ADVERTISEMENT

ദീർഘകാലം നിൽക്കുന്ന ന്യൂറോളജിക്കൽ രോഗങ്ങളി‍ൽ പെടുന്നതാണ് എംഎസ് എന്നറിയപ്പെടുന്ന മള്‍ട്ടിപ്പിൾ സ്ക്ലീറോസിസ്. തലച്ചോറിനെയും സുഷുമ്ന നാഡിയെയും കണ്ണിന്റെ  ഞരമ്പിനെയുമാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. ശരീരത്തിനു പ്രതിരോധ ശേഷി നൽകുന്ന ചില അണുക്കൾ നമ്മുടെ ശരീരത്തിനെതിരെ തന്നെ പ്രവർത്തിക്കുന്നതു മൂലമുണ്ടാകുന്ന രോഗമാണിത്. ഓട്ടോ ഇമ്യൂൺ രോഗങ്ങളുടെ ഗണത്തിൽപെടുന്നതാണ് എംഎസ്. മെയ് 30 ലോക മൾട്ടിപ്പിൾ സ്ക്ലിറോസിസ് ദിനമായി ആചരിക്കുന്നു. രോഗം വരാനുള്ള കാരണങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളെക്കുറിച്ചും ചികിത്സ എങ്ങനെയെന്നും രോഗ സങ്കീർണതകൾ എന്തൊക്കെയെന്നും വിശദമാക്കുകയാണ് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ന്യറോറളജി ഡിപ്പാർട്ട്മെന്റ് അസോഷ്യേറ്റ് പ്രൊഫസർ ഡോ. ശ്രുതി.എസ്.നായർ.

 

രോഗകാരണം

എന്തുകൊണ്ടാണ് ഈ രോഗം വരുന്നത് എന്നതിന് കൃത്യമായ ഉത്തരം ലഭ്യമല്ല. പാരിസ്ഥിതിക കാരണങ്ങളാണ് കൂടുതലും ഈ രോഗത്തിനു വഴിവയ്ക്കുന്നത്. ചെറുപ്പത്തിൽ പനി പോലെ വന്നു പോകുന്ന ഒരുതരം വൈറസ് ഇൻഫെക്‌ഷൻ ബാധിച്ചവർക്ക് ‌എംഎസ് വരാൻ സാധ്യത കൂടുതലാണ്. പുകവലി, ചെറിയ പ്രായത്തിലേ അമിതവണ്ണം, വൈറ്റമിൻ ഡിയുടെ കുറവ് ഒക്കെ രോഗകാരണങ്ങളായി പറയപ്പെടുന്നു. അതേസമയം, ഇതെല്ലാം ഉള്ള ആളുകൾക്ക് രോഗം വരണമെന്നു നിർബന്ധവുമില്ല. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണമെന്നു പറയാമെങ്കിലും അതുകൊണ്ടു മാത്രം ഈ രോഗം വരാതിരിക്കുമെന്ന് ഉറപ്പുമില്ല. 

dr-sruthy
ഡോ. ശ്രുതി.എസ്.നായർ

 

ഈ രോഗികൾക്ക് ഇടയ്ക്കിടെ തലച്ചോറിലും സ്പൈനൽ കോഡിലും കണ്ണിന്റെ ഞരമ്പിലും കോട്ടിങ് നഷ്ടമാകുന്ന ഡീമൈലിനേഷൻ (Demyelination) എന്ന പ്രക്രിയ സംഭവിക്കും. ഇങ്ങനെ പല തവണ ഡീമൈലിനേഷൻ വരുന്ന രോഗങ്ങളിലൊന്നാണ് എംഎസ്. ഒരിക്കൽ നമ്മുടെ ശരീരത്തിൽ ഈ അണുക്കൾ വന്നു കഴിഞ്ഞാൽ ആ ഒരു രോഗിക്ക് പിന്നെയും അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

 

രോഗലക്ഷണങ്ങൾ

ഏതു ഭാഗത്തെയാണ് രോഗം ബാധിക്കുന്നതെന്നതനുസരിച്ച് രോഗിക്ക് വളരെ വ്യത്യസ്തമായ ലക്ഷണങ്ങൾ കണ്ടേക്കാം. കണ്ണിന് കാഴ്ചക്കുറവ്, കൈകാലുകൾക്ക് ശക്തിക്കുറവ്, സംസാരത്തിൽ കുഴച്ചിൽ, രണ്ടായിട്ട് കാണുക, കൈ പെരുപ്പ്, തരിപ്പ്, മൂത്രസംബന്ധമായിട്ടുള്ള ബുദ്ധിമുട്ടുകൾ എന്നിവയാണ് സാധാരണ കാണാറുള്ളത്.

 

രണ്ടു രീതിയിലാണ് ഈ രോഗം വരാവുന്നത്– റിലാപ്സിങ് ടൈപ്പും പ്രോഗ്രസീവ് ടൈപ്പും. റിലാപ്സിങ് ഫോമിൽ ഇത് അറ്റാക്കുകളായി വരും. കുറച്ചു ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിൽ ബുദ്ധിമുട്ട് വരാം. ഉദാഹരണത്തിനു കാഴ്ച മങ്ങൽ ആണെങ്കിൽ മൂന്നാലാഴ്ച കഴിയുമ്പോൾ തനിയെയോ മരുന്നു ഉപയോഗിച്ചോ കുറയാം. കുറച്ചു നാളത്തേക്ക് ബുദ്ധിമുട്ടുണ്ടാവില്ല. മാസങ്ങൾക്കു ശേഷം മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നേക്കാം. അപ്പോള്‍ കാലിന് പെരുപ്പായിരിക്കും ലക്ഷണം. അങ്ങനെ അത് ഇടവിട്ട് വന്നുകൊണ്ടിരിക്കും. ഇതാണ് റിലാപ്സിങ് എംഎസ്. റിലാപ്സിങ് എംഎസിന്റെ അസ്വസ്ഥതകൾ വരുമ്പോൾത്തന്നെ ചികിത്സിക്കാനുള്ള ഉപാധികളുണ്ട്. പക്ഷേ പ്രധാന ചികിത്സ ഈ അറ്റാക്കുകൾ തടയുക എന്നതാണ്. ഇങ്ങനെ പലതവണ വന്നു പോകുമ്പോൾ രോഗമുക്തി പൂർണമായിരിക്കില്ല. ബുദ്ധിമുട്ടുകള്‍‍ നിലനിൽക്കുകയും കുറച്ചുകാലത്തിനുള്ളിൽ‍ വൈകല്യങ്ങൾ വരാനുള്ള സാധ്യത, നടക്കാനും കാഴ്ചയ്ക്കും സംസാരത്തിനും ബുദ്ധിമുട്ട്, ബാലൻസ് ഇല്ലായ്മ തുടങ്ങിയവ ഉണ്ടാകുകയും ചെയ്യാം. ഈ ബുദ്ധിമുട്ടുകൾ കൂടി വരാനുള്ള സാധ്യതയുമുണ്ട്.

 

Multiple sclerosis
Photo Credit: Krakenimages.com/ Shutterstock.com

പ്രോഗ്രസീവ് ടൈപ്പിൽ അറ്റാക്കുകളായിട്ടല്ല, ക്രമേണ കൂടുന്ന ഒരസുഖമായിട്ടാണ് വരുന്നത്. പത്തോ പതിനഞ്ചോ ശതമാനം ആൾക്കാരിൽ മാത്രമേ തുടക്കത്തിൽത്തന്നെ പ്രോഗ്രസീവ് ടൈപ്പായി വരികയുള്ളൂ. ചികിത്സ ഇല്ലാതിരുന്ന കാലഘട്ടത്തിൽ റിലാപ്സിങ് ൈടപ്പിൽ തുടങ്ങുന്ന നല്ല ശതമാനം രോഗികളും ഈ പ്രോഗ്രഷനിലേക്ക് പോകുമായിരുന്നു, പക്ഷേ ഇപ്പോൾ മരുന്നുകൾ ഉള്ളതിനാൽ ഇരുപതു ശതമാനത്തിൽ താഴെയാണ് രോഗികൾ പ്രോഗ്രഷൻ ടൈപ്പിലേക്കു പോകുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രോഗ്രഷൻ വന്നു കഴിഞ്ഞാൽ റിലാപ്സിങ് എംഎസിനെപ്പോലെ ചികിത്സിക്കാൻ എളുപ്പമല്ല.

 

15 മുതൽ 45 വരെ വയസ്സ് പ്രായമുള്ളവരിലാണ് സാധാരണ എംഎസ് കണ്ടുവരുന്നത്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് രോഗം കൂടുതൽ ബാധിക്കുക. പുരുഷന്മാരിൽ വരുന്നതിനേക്കാൾ രണ്ടിരട്ടിയാണ് സ്ത്രീകളിൽ ഈ രോഗം വരാനുള്ള സാധ്യത. 

 

സങ്കീർണത

ഏറ്റവും ചുറുചുറുക്കുള്ള പ്രായത്തിലാണ് ഈ രോഗം പിടിപെടുന്നതെന്നതാണ് ഒരു പ്രധാന പ്രശ്നം. പഠിക്കാനും ജോലി കിട്ടാനും ഒരു സാധാരണ കുടുംബജീവിതം നയിക്കാനുമൊക്കെയുള്ള തടസ്സങ്ങൾ ഇതു കാരണം ഉണ്ടാകും. അവരുടെ സമ്പാദനശേഷി വളരെയധികം കുറയുന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ പ്രയാസം. മാത്രമല്ല ഈ അസുഖം തുടങ്ങി പല വർഷങ്ങൾക്കു ശേഷമാണ് വൈകല്യം വരുന്നത്. ആദ്യം രോഗിക്ക് ഒരു പ്രശ്നം വന്നു പോയതായിട്ടേ തോന്നൂ. പക്ഷേ വർഷങ്ങൾ കഴിയുമ്പോഴാണ് നടക്കാനുള്ള പ്രയാസങ്ങളും രോഗത്തിന്റേതായ മാറ്റങ്ങളും പ്രയാസങ്ങളും വന്നു തുടങ്ങുന്നത്. 

 

പുറമേ കാണാത്ത കുറേ പ്രയാസങ്ങളും എംഎസ് രോഗികൾക്കുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ക്ഷീണമാണ്. എംഎസ് രോഗികൾക്ക് വളരെയധികം ക്ഷീണം അനുഭവപ്പെടാം. എന്നുവച്ച് ക്ഷീണം ഉള്ളവരെല്ലാം എംഎസ് രോഗികളാണെന്നുകരുതരുത്. ചെറിയ ഓർമ പ്രശ്നങ്ങൾ, വേഗത്തിൽ കാര്യങ്ങൾ ചെയ്യാനും പെട്ടെന്ന് കണക്കു കൂട്ടാനും രണ്ടു കാര്യങ്ങൾ ഒരുമിച്ചു ചെയ്യാനുമൊക്കെയുള്ള പ്രയാസങ്ങൾ തുടങ്ങിയവ കണ്ടേക്കാം. ഇത് ചില സമയങ്ങളില്‍ കൂടുതലായി തോന്നാം. തല അനക്കുമ്പോഴൊക്കെ ഒരു ബാലൻസ് ഇല്ലായ്മ ഫീൽ ചെയ്യാം. മല–മൂത്ര സംബന്ധമായ പ്രശ്നങ്ങൾ, മൂത്രം നിയന്ത്രിക്കാൻ പറ്റാതെ വരിക, പെട്ടെന്ന് യൂറിൻ പോവുക. മോഷൻ പോകാൻ തടസ്സം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാം. ഉത്കണ്ഠ, വിഷാദം എന്നിവ ഈ രോഗികളിൽ കൂടുതലായി കാണുന്നുണ്ട്.

 

രോഗനിർണയവും ചികിത്സയും

രോഗം ബാധിച്ചു കഴിഞ്ഞ് എന്തെങ്കിലും ബുദ്ധിമുട്ടുമായി ഡോക്ടറെ സമീപിക്കുമ്പോൾ എംആർഐയിലൂടെയാണ് രോഗം തിരിച്ചറിയുന്നത്. രക്തപരിശോധന, നട്ടെല്ലിൽനിന്ന് വെള്ളം കുത്തിയെടുത്തുള്ള പരിശോധന എന്നിവയിലൂടെയാണ് രോഗം ഉറപ്പിക്കുന്നത്. 

 

രോഗം തിരിച്ചറിഞ്ഞാൽ രണ്ടു രീതിയിലുള്ള ചികിത്സയാണ് നൽകുന്നത്. അപ്പോഴുള്ള ബുദ്ധിമുട്ട് എന്താണോ അതു പരിഹരിക്കാനുള്ള ചികിത്സ നൽകും. സ്റ്റിറോയ്ഡ് ഇൻജക്‌ഷൻ മൂന്നു ദിവസമോ അഞ്ചു ദിവസമോ എടുക്കുമ്പോൾ 75–90 ശതമാനം ആൾക്കാർക്കും നല്ല വ്യത്യാസം വരും. ഇത് പിന്നെയും വരാൻ സാധ്യതയുള്ള രോഗമായതു കൊണ്ട് വരാതിരിക്കാനുള്ള മരുന്നുകളും നൽകണം. ഡിസീസ് മോഡിഫൈയിങ് തെറാപ്പി എന്നാണ് ഇതിനെ മൊത്തമായി പറയുന്നത്. ഇപ്പോൾ എംഎസിന് ഇന്ത്യയിൽതന്നെ പതിനഞ്ചോളം മരുന്നുകൾ ഉണ്ട്. ഗുളികയും ഇൻജക്‌ഷനും ഡ്രിപ്പായിട്ടെടുക്കുന്ന മരുന്നുകളും ഉണ്ട്. അബ്നോർമൽ ആയിട്ടുള്ള ഇമ്യൂണിറ്റിയെ സപ്രസ് ചെയ്യുന്നതിനാണ് ഇതു ചെയ്യുന്നത്. തുടക്കത്തിൽ ഉപയോഗിക്കുന്ന മരുന്നുകൾ വളരെ ശക്തമായി നമ്മുടെ പ്രതിരോധവ്യവസ്ഥയെ ബാധിക്കില്ല. വളരെ സെലക്ടീവായേ എഫക്റ്റ് ചെയ്യൂ. ചിലരിൽ ഈ മരുന്ന് എടുത്തുകൊണ്ടിരിക്കുമ്പോൾ പിന്നെയും അറ്റാക്കുകൾ വരാം. അവർക്കു കുറച്ചു കൂടി ശക്തിയുള്ള ഇമ്യൂണോ തെറാപ്പി കൊടുക്കേണ്ടി വരും. അത് സ്വാഭാവിക പ്രതിരോധത്തിനെ ബാധിച്ചേക്കാം. രോഗിക്ക് അറ്റാക്കുകൾ വരാനും നടക്കാനുള്ള പ്രയാസങ്ങൾ വരാനുമുള്ള സാധ്യതകൾ എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി, നൽകുന്ന മരുന്നുകൾ പ്രതികരിക്കുന്നുണ്ടോ എന്നു നോക്കിയാണ് ഏത് മരുന്നാണ് കൊടുക്കേണ്ടതെന്നു തീരുമാനിക്കുന്നത്. മാസം രണ്ടായിരം, മൂവായിരം രൂപയിൽ എടുക്കാൻ പറ്റുന്ന മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. പരിശോധനകള്‍ കൂടാതെ വർഷംതേറും എംആർഐ രോഗത്തിന്റെ തുടക്കത്തിൽ എടുക്കേണ്ടി വരും. 

 

എംഎസിന്റെ ചികിത്സയ്ക്ക് മാർഗനിർദേശങ്ങളുണ്ട്. അതുപ്രകാരം മരുന്ന് നിർത്താം എന്നു പറയാവുന്നത് 60– 65 വയസ്സിനു ശേഷമോ അല്ലെങ്കിൽ രോഗിക്ക് നടക്കാൻ തീരെ ബുദ്ധിമുട്ട് അല്ലെങ്കിൽ വീല്‍ചെയർ ഉപയോഗിക്കേണ്ട അവസ്ഥയിലേക്കു വരുമ്പോഴുമാണ്. പക്ഷേ പ്രായോഗികമായി പറയുമ്പോൾ അങ്ങനെ വേണമെന്നില്ല. എല്ലാ എംഎസും ഒരു പോലെയല്ല. 20–30 ശതമാനം ആൾക്കാർക്കൊക്കെ വളരെ ചെറിയ രീതിയിലുള്ള എംഎസ് ആയിരിക്കും. മരുന്ന് നിർത്തിയാൽ എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടാകാം എന്നുള്ള അവരുടെ താൽപര്യം കൂടി നോക്കിയിട്ടാണ് തുടരണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. കൂടുതൽ പേർക്കും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരാം. ദീർഘകാലം ചികിത്സ വേണ്ട ഒരു രോഗം തന്നെയാണ് എംഎസ്. 

 

അശ്വാസമായി കൂട്ടായ്മകളും

ഇപ്പോൾ ആഗോളതലത്തിലും ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒട്ടനവധി അസോസിയേഷനുകളും എൻജിഒകളും കൂട്ടായ്മകളും രംഗത്തുണ്ട്. എംഎസ് രോഗികളും ആരോഗ്യ വിദഗ്ധരും എല്ലാം ഉൾപ്പെടുന്ന ഇത്തരം കൂട്ടായ്മകൾ ആശാവഹമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യയിൽ മൾട്ടിപ്പിൾ  സ്ക്ലീറോസിസ് ഇന്റർനാഷണൽ ഫെഡറേഷനിൽ (MSIF) അഫിലിയേറ്റ് ചെയ്തിട്ടുളള മൾട്ടിപ്പിൾ സ്ക്ലീറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ (MSSI) കീഴിൽ കേരളത്തിൽ  തിരുവനന്തപുരം കേന്ദ്രമായി  ഒരു ചാപ്റ്റർ നിലവിലുണ്ട്. ഈ രോഗത്തെക്കുറിച്ചുള്ള അവബോധം നമ്മുടെ സമൂഹത്തിൽ ഉണ്ടാകേണ്ട പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എം. എസ് അവബോധവും രോഗികൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള മാനസിക ധൈര്യം നൽകുന്ന  ചർച്ചകളും ക്ലാസ്സുകളുമൊക്കെ നടത്തുന്നതോടൊപ്പം  സമൂഹത്തിലെ എൻജിഒകളെ  കുട്ടിയിണക്കി ഇവർക്ക് വേണ്ട ചെറിയ സഹായങ്ങളും  നൽകിവരുന്നു.

Content Summary: Multiple Sclerosis Day, MS: Causes, Symptoms and traetment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com