ADVERTISEMENT

യുകെ, സ്പെയിന്‍, അമേരിക്ക എന്നിവിടങ്ങളിലടക്കം വിവിധ രാജ്യങ്ങളിലെ കുട്ടികളില്‍ വിചിത്രമായ ഒരു തരം കരള്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഇതിന് പിന്നില്‍ ജലദോഷപനിയുമായി ബന്ധപ്പെട്ട  അഡെനോവൈറസ് ആണോ എന്ന സംശയം ഉയരുന്നുണ്ട്. 

 

കരള്‍ വീക്കം ബാധിച്ച 74 കുട്ടികളെങ്കിലും യുകെയില്‍ ചികിത്സ തേടിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. സ്പെയിനില്‍ ഇത്തരത്തിലുള്ള മൂന്ന് കേസുകളും അമേരിക്കയില്‍ ഒന്‍പത് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ ഒന്നിനും ആറിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് രോഗബാധിതരായത്. രണ്ട് പേര്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടി വന്നു. യുകെയിലും ആറ് കുട്ടികള്‍ക്ക് ഈ രോഗത്തെ തുടര്‍ന്ന് കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. യൂറോപ്പിലും ഏതാണ്ട് സമാനമായ പ്രായത്തിലുള്ള കുട്ടികളിലാണ് ഭൂരിപക്ഷം കേസുകളും കണ്ടെത്തിയതെന്ന് ലോകാരാരോഗ്യ സംഘടന പറയുന്നു. സ്കോട്‌ലന്‍ഡിലെ 10 കുട്ടികള്‍ കരള്‍ രോഗബാധിതരാകുന്നതോടെയാണ് ഈ വിചിത്ര രോഗം ഈ മാസം ആദ്യം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍ പെടുന്നത്. ഇതുവരെ ഇതുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും ഉണ്ടായിട്ടില്ല. 

 

 

സാധാരണ ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകുന്ന ഹെപ്പറൈറ്റിസ് എ,ബി,സി, ഇ വൈറസുകളല്ല വിചിത്ര രോഗത്തിന് പിന്നിലെന്ന് ലാബ് ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രോഗബാധിരായ കുട്ടികള്‍ക്ക് രാജ്യാന്തര യാത്ര ചരിത്രമുള്ളതായും ആരോഗ്യ അധികൃതര്‍ക്ക് അറിവില്ല. എന്നാല്‍ അടുത്ത കാലത്തായി അഡെനോവൈറസ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

 

പനി, തൊണ്ട വേദന, പിങ്ക് കണ്ണുകള്‍ എന്നിവയെല്ലാമായി ബന്ധമുള്ള ഡസന്‍ കണക്കിന് അഡെനോവൈറസുകളുണ്ട്. ഇവയില്‍ ചിലതിന് വയറിലും കുടലിലും അണുബാധ, നീര്‍ക്കെട്ട് അടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞേക്കും. കുറഞ്ഞ പ്രതിരോധ ശേഷിയുള്ള കുട്ടികളില്‍ ഇതിന് മുന്‍പ് അഡെനോവൈറസ് ഹെപറ്റൈറ്റിസിന് കാരണമായിട്ടുണ്ട്. യൂറോപ്പില്‍ വിചിത്ര കരള്‍ രോഗം ബാധിച്ച ചില കുട്ടികള്‍ അഡെനോവൈറസ് പരിശോധനയില്‍ പോസിറ്റീവായപ്പോള്‍ മറ്റ് ചിലര്‍ കോവിഡ് പരിശോധനയിലും പോസിറ്റീവായി. അമേരിക്കയിലെ അലബാമയില്‍ നവംബര്‍ മുതല്‍ ഹെപറ്റൈറ്റിസ് കേസുകളില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. ഓരോ കേസിലും കുട്ടികള്‍ അഡെനോവൈറസ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. വയറിലെ അണുബാധയുമായി സാധാരണ ബന്ധപ്പെട്ട അഡെനോവൈറസ് 41 എന്ന വകഭേദവുമായി ഈ കരള്‍ രോഗങ്ങള്‍ക്കുള്ള ബന്ധം അധികൃതര്‍ പരിശോധിക്കുന്നുണ്ട്.  

 

എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ ലാബ് പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.

Content Summary : Mysterious liver illness seen in kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com