ADVERTISEMENT

‘തുടർച്ചയായി ഇരിക്കുന്നതു കൊണ്ടുള്ള നടുവേദന ആണെന്നാണ് ആദ്യം കരുതിയത്. എട്ടു വർഷത്തോളം ആ വേദന സഹിച്ചും പല ചികിത്സകൾ തേടിയും മുന്നോട്ടു പോയി. ഒടുവിൽ അസഹനീയമായതോടെ ഡോക്ടർമാർ ഒരു വിദൂര സാധ്യത പറഞ്ഞു. ക്ഷയരോഗത്തിന്റെ പരിശോധന കൂടി നടത്താമെന്ന്. നട്ടെല്ലിനെ ക്ഷയം ബാധിക്കാനിടയുണ്ടെന്ന അറിവ് എനിക്കു പുതുതായിരുന്നു. എന്തായാലും അതൊന്നും എനിക്ക് ഉണ്ടാകില്ലെന്ന ഉറപ്പോടെ പരിശോധന നടത്തി. പക്ഷേ, ഫലം വന്നപ്പോൾ എനിക്ക് ക്ഷയരോഗം. അതും നട്ടെല്ലിൽ. പിന്നീട് ഒരു വർഷത്തോളം ചിട്ടയോടെയുള്ള ചികിത്സയിലൂടെ ഞാൻ ക്ഷയത്തെ തോൽപിച്ചു. രോഗം കണ്ടെത്താനായതും ചികിത്സ പൂർത്തിയാക്കിയതുമാണ് എനിക്കു തുണയായത്. അതോടെ, ഞാൻ ഉറപ്പിച്ചു; ക്ഷയരോഗത്തിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിൽ മുൻനിരയിൽ ഉണ്ടാകുമെന്ന്’– നിങ്ങൾക്കു മനസ്സിലായിക്കാണും ഈ കഥ ആരുടേതെന്ന്. നടൻ അമിതാഭ് ബച്ചനാണ് ഈ കഥയിൽ ക്ഷയത്തെ തോൽപിച്ച ഹീറോ. ഇന്ത്യയിലെ ഓരോരുത്തർക്കും ഈ രീതിയിൽ ക്ഷയമെന്ന വില്ലനെ തുരത്തി ഹീറോ ആകാമെന്ന പ്രചാരണം കൂടിയാണ് ഇക്കൊല്ലത്തെ ക്ഷയരോഗദിനത്തിൽ ഊർജിതമാക്കുന്നത്. 

ലോകത്തിൽ ക്ഷയരോഗം കൊണ്ട് ഏറ്റവും കൂടുതൽ വലയുന്ന ഇന്ത്യയിൽ മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ടിബി (എംഡിആർ ടിബി) എന്ന മരുന്നുകളെ ചെറുക്കാൻ ശേഷിയുള്ള രോഗാവസ്ഥയെന്ന കൊടുംവില്ലൻ കൂടിയുണ്ട്. ബോധവൽക്കരണവും യഥാസമയത്തുള്ള ചികിത്സാ ഇടപെടലും ഒപ്പം സാമൂഹിക അവബോധവും പിന്തുണയും ഉണ്ടെങ്കിലേ ക്ഷയത്തെ പടികടത്തിവിടാനാകൂ. 

 

തലമുടിയും നഖവും ഒഴികെ എവിടെയും ക്ഷയം ബാധിക്കാം

tb

മൈകോബാക്ടീരിയം ട്യൂബർകുലോസിസ് രോഗാണു മൂലമുണ്ടാകുന്ന ക്ഷയരോഗം ശരീരത്തിൽ എവിടെ വേണമെങ്കിലും ബാധിക്കാം. ശ്വാസകോശത്തെയാണു സാധാരണയായി ഇതു പിടികൂടുന്നത് എന്നതിനാൽ പലരുടെയും ധാരണ മറ്റ് അവയവങ്ങളെ ക്ഷയം വെറുതെ വിടുമെന്നാണ്. എന്നാൽ, തലച്ചോറ്, എല്ല്, വയറ്, കണ്ണ്, നട്ടെല്ല്, വൃക്ക, ഗർഭപാത്രം, കഴല എന്നു തുടങ്ങി ത്വക്കിനെ വരെ ക്ഷയം ബാധിക്കാം. വായുവിലൂടെയാണിതു പകരുന്നത്. രോഗബാധിതർ ചുമയ്ക്കുകയോ തുപ്പുകയോ ചെയ്യുമ്പോൾ വായുവിൽ രോഗാണു പടരും. ഇതു ശ്വസിക്കുന്നതിലൂടെ ഉള്ളിൽ എത്തുന്ന അണു രക്തത്തിലൂടെ മറ്റ് അവയവങ്ങളിലേക്കു പടരാം. രണ്ടാഴ്ചയിൽ കൂടുതൽ നീളുന്ന ചുമ, പനി, ഭാരം കുറയൽ, രക്തം ചുമച്ചു തുപ്പൽ, വിശപ്പില്ലായ്മ തുടങ്ങിയവയാണല്ലോ ശ്വാസകോശത്തെ ബാധിക്കുന്ന ടിബിയുടെ പ്രധാന ലക്ഷണങ്ങൾ. കഴലവീക്കം, സന്ധിവീക്കം, സന്ധിവേദന, കഴുത്തിനു മുറുക്കം, ആശയക്കുഴപ്പം (ബ്രെയിൻ ഫോഗിങ്), അപസ്മാരം, നടുവേദന, രണ്ടാഴ്ചയിൽ കൂടുതൽ പനി, തൂക്കം കുറയൽ തുടങ്ങിയവയാണു മറ്റ് അവയവങ്ങളെ ബാധിക്കുന്ന ടിബിയുടെ പ്രധാന ലക്ഷണങ്ങൾ. 

രോഗാണു ഉള്ളിൽ ചെന്നു എന്നു കരുതി എല്ലാവർക്കും രോഗമുണ്ടാകില്ല. നല്ല ആരോഗ്യവും പ്രതിരോധശേഷിയുമുണ്ടെങ്കിൽ അണുക്കൾ തോറ്റുമടങ്ങും. എന്നാൽ, പ്രതിരോധശേഷി കുറഞ്ഞവരിൽ അണുക്കൾ ആക്രമണകാരികളാകുകയും രോഗം വിതയ്ക്കുകുയം ചെയ്യും. അണുക്കൾ ഉള്ളിൽ ചെന്നവരിൽ 10–15% പേർക്കേ ക്ഷയം പിടിപെടാറുള്ളൂ. ജനനസമയത്ത് ടിബി പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് ഏറെ ഗുണകരമാണ്. 

പക്ഷേ, ഒന്നുണ്ട് എല്ലാ ക്ഷയരോഗവും പകരില്ല. കഫപരിശോധനയിൽ രോഗാണുക്കൾ സ്ഥിരീകരിച്ച, ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗം മാത്രമേ പകരുകയുള്ളൂ. 

 

അന്ധവിശ്വാസങ്ങൾ, തെറ്റിദ്ധാരണകൾ: ഇനിയും മാറ്റിയില്ലെങ്കിൽ ഇനിയെന്ന്

Photo credit : Pixel-Shot / Shutterstock.com
Photo credit : Pixel-Shot / Shutterstock.com

ക്ഷയരോഗം ബാധിക്കുന്നവരെ അകറ്റി നിർത്തുന്ന മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും സമൂഹത്തിന് ഈ രോഗത്തോടുള്ള ‘അവജ്ഞയും ഭയവും’ മാറിയിട്ടില്ല. ക്ഷയരോഗമുള്ള വിവരം പുറത്തു പറയാത്തവരും വീട്ടിൽ ആർക്കെങ്കിലും ഇതുണ്ടെങ്കിൽ മറച്ചുപിടിക്കുന്നവരും ഇപ്പോഴും ധാരാളമുണ്ട്. ഇന്ത്യയിലെ ടിബി നിർമാർജന യജ്ഞത്തെ ഇത്തരത്തിലുള്ള ചിന്താഗതികൾ പുറകോട്ടടിക്കുന്ന സാഹചര്യം മനസ്സിലാക്കിയായിരുന്നു അമിതാഭ് ബച്ചന്റെ തുറന്നുപറച്ചിൽ. ‘താരപരിവേഷത്തോടെ, എല്ലാ വിധ സൗകര്യങ്ങളിലും കഴിയുന്ന എനിക്ക് ടിബി വന്നിരിക്കുന്നു. അതു ചികിത്സയിലൂടെ പൂർണമായി മാറിയിരിക്കുന്നു. ഇതു ഞാൻ പറയുന്നത് – ക്ഷയവുമായി ബന്ധപ്പെട്ട എല്ലാ തെറ്റിദ്ധാരണകളും ഒഴിവാക്കാൻ വേണ്ടിയാണ്. മോശം സാഹചര്യങ്ങളിൽ കഴിയുന്നവർക്കു മാത്രമേ ഇതുണ്ടാകൂ, ഒരിക്കൽ വന്നാൽ പിന്നെ സാധാരണ ജീവിതം സാധ്യമല്ല തുടങ്ങിയ തെറ്റിദ്ധാരണകൾ മാറാൻ വേണ്ടി ഞാൻ ഇതാണു പറയുന്നത് – എനിക്കു വന്ന ടിബി നമ്മളിൽ ആർക്കും വരാം. എനിക്കു സുഖപ്പെട്ടതുപോലെ നമുക്കെല്ലാവർക്കും സുഖപ്പെടാം’ ക്ഷയരോഗത്തിനെതിരെയുള്ള ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റപ്പോൾ ബച്ചൻ പറഞ്ഞതിങ്ങനെയാണ്. 

കുടുംബശാപത്തിന്റെ ഫലമായാണു വീട്ടിൽ ടിബിയുണ്ടാകുന്നതെന്ന് ഒരാൾ പറഞ്ഞ അനുഭവം പങ്കുവച്ചത് സാക്ഷര കേരളത്തിലെ ഒരു ടിബി ഓഫിസറാണ്. അലോപ്പതി ചികിത്സ നടത്തിയാൽ പാർശ്വഫലങ്ങൾ കൊണ്ട് ‘ജീവസ്സറ്റു’ പോകുമെന്നും പകരം പച്ചമരുന്നുകൾ മതിയെന്നുമുള്ള പ്രചാരണങ്ങളാണു മറ്റൊന്ന്. ശാസ്ത്രീയമായ ചികിത്സയിലൂടെ മാത്രമേ ടിബി മാറുകയുള്ളൂ. ഇത്തരം ചികിത്സയിലൂടെ ടിബി മാറുകയും ചെയ്യും. 

ക്ഷയമുള്ള ആളുകളെ വീട്ടിലും സമൂഹത്തിലും നിന്നു മാറ്റിനിർത്തുന്ന അനാരോഗ്യകരമായ പ്രവണതയാണ് അടുത്തത്. ടിബി ഈസ് നോട്ട് ടാബൂ എന്ന ക്യാംപെയ്നു തുടക്കം കുറിച്ചത് ഇത്തരം സാഹചര്യങ്ങളെ ഇല്ലാതാക്കാനാണ്. ടാബൂ എന്നാൽ നിങ്ങൾക്കറിയാമല്ലോ നിഷിദ്ധമായത് എന്നർഥം. 

മാനസിക പിന്തുണ നൽകിയില്ലെങ്കിലും ഉള്ള ആത്മവീര്യം കൂടി കെടുത്താതിരുന്നാൽ മതിയെന്ന മുംബൈയിലെ ക്ഷയരോഗമുക്തയുടെ വാക്കുകളിൽ എല്ലാമുണ്ട്. 24 വയസ്സുള്ള ഈ പെൺകുട്ടിക്ക് സാധാരണ മരുന്നുകളെ ചെറുക്കുന്ന എംഡിആർ ടിബിയാണു ബാധിച്ചിരുന്നത്. ‘കണ്ടില്ലേ, അവളുടെ അഹങ്കാരത്തിനു കിട്ടിയത്’ എന്നു കളിയാക്കാൻ ബന്ധുക്കളായിരുന്നത്രേ മുന്നിൽ. ഇനി ജീവിതമില്ലെന്നും കല്യാണം കഴിക്കാനാകില്ലെന്നുമുള്ള കുത്തുവാക്കുകളും ക്ഷയരോഗികൾ പാലിക്കേണ്ട കാര്യങ്ങളുടെ ‘ഉപദേശങ്ങളു’മായി എത്തിയവരുടെ തിരക്കായിരുന്നു ചുറ്റും. ഒടുവിൽ അച്ഛനമ്മമാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മനോബലം വീണ്ടെടുത്ത് അവൾ പൊരുതി, കൃത്യമായ ചികിത്സയിലൂടെ മിടുമിടുക്കിയായി ജീവിത്തിലേക്കു തിരിച്ചുവരികയും ചെയ്തു. 

 

Photo credit : Lifebrary / Shutterstock.com
Photo credit : Lifebrary / Shutterstock.com

കുഞ്ഞിനെ പാലൂട്ടാം, മാസ്ക് ഇട്ടാൽ മതി

മറ്റേതു മരുന്നിനുമുള്ള പാർശ്വഫലങ്ങൾ മാത്രമേ ക്ഷയരോഗ മരുന്നുകൾക്കും ഉള്ളൂ. പല പാർശ്വഫലങ്ങളും നിസ്സാരങ്ങളുമാണ്. മൂത്രത്തിൽ നിറവ്യത്യാസം, വിരലുകളിൽ തരിപ്പ്, വയറിൽ എരിച്ചിൽ എന്നിവയാണു പൊതുവേ കാണുന്നത്. അപൂർവം ചിലരിൽ മാത്രം  തൊലിയിലും കണ്ണിലും മഞ്ഞനിറം, വയറുവേദന, സന്ധിവേദന, തലകറക്കം, ചെവിയിൽ മൂളൽ, കൈകാൽ നീര്, കാഴ്ച മങ്ങൽ, കേൾവിക്കുറവ് എന്നിവയുണ്ടാകാം. 

മുലയൂട്ടുന്ന അമ്മമാർ ഈ മരുന്നുകൾ കഴിക്കുന്നതു കൊണ്ട് കുഞ്ഞിന് ഒരു ദോഷവും ഉണ്ടാകില്ലെന്നു വിദഗ്ധർ അടിവരയിട്ടു പറയുന്നു. പക്ഷേ ഒന്നുണ്ട്– കുഞ്ഞിനു പാൽ കൊടുക്കുമ്പോൾ നിർബന്ധമായും അമ്മ മാസ്ക് ധരിക്കണം. 

ഗർഭാവസ്ഥയിലാണു ക്ഷയരോഗ ചികിത്സ നേടുന്നതെങ്കിലോ? സ്ട്രെപ്റ്റോമൈസിൻ എന്ന കുത്തിവയ്പ് ഒഴികെ മറ്റ് ടിബി മരുന്നുകളെല്ലാം ഗർഭാവസ്ഥയിൽ സുരക്ഷിതമാണ്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവരാണെങ്കിൽ ടിബി മരുന്നുകൾ ഉപയോഗിക്കുമ്പോൾ ആ ഗുളികകൾ നിർത്തണം. മറ്റു ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കാം.

ശ്വാസകോശത്തിലും മറ്റ് അവയവയങ്ങളിലും ഒരുപാടു നാൾ പതുങ്ങിക്കഴിയുന്ന രോഗാണുക്കളാണു ക്ഷയത്തിന്റേത്. അവയെ എല്ലാം പൂർണമായി നശിപ്പിക്കാൻ സമയം വേണ്ടതിനാലാണു കൂടുതൽ കാലം മരുന്ന് കഴിക്കേണ്ടി വരുന്നത്. എച്ചഐവി ബാധിതർക്ക് ഉണ്ടാകുന്ന ക്ഷയരോഗവും ചികിത്സിച്ചു മാറ്റാനാകും. ഹൃദയരോഗങ്ങൾക്കും പ്രമേഹത്തിനുമൊക്കെ മരുന്നു കഴിക്കുന്നവർക്കും ടിബി മരുന്ന് പേടിയില്ലാതെ കഴിക്കാം.

 

കഴിഞ്ഞവർഷം ഇന്ത്യയിലെ ക്ഷയരോഗികളുടെ എണ്ണം 19 ശതമാനമാണു കൂടിയത്. ശ്വാസകോശത്തിനു പുറമേയുള്ള അവയവങ്ങളെ ബാധിക്കുന്ന ടിബി കണ്ടെത്തിയത് 5 ലക്ഷം പേരിലാണ്. കണക്കുകൾ പറയുന്നത് പേടിക്കാനല്ല, ജാഗ്രതയും അവബോധവും കൂട്ടാനാണ്. കൂടുതൽ വിവരങ്ങൾ നാളെ. 

Content Summary : Tuberculosis, World TB Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com