ADVERTISEMENT

കുഷ്‌ഠം ഭയങ്കരമായ ഒരു സാംക്രമികരോഗമാണെന്നും അതിന്റെ പ്രചാരം രാജ്യത്തിനും ജനങ്ങൾക്കും ഒരുപോലെ ദോഷഹേതുക്കളാണെന്നും സർവസമ്മതമാണ്. ഇതിന്റെ നിവാരണത്തിനായി യഥാശക്‌തി പ്രയത്നിക്കേണ്ടതു എല്ലാ ഗവർമ്മെന്റുകളുടെയും കടമയാണ്. (15-06-1912).

 

110 വർഷം മുൻപു വന്ന വാർത്തയാണിത്.  ഈ വാക്കുകൾക്ക് ഇന്നും പ്രസക്തിയുണ്ട്. കാരണം 2022 ലും കുഷ്ഠരോഗം ഉന്മൂലനം ചെയ്യാനായിട്ടില്ല എന്നത് തന്നെ. സംസ്ഥാനത്തു 2025 ആകുമ്പോഴേക്കും കുഷ്ഠം നിർമാർജനം ചെയ്യുകയാണു ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന, തോപ്പിൽ ഭാസിയുടെ അശ്വമേധം നാടകത്തിലൂടെ  പിന്നീടുള്ള തലമുറകളെ വേദനയോടെ ഓർമിപ്പിക്കുന്ന രോഗം ഇന്നും നമുക്കു ചുറ്റുമുണ്ട് എന്നത് ആശങ്കാജനകമാണ്.  

 

ദേശീയ കുഷ്ഠ രോഗ നിർമാർജനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അശ്വമേധം പദ്ധതിയുടെ നാലാം ഘട്ടം മാർച്ചിൽ അവസാനിക്കാനിരിക്കെ സംസ്ഥാനത്തു ചികിത്സയിലുള്ളത് 460 പേരാണ്.   2021–22 ൽ ഇതുവരെ സംസ്ഥാനത്താകെ 302 രോഗബാധിതരെയാണു കണ്ടെത്തിയത്. മുൻപത്തെ വർഷം 311 പേരായിരുന്നു. കൊല്ലം ജില്ലയിൽ ചികിത്സയിലുള്ളത് 16 രോഗികൾ. ഇവരിൽ 14 പേർ രോഗപ്പകർച്ചാ സ്വഭാവം കൂടിയ വിഭാഗത്തിൽപ്പെടുന്നു. രണ്ടുപേർ പകർച്ചാസ്വഭാവം കുറഞ്ഞ വിഭാഗത്തിലും. തിരുവനന്തപുരത്തും പാലക്കാടുമാണു രോഗികൾ കൂടുതലുള്ളതെന്നും അധികൃതർ പറയുന്നു.

 

കുഷ്ഠരോഗബാധിതരെ കണ്ടെത്തി കഴിവതും നേരത്തേ ചികിത്സ നൽകുന്നതിനും അംഗവൈകല്യം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനുമാണ് അശ്വമേധം പദ്ധതി ആരംഭിച്ചത്. രോഗ വ്യാപനം ഒഴിവാക്കുന്നതും പ്രധാന ലക്ഷ്യം ആണ്.  6 മുതൽ 12 മാസം വരെ ചികിത്സിച്ചാൽ പൂർണമായും ഭേദമാകുന്ന രോഗമായതിനാൽ ആരംഭത്തിലേ ചികിത്സ ലഭിക്കണം. കുഷ്ഠം മൂർച്ഛിച്ച്, അംഗവൈകല്യം സംഭവിച്ചാലും കൃത്യമായി മരുന്ന് കഴിച്ചാൽ രോഗം മാറും. പക്ഷേ അംഗവൈകല്യം നിലനിൽക്കും എന്നത് ദുഃഖകരമാണ്. അശ്വമേധം പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പിലാക്കിയ ലെപ്രസി കേസ് ഡിറ്റക്‌ഷൻ കാംപെയ്ൻ, സ്പർശ് ലെപ്രസി അവയർനെസ് കാംപെയ്ൻ, സമ്പൂർണ കുഷ്ഠരോഗ നിർമാർജന സർവേ എന്നിവ പ്രകാരമാണു രോഗികളെ കണ്ടെത്തിയത്. ആരോഗ്യവകുപ്പിന്റെയും തൊഴിൽവകുപ്പിന്റെയും നേതൃത്വത്തിൽ നടത്തുന്ന ക്യാംപുകൾക്കു പുറമേ  ആശാവർക്കർമാരുടെയും പാരാ മെഡിക്കൽ സ്റ്റാഫിന്റെ നിരീക്ഷണവുമുണ്ട്.  കൊല്ലത്തു നിലവിൽ കുട്ടികൾ ചികിത്സയിലില്ല എന്നത് ആശ്വാസകരമാണ്. ഇവിടെ ചികിത്സ പുരോഗമിക്കുന്ന 16 പേരിൽ ഒരു ഇതരജില്ലക്കാരനും അതിഥിത്തൊഴിലാളിയുമുണ്ട്. കോർപറേഷനിലാണു കൂടുതലും പേരുള്ളത്. ജില്ലയിൽ തീരദേശങ്ങളിലും ആദിവാസി മേഖലകളിലും  സർക്കാർ ക്യാംപുകൾ നടത്തിയെങ്കിലും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് കൊല്ലത്തെ ലെപ്രസി ഓഫിസർ ഡോ.സാജൻ മാത്യൂസ് പറഞ്ഞു.

 

ലക്ഷണങ്ങൾ

∙ സ്പർശനശേഷി കുറഞ്ഞ, നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ. സേഫ്റ്റിപിൻ പോലെയുള്ളവ കൊണ്ടു ചെറുതായി കുത്തിയാലും വേദന അനുഭവപ്പെടില്ല. ചില അടയാളങ്ങൾ ഒരു രൂപ നാണയത്തിന്റെ വലുപ്പത്തിൽ വരെയുണ്ടാകും 

∙ കയ്യിലും കാലിലും ഉണ്ടാകുന്ന മരവിപ്പും വേദനയും ബലക്ഷയവും. 

∙ വേദനയുള്ളതും വീർത്തു തടിച്ചതുമായ നാഡികൾ ഇവയും കുഷ്ഠത്തിന്റെ ലക്ഷണങ്ങളാണ്.

 

പകരുന്നതെങ്ങനെ?

മൈക്കോബാക്ടീരിയം ലെപ്രെ എന്ന രോഗാണുവാണു കാരണം. വായുവിലൂടെ  പകരും.  രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ വ്യാപിക്കും. എന്നാൽ, 85 മുതൽ 90 ശതമാനം വരെ ആളുകൾക്കു കുഷ്ഠത്തിനെതിരെ സ്വാഭാവിക പ്രതിരോധശേഷി ഉള്ളതിനാൽ രോഗം വരാൻ സാധ്യത കുറവാണ്. രോഗാണുക്കൾ ഉള്ളിൽ ഉണ്ടെങ്കിൽ പ്രതിരോധ ശേഷി കുറയുന്ന കാലങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഇതിനു സാധാരണ 3 മുതൽ 5 വരെ വർഷങ്ങളെടുക്കാം. എങ്കിലും, പകർച്ചാ സ്വഭാവം കുറഞ്ഞവർക്ക് 6 മാസത്തെയും പകർച്ചാസ്വഭാവം കൂടിയവർക്ക് ഒരു വർഷത്തെയും ചികിത്സ  കൊണ്ടു രോഗം പൂർണമായും മാറും. ബയോപ്സിയുടെ അടിസ്ഥാനത്തിലാണു രോഗനിർണയം. മൾട്ടി ഡ്രഗ് തെറപ്പിയാണു നടത്തുന്നത്. അതതു സർക്കാർ ആശുപത്രികളിൽ സൗജന്യമായാണു ചികിത്സ.

 

വെല്ലുവിളികൾ                           

നൂറ്റാണ്ടുകൾ കടന്നിട്ടും കുഷ്ഠം അപ്രത്യക്ഷമാകാത്തതിനു കാരണം രോഗത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണയും കൃത്യ സമയത്ത് ചികിത്സ തേടാത്തതുമാണ്.  രോഗം ബാധിച്ചിട്ടും ചികിത്സ തേടാത്ത  മുതിർന്നവർ കുട്ടികളിലും കുഷ്ഠവ്യാപനത്തിനു കാരണമാകും. ചിലർ ഇടയ്ക്കു ചികിത്സ മുടക്കുന്നതും പ്രശ്നമാണ്.

 

രോഗം രണ്ടുതരം  

1. പകർച്ചാസ്വഭാവം കുറഞ്ഞവർ– ശരീരത്തിൽ 5 അടയാളങ്ങളിൽ കുറവുള്ളവർ, ഒരു നാഡീഞരമ്പിനെ മാത്രം ബാധിച്ചിട്ടുള്ളവർ–ഇവരാണ്   ഈ വിഭാഗത്തിൽപ്പെടുക. 6 മാസത്തെ ചികിത്സ കൊണ്ടു രോഗം പൂർണമായും ഭേദമാകും.

2.പകർച്ചാസ്വഭാവം കൂടിയവർ– 5 അടയാളങ്ങൾക്കു മുകളിലുള്ളവർ, ഒന്നിലേറെ ഞരമ്പുകളെ ബാധിച്ചിട്ടുള്ളവർ. ഒരു വർഷത്തെ ചികിത്സയാണ് ഇവർക്കു നൽകുക. നിലവിൽ 3, 4 അടയാളങ്ങൾ ഉണ്ടെങ്കിലും ഈ വിഭാഗത്തിൽ ചികിത്സിക്കുന്നുണ്ട്. രോഗം തിരിച്ചുവരില്ലെന്ന് ഉറപ്പാക്കാനാണിത്.

 

അംഗവൈകല്യം

ചികിത്സ തേടാൻ ഏറെ വൈകുമ്പോഴാണ് കുഷ്ഠരോഗം അംഗവൈകല്യത്തിൽ കലാശിക്കുന്നത്. രോഗം മൂർച്ഛിച്ചതു കാരണം കണ്ണ് അടയ്ക്കാനുള്ള ശേഷി നഷ്ടപ്പെട്ടയാളും ചികിത്സയിലുണ്ട്. പക്ഷേ മരുന്നുകൾ കൃത്യമായി കഴിക്കുന്നതിലൂടെ ആ അവസ്ഥ ഏറെക്കുറെ മാറി. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ എത്രയും നേരത്തേ ചികിത്സ തേടണമെന്നതു മാത്രമാണു പോംവഴി.

പണ്ടുകാലങ്ങളിൽ രോഗം മൂർച്ഛിച്ചു വിരലുകൾ കൊഴിഞ്ഞു പോയവർ ധാരാളം ഉണ്ടായിരുന്നു. സമൂഹം ആട്ടിയോടിക്കുന്ന അവരെ രോഗം ഭേദമായാലും ബന്ധുക്കൾ സ്വീകരിക്കുമായിരുന്നില്ല. മരോട്ടിയെണ്ണ മരുന്നായി നൽകിയിരുന്ന അക്കാലത്തു നിന്നു ചികിത്സാ രീതികൾ ഏറെ പുരോഗമിച്ചു. അംഗവൈകല്യമുണ്ടാകും മുൻപു തന്നെ രോഗം പൂർണമായും ഭേദമാക്കാമെന്ന നിലയിലായി. അതോടെ പഴയ ഭീതിയും അകന്നു. പക്ഷേ കുഷ്ഠം ഇന്നും അകന്നുപോയിട്ടില്ല എന്നതിനാൽ ജാഗ്രത വേണം.

              

ആരോഗ്യവകുപ്പിൽ ലെപ്രസി വിഭാഗത്തിനു മാത്രമായി സംസ്ഥാനത്താകെ എൺപതോളം ജീവനക്കാർ  ആണ് ഉള്ളത്. നേരത്തേ താലൂക്ക് ആശുപത്രികളിൽ ലെപ്രസി യൂണിറ്റ് ഉണ്ടായിരുന്നു. ഇതിലെ ജീവനക്കാരെ പിന്നീട് രോഗികളുടെ എണ്ണം കുറഞ്ഞു വന്നപ്പോൾ പൊതു വിഭാഗത്തിൽ ലയിപ്പിച്ചു. ലെപ്രസി  വിഭാഗത്തിൽ പുതിയ നിയമനം പിഎസ്‌സി നടത്തുന്നില്ല. ഈ വിഭാഗത്തിലെ ജീവനക്കാർ വിരമിക്കുന്ന മുറയ്ക്ക് നേരത്തെ പൊതു വിഭാഗത്തിൽ ലയിപ്പിച്ചവരെ പ്രമോഷൻ നൽകി നിയമിക്കുകയാണ് ചെയ്യുന്നത്.

Content Summary : Leprosy: Symptoms, Causes and treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com