ADVERTISEMENT

പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡും മറ്റ് അവശ്യ പോഷണങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണവിഭവമാണ് മീന്‍. ഇതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മീന്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ദിവസവും മീന്‍ കഴിക്കുന്നത് മെലനോമ എന്ന ചര്‍മത്തെ ബാധിക്കുന്ന അര്‍ബുദത്തിന് കാരണമാകാമെന്ന് ഒരു കൂട്ടം ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നമ്മുടെ കടലിലും കായലിലും പുഴകളിലുമൊക്കെ വര്‍ധിച്ചു വരുന്ന മലിനീകരണമാണ് മീനിനെ വിഷമയമാക്കുന്നത്. 

 

ഉയര്‍ന്ന തോതിലെ മലിനീകരണം മൂലം മീനുകളില്‍ മെര്‍ക്കുറിയുടെ സാന്നിധ്യമുണ്ടാകാം. മെര്‍ക്കുറിയുടെ ഉയര്‍ന്ന സാന്നിധ്യം ഗര്‍ഭസ്ഥ ശിശുവിനെ പോലും അപകടത്തിലാക്കുകയും കുട്ടികളുടെ നാഡീവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. മെര്‍ക്കുറി ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നത് മെലനോമ ഉള്‍പ്പെടെയുള്ള പലതരം ചര്‍മ അര്‍ബുദങ്ങള്‍ക്ക് കാരണമാകുമെന്ന് അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയുടെ വാരന്‍ അല്‍പേര്‍ട്ട് മെഡിക്കല്‍ സ്കൂള്‍ നടത്തിയ ഗവേഷണ പഠനത്തില്‍ കണ്ടെത്തിയിരുന്നു. 

 

വ്യവസായങ്ങളില്‍ നിന്നുണ്ടാകുന്ന മലിനീകരണത്തിലൂടെ വായുവില്‍ എത്തപ്പെടുന്ന രാസവസ്തുവാണ് മെര്‍ക്കുറി. ഇത് കാറ്റില്‍ നിന്ന് കടലിലേക്കും പുഴയിലേക്കുമൊക്കെ എത്തുകയും ജലവുമായി ചേര്‍ന്ന് മീഥെയ്ല്‍ മെര്‍ക്കുറിയായി മാറുകയും ചെയ്യുന്നു. തുടര്‍ന്നാണ് ഇത് ജലജീവികളില്‍ എത്തുന്നത്. മീനുകള്‍ എന്ത് കഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഇവരിലെ മെര്‍ക്കുറിയുടെ തോതും വ്യത്യാസപ്പെടും. 

 

മീനുകളിലൂടെ മനുഷ്യശരീരത്തിലെത്തുന്ന മെര്‍ക്കുറി രക്തത്തില്‍ അടിഞ്ഞു കൂടാന്‍ ആരംഭിക്കും. മീഥെയ്ല്‍ മെര്‍ക്കുറി ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ശരീരം സ്വാഭാവികമായും നടത്തും. എന്നാല്‍ ഇതിന്‍റെ തോത് താഴുന്നതിന് ഒരു വര്‍ഷമെങ്കിലും പിടിക്കും. ഇതിനിടയില്‍ മെര്‍ക്കുറി അടങ്ങിയ മീന്‍ നാം വീണ്ടും കഴിക്കുമ്പോൾ  ശരീരത്തിലെ മെര്‍ക്കുറി തോത് വര്‍ധിക്കുകയും പലവിധത്തിലുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യും. സ്രാവ്, കൊമ്പൻ  സ്രാവ്, അയല, ടൈല്‍ഫിഷ് പോലുള്ള മീനുകളില്‍ മെര്‍ക്കുറിയുടെ സാന്നിധ്യം കൂടുതലാണ്. 

 

മെര്‍ക്കുറി സാന്നിധ്യം കുറഞ്ഞ മീനുകള്‍ ആഴ്ചയില്‍ 12 ഓണ്‍സ് (340 ഗ്രാം) കഴിക്കാവുന്നതാണ്. ചെമ്മീന്‍, കാനിലാക്കിയ ചൂര, കോര, ഏട്ട കൂരി പോലുള്ള മീനുകളില്‍ മെര്‍ക്കുറി സാന്നിധ്യം താരതമ്യേന കുറവാണ്. അടുത്തുള്ള പുഴയില്‍ നിന്ന് പിടിക്കുന്ന മീനുകള്‍ ആഴ്ചയില്‍ ആറ് ഔണ്‍സ്(170 ഗ്രാം) വരെയൊക്കെ കഴിക്കാമെന്ന് ഡയറ്റീഷ്യന്മാര്‍ ശുപാര്‍ശ ചെയ്യുന്നു.  കടലിലെയും പുഴയിലെയും മലിനീകരണത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന മെര്‍ക്കുറിക്ക് പുറമേ മീന്‍ കേടാകാതിരിക്കാന്‍ ചില കച്ചവടക്കാര്‍ ഉപയോഗിക്കുന്ന ഫോര്‍മാലിനും ശരീരത്തിന് അത്യന്തം ഹാനികരമാണ്. 

 

മീനുകളില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന റാപ്പിഡ് ഡിറ്റക്‌ഷന്‍ കിറ്റുകള്‍ ഇന്ന് ലഭ്യമാണ്. പരിശോധനയില്‍ ഫോര്‍മാലിന്‍ തോത് വളരെ ഉയര്‍ന്ന തോതിലാണെന്ന് കണ്ടാല്‍ ആ മീന്‍ പിന്നീട് ഉപയോഗിക്കാന്‍ പാടില്ല.

Content Summary: A Daily Diet Of Fish Can Give You Skin Cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com