ADVERTISEMENT

കേൾവി ശക്തി കുറയുന്നതോടെ ഒറ്റപ്പെടലും മാനസിക സമ്മർദവും അനുഭവിക്കുന്നവരാണ്  പ്രായമായവരിൽ പലരും. പ്രായമാകുമ്പോൾ അനുഭവപ്പെടുന്ന കേൾവി തകരാറും അതിനെ  മറികടക്കാനുള്ള മാർഗങ്ങളും പങ്കുവയ്ക്കുകയാണ് കോട്ടയം മെഡിക്കൽ കോളജിലെ ഇഎൻടി വിഭാഗം പ്രഫസർ ഡോ. ഷിബു ജോർജ്.

 

ഞരമ്പുകളുടെ ബലക്ഷയം എങ്ങനെ കേൾവിക്കുറവിനു കാരണമാകുന്നു? 

പ്രായമായവരിലുണ്ടാകുന്ന കേൾവിക്കുറവിന്‌ കാരണങ്ങൾ പലതാണ്‌. ഇവരിൽ പ്രധാനമായും ഉണ്ടാകുന്ന കേൾവിക്കുറവാണ്‌ ‘പ്രെസ്‌ബൈക്യൂസസ്‌’. പ്രായം കൂടുമ്പോൾ ചെവിയിലെ ഞരമ്പുകൾക്കുണ്ടാകുന്ന ബലക്ഷയമാണ്‌ ഈ അവസ്‌ഥയ്‌ക്കു കാരണം. എല്ലാ ആളുകൾക്കും ഈ അവസ്ഥയുണ്ടാകും. 60-65 വയസ്സിന് ഇടയിൽ സാധാരണ നിലയിൽ ഞരമ്പുകൾക്ക് ക്ഷീണം അനുഭവപ്പെട്ടു തുടങ്ങും. കേൾവിക്കുറവ് ഒരു ചെവിക്ക് മാത്രമായി അനുഭവപ്പെടില്ല. 2 ചെവിക്കും ഒരേ രീതിയിൽ തന്നെ കേൾവി കുറയും.  ചെവിയിൽ മൂളൽ, ഇരമ്പൽ എന്നിവ രോഗികൾക്ക് അനുഭവപ്പെടാറുണ്ട്.

 

അവഗണിക്കരുതാത്ത ലക്ഷണങ്ങൾ ഏവ? 

വേഗത കുറച്ച് സംസാരിക്കാൻ ആവശ്യപ്പെടുക. വ്യക്തമായി സംസാരിക്കാനോ ഉറക്കെ സംസാരിക്കാനോ പറയുക, പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറയാൻ ആവശ്യപ്പെടുക, ശബ്‌ദം കുറവാണെന്ന കാരണത്താൽ റേഡിയോ, ടെലിവിഷൻ എന്നിവ ഉയർന്ന ശബ്‌ദത്തിൽ വയ്‌ക്കുക, ഫോണിൽകൂടി സംസാരിക്കുമ്പോൾ വീണ്ടും വീണ്ടും കാര്യങ്ങൾ ചോദിക്കുക എന്നിവ പ്രെസ്ബൈക്യൂസിസിന്റെ ലക്ഷണമാണ്.

 

എല്ലാം കേൾക്കാം. വ്യക്തമല്ലന്നേയുള്ളു..

കേൾവി ശക്തി കുറഞ്ഞെന്ന് സമ്മതിക്കാൻ പലർക്കും മാനസികബുദ്ധിമുട്ടുകൾ ഉണ്ടാകും. കേൾവിയെക്കുറിച്ച് ചോദിച്ചാൽ പലരും പറയുക കേൾക്കാൻ പറ്റും. എന്താണെന്ന് മനസ്സിലായി ഇല്ല എന്നാകും. പ്രായമായവരിൽ ഹൈഫ്രീക്വൻസിയിലുള്ള കേൾവിയാണ്‌ ആദ്യം നഷ്‌ടപ്പെടുന്നത്‌.

 

ചുണ്ടുകളിലൂടെ കേൾക്കും

കേൾവി കുറഞ്ഞു എന്ന് തോന്നൽ ഉണ്ടായാൽ സംസാരിക്കുന്നവരുടെ ചുണ്ടുകളിലാവും അവർ നോക്കുക. ചുണ്ടിന്റെ ചലനങ്ങളിലൂടെ പറയുന്ന കാര്യങ്ങൾ ഇവർ മനസ്സിലാക്കും.  കേൾവി ശക്തി കുറയുന്നവർ ഉറക്കെ സംസാരിക്കാൻ ശ്രമിക്കും.

 

ആദ്യം ചികിത്സ നൽകേണ്ടത് കുടുംബത്തിന്

കേൾവി കുറഞ്ഞെന്നു പറഞ്ഞ് പ്രായമായവരെ കളിയാക്കാൻ പാടില്ല. നാളെ ഇതേ അവസ്ഥയിൽ പലരും കടന്നു പോകേണ്ടവർ ആണ്. കേൾവി ശക്തി കുറഞ്ഞവരുടെ മുന്നിൽ നിന്ന് സംസാരിച്ചാൽ മാത്രമെ ചുണ്ടിന്റെ ചലനത്തിലൂടെ സംസാരിക്കുന്നത് എന്തെന്ന് അവർ മനസ്സിലാക്കുകയുള്ളു. കേൾവി കുറഞ്ഞെന്നു കരുതി ഇവരുടെ ചെവിയുടെ അടുത്ത് നിന്ന് ഉറക്കെ സംസാരിക്കരുത്. ഉറച്ച ശബ്ദത്തിൽ സംസാരിച്ചാൽ ഇവർക്ക് ചെവിയിൽ വലിയ മുഴക്കമാകും ഉണ്ടാവുക.

 

പരിശോധനയ്ക്ക് മടി കാട്ടേണ്ട

ഓഡിയോഗ്രാം പരിശോധനയാണ്‌ സാധാരണ നടത്തുന്നത്‌. കേൾവിക്കുറവുണ്ടോയെന്നും അതിന്റെ കാരണം കണ്ടെത്താനും ഇത്‌ സഹായിക്കും ഓഡിയോളജിസ്റ്റിന്റെ സഹായത്തോടെ കേൾവിക്കുറവുള്ള ആളിനെ ആദ്യം പരിശോധനയ്ക്ക് വിധേയനാക്കും. 20 ഡെസിബലിന് മുകളിലുള്ള ശബ്ദങ്ങൾ കേൾക്കാത്ത അവസ്ഥയാണ് കേൾവിക്കുറുവായി കണക്കാക്കുന്നത്. ഇതിൽ എത്ര ഡെസിബൽ കേൾവിക്കുറവുണ്ടെന്ന് മനസ്സിലാക്കിയ ശേഷം ശ്രവണ സഹായിയിലും അതുപോലെ ക്രമീകരണം നടത്തുന്നു.

 

ഇവർ പ്രത്യേകം ശ്രദ്ധിക്കണം

പ്രമേഹം, രക്തസമ്മർദം, എന്നിവ ഉള്ളവർക്ക് കേൾവി ശക്തി കുറയാൻ സാധ്യതയുണ്ട്. കോവിഡ് വന്നവരിലും കേൾവിശക്തി കുറയാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ടെങ്കിലും ഇത് വലിയ രീതിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ ഇടയ്ക്കിടക്ക് കേൾവി ശക്തി പരിശോധിക്കണം.

 

ശ്രവണ സഹായി ഉപയോഗിക്കാം

കാഴ്ച കുറഞ്ഞാൽ കണ്ണട വയ്ക്കുമെങ്കിലും പലരും ശ്രവണ സഹായി ഉപയോഗിക്കാൻ തയാറല്ല. കൃത്യമായ അവബോധം ഇല്ലാത്തതു തന്നെയാണ്  കാരണം. ശ്രവണ സഹായി ഉപയോഗിച്ചതുകൊണ്ട് പഴയ പോലെ കേൾവിശക്തി തിരികെ ലഭിക്കില്ല. എന്നാൽ ഇപ്പോഴുള്ളതിനെക്കാൾ വ്യക്തമായി കേൾക്കാനും കഴിയും. അനലോഗ്, ഡിജിറ്റൽ എന്നിങ്ങനെയുള്ള ശ്രവണസഹായികൾ ലഭ്യമാണ്. സംഭാഷണ ശകലങ്ങൾ വ്യക്തമായും കൃത്യതയോടും കേൾക്കാൻ ഡിജിറ്റൽ ശ്രവണസഹായികൾ സഹായിക്കുന്നു. കംപ്യൂട്ടർ പ്രോഗ്രാമിന്റെ സഹായത്തോടെ ആവശ്യമുള്ള ശബ്ദങ്ങൾ മാത്രം കൂട്ടാനും കുറയ്ക്കാനും ഇതിൽ സാധിക്കും. സ്വന്തം ശബ്ദം മ്യൂസിക് ഫോൺ സംഭാഷണങ്ങൾ എന്നിവ നാച്ചുറൽ ക്വാളിറ്റി ശബ്ദങ്ങളായി കേൾപ്പിക്കാനും അനാവശ്യ ശബ്ദങ്ങളെ ഒഴിവാക്കാനും ഹൈക്വാളിറ്റി ശ്രവണസഹായികൾ ഒരു പരിധി വരെ സഹായിക്കും. ചെവിയുടെ പുറമേ വയ്ക്കാവുന്നതും ഉള്ളിൽ വയ്ക്കാവുന്നതുമായ ശ്രവണ സഹായികൾ ഉണ്ട്. നന്നേ കേൾവി കുറഞ്ഞവർക്ക് ചെവിയുടെ ഉള്ളിൽ വയ്ക്കാവുന്ന ശ്രവണ സഹായികൾ മുഴുവനായി ഫലപ്രദമാകണമെന്നില്ല. പ്രായമായവരുടെ കേൾവി കുറഞ്ഞെന്ന് ബോധ്യപ്പെട്ടാൽ വിദേശ രാജ്യങ്ങളിലുള്ള മക്കൾ ആദ്യം ഇവർക്ക് നൽകുന്നത് കൂടിയ വിലയുള്ള ശ്രവണ സഹായി ആയിരിക്കും. ഇത് പലപ്പോഴും ഇവർക്ക് യോജിക്കാത്തവ ആയിരിക്കും.

 

ശ്രവണസഹായി ഉപയോഗിക്കുമ്പോൾ

∙ കിടക്കുകയും കുളിക്കുകയും ചെയ്യുമ്പോൾ ശ്രവണസഹായി ഊരിവയ്‌ക്കുക.

∙ ബാറ്ററി ഇടവേളകളിൽ മാറണം.

∙ സർവീസ്‌ സപ്പോട്ട്‌ ഉള്ള സാധനങ്ങൾ മാത്രം വാങ്ങിവയ്‌ക്കുക. ഇത്‌ ഡോക്‌ടറോടു ചോദിച്ചു മനസിലാക്കാവുന്നതാണ്‌.

∙ വെള്ളം കയറാതെയും വിയർപ്പ്‌ നനയാതെയും സൂക്ഷിക്കണം.

∙ ലോക്കൽ സർവീസുള്ള സാധനങ്ങൾ മാത്രം വാങ്ങുക.

∙ ചെവിയുടെ അകത്തുവയ്‌ക്കുന്ന ശ്രവണ സഹായികൾ പ്രായമായവർക്ക്‌ അനുയോജ്യമാകണമെന്നില്ല.

Content Summary : World hearing day 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com