവസ്ഥയാണെന്നും ഇതിനു പരിഹാരം കണ്ടെത്താനായത് ഏറ്റവുമധികം സന്തോഷത്തിന് വക നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സാധാരണ രീതിയിൽ ഭക്ഷണം കഴിക്കാൻ രോഗിക്ക് സാധിക്കുന്നുണ്ട്. ഡോ. അജിത് കെ. നായർ, ഡോ. ഹരീഷ് കരീം, ഡോ. അരുൺ പി. എന്നിവരും എൻഡോസ്കോപി ചികിത്സയ്ക്ക് നേതൃത്വം നൽകി.
Content Summary : Endoscopy treatment